'നന്മമരം സുമിത്രയെ കണ്ട് മടുത്തു, എന്തൊരു ബോറാണ്, സീരിയൽ നശിപ്പിക്കുമോ'; അണിയറപ്രവർത്തകരോട് ആരാധകർ!
മലയാളി പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് നിർത്തിയിരിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. പല ഭാഗത്ത് നിന്നും വിമർശനങ്ങൾ പലതും ഉണ്ടായെങ്കിലും റേറ്റിംഗിലൂടെ മറുപടി കൊടുത്ത് മുന്നോട്ട് കുതിക്കുകയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സത്രീയുടെ ഹൃദയഹാരിയും ഉദ്യോഗജനകവുമായ ജീവിതമാണ് പരമ്പരയിൽ കാണിക്കുന്നത്. ഭർത്താവ് ഉപേക്ഷിച്ചെങ്കിലും, ജീവിതയാത്രയിൽ പതറാതെ സുമിത്ര വളരുകയായിരുന്നു. ശക്തയായ സ്ത്രീകളുടെ കഥകൾ പലപ്പോഴായി പരമ്പരയായിട്ടുണ്ടെങ്കിലും സുമിത്ര വേറിട്ടൊരു കഥാപാത്രമാണ്.
സുമിത്രയുടെ ഭർത്താവായ സിദ്ധാർത്ഥ് സുമിത്രയെ ഉപേക്ഷിച്ച് വേദിക എന്ന സ്വാർത്ഥയായ സ്ത്രീയെ വിവാഹം കഴിക്കുന്നു. സുമിത്രയേക്കാളേറെ തന്നെ വേദിക കെയർ ചെയ്യുന്നുവെന്ന ചിന്തയിലാണ് സിദ്ധാർത്ഥ് അത്തരത്തിലൊരു വിവാഹം ചെയ്യുന്നത്. എന്നാൽ വേദിക ജീവിതത്തിലേക്ക് എത്തിയതോടെ സുമിത്രയായിരുന്നു ശരിയെന്ന് സിദ്ധാർത്ഥിന് പലപ്പോഴും തോന്നുന്നുണ്ട്. വേദികയ്ക്ക് സുമിത്രയോട് പകയുമുണ്ട്. ഈ പകയാണ് ഇപ്പോൾ പരമ്പരയെ മുന്നോട്ട് നയിക്കുന്നത്.

സുമിത്രയുടെ വീടിന്റെ ആധാരം സിദ്ധാർത്ഥിന്റെ അമ്മയെകൊണ്ട് വേദിക മോഷ്ടിച്ച് കൊള്ളപ്പലിശക്കാരൻ മഹേന്ദ്രന് പണയം വെച്ചതോടെയാണ് കഥാഗതി മാറിയത്. ആധാരം നഷ്ടപ്പെട്ടതറിഞ്ഞ് സുമിത്രയും സുഹൃത്തുക്കളും അന്വേഷണം നടത്തുമ്പോൾ വേദികയാണ് കാരണക്കാരി എന്ന് കണ്ടെത്തുന്നുണ്ട്. എന്നാൽ പക്ഷെ വേദിക തെറ്റ് സമ്മതിച്ചിരുന്നില്ല. ശേഷം സുമിത്രയും കൂട്ടുകാരും ചേർന്നൊരുക്കിയ വലയിൽ വേദിക വീഴുകയും ജയിലിൽ ആഴുകയും ആയിരുന്നു. ശേഷം സുമിത്രയോട് ശത്രുത സൂക്ഷിക്കുന്ന ഇന്ദ്രജ എത്തിയാണ് വേദികയെ ജാമ്യത്തിൽ ഇറക്കിയത്. ഇപ്പോൾ സുമിത്രയ്ക്കെതിരെ കരുക്കൾ നീക്കാൻ വേദികയും വേദികയ്ക്കൊപ്പം ഇന്ദ്രജയുമുണ്ട്. തങ്ങളോട് ചെയ്തതുപോലെ മറ്റ് പലരോടും മഹേന്ദ്രൻ ചെയ്തിട്ടുണ്ട് എന്ന് തിരിച്ചറിയുന്ന സുമിത്ര മഹേന്ദ്രനെതിരെ പൊരുതാനുള്ള പുറപ്പാടിലാണ്.

അതിനായി ഇതിന് മുമ്പ് മഹേന്ദ്രൻ ചതിച്ച് ആധാരം കൈക്കലാക്കിയ ഒരു അച്ഛന്റേയും മകളുടേയും അടുത്ത് സുമിത്ര എത്തുന്നുണ്ട്. അത് പരമ്പരയെ വരും ദിവസങ്ങളിൽ കൂടുതൽ ത്രില്ലിങ്ങാക്കിയേക്കും. അതുപോലെതന്നെ പുതിയ എപ്പിസോഡുകളിലെ പ്രധാന ചർച്ച സുമിത്രയുടെ ദുബായ് യാത്രയാണ്. മുംബൈയിലുള്ള ഒരു കമ്പനി വഴി സുമിത്രയുടെ ബിസിനസ് ഗൾഫിലേക്കും വികസിപ്പിക്കണമെന്ന ആശയം സുമിത്രയുടെ സുഹൃത്തും സുമിത്രയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നയാളുമായ രോഹിത്തിന്റേതാണ്. ആധാരം നഷ്ടപ്പെട്ടപ്പോഴും പിന്നീടുള്ള പ്രശ്നങ്ങളും മൂലം ദുബായ് യാത്ര വേണ്ടെന്ന് സുമിത്ര തീരുമാനിച്ചിരുന്നു. എന്നാൽ അച്ഛനും മക്കളും സിദ്ധാർത്ഥും എല്ലാം നിർബന്ധിച്ചതോടെയാണ് സുമിത്ര ദുബായ്ക്ക് പോകാൻ തയ്യാറെടുക്കുന്നത്. സുമിത്രയുടെ ആധാരം നഷ്ടപ്പെടാൻ കാരണം സരസ്വതിയമ്മയാണെന്ന് മനസിലാക്കിയ ശിവദാസമേനോൻ സുമിത്രയുടെ ആധാരം തിരികെ എടുത്ത് കൊടുത്തത് സരസ്വതിയമ്മയുടെ കുടുംബസ്വത്തിന്റെ ആധാരം സരസ്വതിയമ്മയുടെ സമ്മതമില്ലാതെ പണയപ്പെടുത്തിയിട്ടായിരുന്നു.
Recommended Video

തന്റെ ആധാരം നഷ്ടപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ മുതൽ സുമിത്രയോടുള്ള സരസ്വതിയമ്മയുടെ വൈരാഗ്യം കൂടിയിട്ടേയുള്ളൂ. ഇപ്പോൾ പുറത്തിറങ്ങിയ പുതിയ പ്രമോയിൽ സരസ്വതിയമ്മയുടെ ആധാരം മഹേന്ദ്രന്റെ കൈയ്യിൽ നിന്നും വാങ്ങി തിരികെ സരസ്വതിയമ്മയെ ഏൽപ്പിക്കുന്ന സുമിത്രയെയാണ് കാണുന്നത്. എന്നാൽ പുതിയ ട്വിസ്റ്റ് കുടുംബവിളക്ക് പ്രേക്ഷകർക്ക് ദഹിച്ചിട്ടില്ലെന്നാണ് കുടുംബവിളക്കിന്റെ പുതിയ പ്രമോയ്ക്ക് ലഭിക്കുന്ന കമന്റിൽ നിന്നും മനസിലാകുന്നത്. സുമിത്രയുടെ നന്മമരം കളി സീരിയലിനെ ബോറാക്കുന്നുവെന്ന തരത്തിലാണ് കമന്റുകൾ വരുന്നത്. 'തന്നെ ദ്രോഹിക്കുന്നവരെ രക്ഷിക്കുന്നവരെ ഒരിക്കലും ഒരു റിയലിസ്റ്റിക് കഥാപാത്രം ആയി കാണാൻ കഴിയില്ല. മലയാള സീരിയൽ ഇനിയും പുരോഗമിക്കാൻ ഉണ്ട്. നന്മമരം സുമിത്രയേ ഇനി നിങ്ങൾ തന്നെ കണ്ടാൽ മതി. സരസ്വതിയമ്മക്ക് ആധാരം തിരികെ വാങ്ങി കൊടുത്ത് സുമിത്ര അവരുടെ സങ്കടം മാറ്റി. ഇനി സരസ്വതിയമ്മക്കും വേദികയ്ക്കും സുമിത്രയെ കുടുക്കാൻ അടുത്ത പ്ലാൻ ചെയ്യാം. ഈ കഥയ്ക്ക് ഒരു മാറ്റവും ഇല്ലല്ലോ' എന്നിങ്ങനെയെല്ലാമാണ് പുതിയ പ്രമോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.


Click it and Unblock the Notifications