'കടൽക്ഷോഭിച്ച് കിടക്കുകയായിരുന്നു നടുക്കടലിൽ എത്തിയപ്പോൾ വള്ളം മറിയുന്ന അവസ്ഥ'; ലക്ഷ്മി നായർ പറയുന്നു!
പാചക പരീക്ഷണങ്ങളിലൂടെയും ബ്യൂട്ടി ടിപ്സുകളിലൂടെയും മലയാളികൾക്ക് പരിചിതയാണ് ലക്ഷ്മി നായര്‍. ലക്ഷ്മിയുടെ വീഡിയോകൾക്കെല്ലാംതന്നെ സോഷ്യല്‍ മീഡിയയിൽ പ്രേക്ഷകർ ഏറെയാണ്. ഫ്ളേവേഴ്സ് ഓഫ് ഇന്ത്യ, മാജിക്ക് ഓവൻ തുടങ്ങിയ പരിപാടികളാണ് ലക്ഷ്മി നായരെ ജനപ്രിയയാക്കിയത്. വർഷങ്ങളായി വിജയകരമായി സംപ്രേഷണം ചെയ്യുന്ന പരിപാടി കൂടിയാണ് മാജിക്ക് ഓവൻ.
ലക്ഷ്മി നായർ പങ്കുവെക്കുന്ന റെസിപ്പികൾ നോട്ടുബുക്കിൽ കുറിച്ചെടുത്ത് പരീക്ഷിച്ച് നോക്കിയിരുന്ന വീട്ടമ്മമാർ വരെയുണ്ടായിരുന്നു. അടുത്തിടെയായി യുട്യൂബ് ചാനലും ലക്ഷ്മി നായർ ആരംഭിച്ചിട്ടുണ്ട്.
ഫ്ളേവേഴ്സ് ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായി നിരവധി സ്ഥലങ്ങളിലൂടെ യാത്ര ചെയ്തിട്ടുള്ള ലക്ഷ്മി നായർ അടുത്തിടെ ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു കോടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ലക്ഷ്മി നായർ ലക്ഷദ്വീപിൽ യാത്ര പോയപ്പോഴുള്ള അനുഭവം പങ്കുവെച്ചു.
മരണത്തെ മുഖാമുഖം കണ്ട അനുഭവമാണ് ലക്ഷ്മി നായർ പങ്കുവെച്ചത്. കടൽക്ഷോഭം ശക്തമായ സാഹചര്യത്തിൽ അത് മനസിലാക്കാതെ തോണിയിൽ മറുകരയെത്താൻ നടത്തിയ ശ്രമം വലിയ അപകടത്തിലേക്ക് നയിച്ചുവെന്നും ലക്ഷ്മി നായർ പറഞ്ഞു.

'കോളേജിലെത്തിയപ്പൾ ജേർണലിസം ചെയ്യണമെന്ന ആഗ്രഹമായിരുന്നു എനിക്ക്. എംഎ ജേർണലിസമായിരുന്നു ആഗ്രഹിച്ചത്. ഡിഗ്രിക്ക് ഹിസ്റ്ററിയായിരുന്നു എടുത്തത്. ഹിസ്റ്ററിയോട് ഭയങ്കര താൽപര്യമായിരുന്നു എനിക്ക്. പിന്നീട് ലോതന്നെ കേന്ദ്രീകരിച്ച് പഠിക്കുകയായിരുന്നു. മാലിദ്വീപിൽ ഷൂട്ടിങിന് പോയപ്പോൾ വെള്ളത്തിൽ മുങ്ങിപ്പോയ അനുഭവവും ഉണ്ടായിരുന്നു.'
'വെള്ളം കണ്ടാൽ ഇറങ്ങാൻ എനിക്ക് വലിയ ആഗ്രഹമാണ്. കടലും ഭയങ്കര ഇഷ്ടമാണ്. അങ്ങനെയാണ് മാലിദ്വീപിൽ പോയപ്പോൾ മഫൂഷി എന്ന സ്ഥലത്ത് ഷൂട്ടിങ് പർപ്പസിന് വേണ്ടി ഇറങ്ങിയത്. അവിടുത്തെ അണ്ടർ വാട്ടർ സ്വിമ്മിങിനെ കുറിച്ച് സംസാരിക്കാമല്ലോ എന്നൊക്കെ കരുതി ഇറങ്ങിയപ്പോഴാണ് മുങ്ങിപ്പോയത്.'

'ചെറിയ നമ്പറുമായി ഇറങ്ങിയതാണ് പക്ഷെ വെള്ളത്തിൽ മുങ്ങിപ്പോയി. വെള്ളം കുടിച്ചു അത്യാവശ്യം. ആദ്യം അവർ കരുതി ഷൂട്ടിങിന് വേണ്ടി അഭിനയിക്കുകയാണെന്ന് പിന്നീട് കാര്യം മനസിലായപ്പോൾ എല്ലാവരും ഓടി വന്ന് രക്ഷിച്ചു.'
'അതുപോലെ തന്നെ ലക്ഷദ്വീപിൽ പോയപ്പോൾ വള്ളത്തിൽ സഞ്ചരിച്ച് മരണത്തെ മുഖാമുഖം കണ്ട അനുഭവവും ഉണ്ടായിരുന്നു. അത് എനിക്ക് മറക്കാൻ പറ്റാത്ത അനുഭവമാണ്. അന്ന് ഞങ്ങൾപ്പോയ സമയത്ത് അടുത്തുള്ള ദ്വീപിലേക്ക് പോകാനായി വലിയ ബോട്ടുകളൊന്നും കിട്ടിയില്ല.'

'അവസാനം ഞങ്ങൾ അവിടെയുണ്ടായിരുന്ന ഫിഷിങ് ബോട്ടിൽ കയറി. കടൽ ക്ഷോഭമുണ്ടായിരുന്നു. അങ്ങനെ വള്ളത്തിൽ കയറി പോകുന്തോറും കടൽക്ഷോഭം വർധിക്കാനും വള്ളം ഉലയാനും തുടങ്ങി. ആഴമേറിയ റെഡാർ പോലും എത്തിപ്പെടാത്ത നടുക്കടലിലൂടെ ജീവൻ പണയം വെച്ചാണ് ഞങ്ങൾ യാത്ര ചെയ്തത്.'
'കര പറ്റും വരെ പ്രാർഥനകളോടെയാണ് ഇരുന്നത്. ഇന്നും ആ സംഭവം മറക്കാൻ സാധിച്ചിട്ടില്ല. ലക്ഷ്മി നായർ പറഞ്ഞു. അടുത്തിടെ തന്റെ പേരിൽ തമിഴ്നാട്ടിൽ ക്ഷേത്രമുണ്ടെന്ന് ലക്ഷ്മി നായർ വെളിപ്പെടുത്തിയത് വലിയ രീതിയിൽ വാർത്തയായിരുന്നു. മുനിയാണ്ടി എന്നയാളാണ് എന്റെ പേരിൽ ക്ഷേത്രം പണിതത്.'

'എന്റെ പിറന്നാള്‍ ദിനത്തില്‍ അവിടെ വലിയ ആഘോഷമാണ്. പൂജയും പായസ വിതരണമൊക്കെ അവിടെ നടക്കാറുണ്ട്' ലക്ഷ്മി നായര്‍ പറഞ്ഞു. സിനിമ താരം ഹണി റോസും ഇതേ വെളിപ്പെടുത്തല്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയിരുന്നു.
നടിയുടെ പേരില്‍ തമിഴ്‌നാട്ടില്‍ അമ്പലം പണിതെന്നാണ് ഹണി റോസ് വെളിപ്പെടുത്തിയത്. ആദ്യ സിനിമയായ ബോയ്ഫ്രണ്ട് മുതല്‍ സ്ഥിരമായി വിളിച്ച് അഭിനന്ദിക്കുന്ന ഒരു ആരാധകനാണ് ഇതിന് പിന്നിലെന്നാണ് ഹണി റോസ് അന്ന് വെളിപ്പെടുത്തിയത്.


Click it and Unblock the Notifications