സീരിയലിലെയും യഥാര്‍ഥത്തിലെയും ആദ്യ രാത്രിയും ഇങ്ങനെയാണ്; മനസ് തുറന്ന് കുടുംബവിളക്കിലെ സിദ്ധുവും വേദികയും
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയലായി മാറി കൊണ്ടിരിക്കുകയാണ് കുടുംബവിളക്ക്. ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് സീരിയല്‍. കുടുംബവിളക്കിന്റെ കഥയും കഥാപാത്രങ്ങളുമെല്ലാം മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതുമാണ്. ചില താരങ്ങള്‍ മാറി വന്നെങ്കിലും വരുന്നവരെല്ലാം മികവുറ്റ പ്രകടനം കാഴ്ച വെക്കുന്നുണ്ട്. തുടക്കം മുതല്‍ സിദ്ധാര്‍ഥ് ആയി അഭിനയിക്കുന്നത് നടന്‍ കൃഷ്ണ കുമാറാണ്.
പക്ഷേ വേദികയുടെ കഥാപാത്രം ചെയ്യാന്‍ മൂന്ന് നടിമാര്‍ വന്ന് പോയിരുന്നു. ഏറ്റവുമൊടുവില്‍ ശരണ്യ ആനന്ദാണ് ഈ കഥാപാത്രം ചെയ്യുന്നത്. വേദികയും സിദ്ധാര്‍ഥും ടെലിവിഷനില്‍ നിറഞ്ഞ് നില്‍ക്കുകയാണെങ്കിലും യഥാര്‍ഥ ജീവിത്തതിലെ താരങ്ങളെ പുറംലോകത്തിന് പരിചയപ്പെടുത്തുകയാണ് നടന്‍ ആനന്ദ് നാരായണന്‍. കുടുംബവിളക്കിലെ അനിരുദ്ധിനെ അവതരിപ്പിക്കുന്ന നടനാണ് ആനന്ദ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയിലൂടെയാണ് സിദ്ധു-വേദിക ദമ്പതിമാരെ ആനന്ദ് പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ ആഴ്ചയിൽ പ്രതീഷ്-സഞ്ജനയായി അഭിനയിക്കുന്ന നൂബിനും രേഷ്മയുമായിരുന്നു ആനന്ദിൻ്റെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. അന്ന് മുതൽ വേദികയെയും സിദ്ധാർഥിനെയും കൊണ്ട് വരണമെന്ന ആവശ്യമാണ് ഇവിടെ നടന്നത്.

''സീരിയലിലെ വേദികയും യഥാര്‍ഥ ജീവിതത്തിലെ ശരണ്യയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഞാന്‍ വളരെയധികം സംസാരിക്കുന്ന ആളും സെന്‍സിറ്റീവ് ആയിട്ടുള്ള ആളാണ്. കുടുംബവിളക്കില്‍ അഭിനയിച്ച് തുടങ്ങിയതിന് ശേഷമാണ് ശരണ്യയുടെ വിവാഹം കഴിയുന്നത്. സീരിയലിലും കല്യാണം നടന്നു. അപ്പോള്‍ യഥാര്‍ഥ ജീവിതത്തിലെയും സീരിയലിലും ഫസ്റ്റ് നൈറ്റ് എങ്ങനെ ആയിരുന്നു എന്നതിനെ കുറിച്ചും ആനന്ദ് ചോദിച്ചിരുന്നു. 'ഇങ്ങനെ ഒക്കെ കേട്ടപ്പോഴെക്കും എനിക്ക് ടെന്‍ഷന്‍ ആവുന്നു' എന്ന് ശരണ്യ തമാശരൂപേണ പറയുന്നു.
പക്ഷേ സീരിയലില്‍ സിദ്ധാര്‍ഥിന്റെ വീട്ടിലേക്ക് കയറ്റാത്തതിന്റെ ടെന്‍ഷനിലായിരുന്നെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ അങ്ങനൊരു ആദ്യരാത്രി സീനൊന്നും ചിത്രീകരിച്ചിരുന്നില്ല. കെകെ യുടെ ഫസ്റ്റ് നൈറ്റ് എനിക്ക് അറിയില്ല. പക്ഷേ സിദ്ധുവിന്റെ ഫസ്റ്റ് നൈറ്റ് കുളമായിരുന്നെന്ന് അറിയാം. തന്റെ റിയല്‍ ലൈഫിലെ ഫസ്റ്റ് നൈറ്റിന് പോയത് ബോള്‍ഗാട്ടിയിലുള്ള ഹയാത്തിലേക്ക് ആയിരുന്നതായി ശരണ്യ പറയുന്നു. ഞങ്ങള്‍ അത്രത്തോളം കമ്പനി ആയത് കൊണ്ടാണ് ഇതൊക്കെ പറഞ്ഞിട്ടുള്ളതെന്ന് ആനന്ദ് സൂചിപ്പിച്ചു.

സീരിയലിലെ കഥാപാത്രങ്ങളെ വെച്ച് വിലയിരുത്തി തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ചില രസകരമായ സംഭവങ്ങളും താരങ്ങള്‍ വ്യക്തമാക്കി. കൃഷ്ണ കുമാര്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു ഒരു കുടുംബം വന്ന് പരിചയപ്പെടുന്നത്. അതിലൊരു പ്രായമായ സ്ത്രി ഉണ്ടായിരുന്നു. അവരെന്നെ കണ്ടപ്പോള്‍ മാറി നിന്നു. പിന്നെ ഇവനെ വിശ്വസിക്കരുത്. അത്രയും നല്ല ഭാര്യ ഉണ്ടായിട്ടും മറ്റവളുടെ കൂടെ പോയതാണെന്ന് പറഞ്ഞു. എന്നിട്ട് എന്റെ ഭാര്യയുടെ അടുത്ത് വന്നിട്ടും നീ ഇവനെ വിശ്വസിക്കരുത്. നിന്നെയും ചതിക്കുമെന്ന് പറഞ്ഞിട്ട് പോയി. സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നാണ് ശരണ്യയും പറയുന്നത്.
Recommended Video
വിവാഹം കഴിഞ്ഞ് ആദ്യത്തെ ഓണമായിരുന്നു. ഭര്‍ത്താവിനെയും സഹോദരിയെയും കൂട്ടി പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയി. അവിടെ ചെന്നത് മുതല്‍ ഒരു ഫാമിലി ഞങ്ങളെ നോക്കുന്നുണ്ട്. ഞാന്‍ തന്നെയാണോ വേദിക എന്നറിയാന്‍ അവര്‍ വന്ന് ചോദിച്ചു. അതിലൊരു അമ്മ വന്നിട്ട് സിദ്ധാര്‍ഥ് എന്ത്യേ എന്ന് ചോദിച്ചു. ഞാന്‍ ഏത് സിദ്ധാര്‍ഥെന്ന് ചോദിച്ചതിന് പിന്നാലെ ഇതാണ് എന്റെ ഭര്‍ത്താവെന്ന് പറഞ്ഞ് പരിചയപ്പെടുത്തി കൊടുത്തു. ഓ ഇപ്പോള്‍ അതിനെ വിട്ടിട്ട് ഇതിനെ ആയോ? ഇത്രയും നല്ല പയ്യന്‍ ഉണ്ടായിരുന്നിട്ടാണോ ആ സിദ്ധാര്‍ഥിനെ പോയി പിടിച്ചതെന്ന് ഒക്കെ ആയിരുന്നു അവര്‍ ചോദിച്ചതെന്ന് ശരണ്യ പറയുന്നു.


Click it and Unblock the Notifications











