'ആകെ മൊത്തം അഭ്യാസങ്ങൾ, എഎംഎംഎയിലെ കൊലകൊമ്പന്മാർക്ക് ഇതിലും മികച്ച ഒരംഗത്തിനെ കിട്ടാൻ സാധ്യതയില്ല'
അൻസിബ ഹസൻ-ലക്ഷ്മിപ്രിയ വിവാദങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ലക്ഷ്മിപ്രിയയെ നിശിതമായി വിമർശിച്ച് എസ്. ശാരദക്കുട്ടി. മൗലിക ചിന്തയുടെ ഒരു തരി പോലും ലക്ഷ്മിപ്രിയയുടെ വാക്കുകളിലോ പെരുമാറ്റത്തിലോ ഇല്ലെന്ന് ശാരദക്കുട്ടി കുറിച്ചു. ആ കുറിപ്പ് ഇങ്ങനെയായിരുന്നു... ഹിന്ദുവോ ഇസ്ലാമോ ക്രിസ്ത്യാനിയോ ആരായാലും അവരിലെ വർഗീയവാദികളെ പെട്ടന്ന് തിരിച്ചറിയാൻ കഴിയുന്ന സമൂഹമാണ് നമ്മുടേത്. ഈ അപകടകാരികളെ ഒറ്റ് കൊടുക്കുന്നത് അവർ പിന്തുടരുന്ന മതവിശ്വാസങ്ങളല്ല മറിച്ച് അവർ വമിപ്പിക്കുന്ന വിഷമാണ്.
അൻസിബ എന്ന നടി അത്തരത്തിൽ ഒരപകടകാരിയല്ല. വിവേകത്തോടെ ഭാഷ ഉച്ചരിക്കുന്ന അവരുടെ വാക്കുകളിലെ തെളിമ അതിന് സാക്ഷ്യം പറയുന്നുണ്ട്. എഎംഎംഎയുടെ ഒരു സ്റ്റേജ് ഷോയ്ക്കോ വാർഷികത്തിനോ മറ്റോ കൈകൊട്ടിക്കളിക്ക് വേണ്ടി നടിമാരെല്ലാം കൂടി സ്റ്റേജിൽ കയറാൻ നിൽക്കുമ്പോഴുള്ള പ്രാർഥന എന്ന പേരിൽ ഒരു ഐറ്റം കണ്ടപ്പോഴേ തീരുമാനിച്ചതാണ് ആർക്കോവേണ്ടി വർഗീയക്കോമരം തുള്ളാൻ കച്ചകെട്ടിയിറങ്ങിയതാണ് മറ്റേ നടിയെന്ന്.

എന്തായിരുന്നു പെർഫോമൻസ്. മൗലിക ചിന്തയുടെ ഒരു തരി പോലും അവരുടെ വാക്കുകളിലോ പെരുമാറ്റത്തിലോ ഇല്ല. ആകെ മൊത്തം അഭ്യാസങ്ങളാണ്. ശ്വാസം ഡീപ്പായി അകത്തോട്ടെടുത്തും സ്ലോവായി പുറത്തേക്ക് വിട്ടും കണ്ണിറുക്കിയടച്ച് പറപറാന്ന് നാമജപം പോലെ എന്തൊക്കെയോ പിറുപിറുത്തും ഇവർ വിഡ്ഢിവേഷം കെട്ടുമ്പോൾ ബീന ആന്റണിയും നീന കുറുപ്പും സജിതാ ബേട്ടിയും ചിരി അടക്കാൻ പാടുപെടുന്നത് ആ വീഡിയോയിൽ വ്യക്തമാണ്.
വികൃതമായുള്ള ചേഷ്ടകളും ഗോഷ്ഠികളും കൊണ്ട് അവർ കയറിച്ചെല്ലുന്ന ഇടമെല്ലാം ദുർഗന്ധം പരത്തുകയാണ്. ഇത് കേവലം എഎംഎംഎയുടെ ഒരു ഉൾപ്രശ്‌നം മാത്രമായി കാണുന്നത് വലിയ അപകടമാണ്. ഇവരെങ്ങനെ എഎംഎംഎയുടെ ഭാരവാഹി സ്ഥാനത്തെത്തിയെന്ന് ചിന്തിച്ചെടുക്കാൻ പാളിപ്പോയ ആ ബിജെപി സ്ഥാനാർഥിത്വം വരെ പോലും കാത്തിരിക്കേണ്ടി വന്നില്ല. ഒക്കെ സ്വയമങ്ങ് വെളിപ്പെട്ട് വരികയായിരുന്നു.
ഇളക്കി വിട്ടവർ പോലും ലജ്ജിച്ച് പോകുന്നതരം ഓവറാക്ടിങ്ങാണ് എല്ലായിടത്തും. തല നിറയെ വർഗീയവിഷവും വായ നിറയെ അസഭ്യാശ്ലീലങ്ങളും മനസ് നിറയെ സദാചാര നാട്യവും ഒളിഞ്ഞുനോട്ടത്തിൻ്റെ അപാര സാധ്യതകളും കൈമുതലായുള്ള ഒരു പ്രത്യേക തരം വേഷമാണത്. ആരുടെയൊക്കെ മുറിയിൽ ആരൊക്കെ വന്ന് പോയാൽ ഇവർക്കെന്താ ചേതം?. ആരെങ്കിലും വിവാഹബന്ധം വേർപെടുത്തിയാൽ ഇവർക്കെന്താ ചേതം?.
പുറത്ത് നിന്ന് വർഗീയ വിഷം അകത്തേക്ക് കയറ്റി വിടാനുള്ള ഏറ്റവും മികച്ച വാഹനത്തിൻ്റെ എല്ലാ സ്വഭാവങ്ങളും ഒരാളിൽ ചേർന്ന് ഒത്ത് നിൽക്കുകയാണ്. അറിവില്ലായ്മയാണ് ഏറ്റവും വലിയ യോഗ്യത. ഒന്നും അറിയില്ലെങ്കിലെന്താ ഇപ്പോൾ കുഴപ്പമെന്ന ആ അഴകൊഴമ്പൻ ഭാവമുണ്ടല്ലോ അത് അവരുടെ അലങ്കാരമാണ്. നാണമോ നാണക്കേടോ തിരിച്ചറിയാത്ത ഒരാൾ ആ സംഘടനക്ക് ഭൂഷണം തന്നെ.

ഇവരെ വിളിച്ചിരുത്തി വായ തുറപ്പിച്ച് ആളെ കൂട്ടുന്ന ആ ചാനലുണ്ടല്ലോ അതിനെയാണ് പൂട്ടിക്കേണ്ടത്. വകതിരിവുള്ള ആർക്കെങ്കിലും അവരോട് യോജിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എഎംഎംഎയിലെ കൊലകൊമ്പന്മാർക്ക് ഇതിലും മികച്ച ഒരംഗത്തിനെ കിട്ടാൻ സാധ്യതയുമില്ല. അൻസിബയെപോലെ വിവേകമതിയായ ഒരു പെൺകുട്ടിയെ നേരിടാൻ കുറെ ചാണകമോ മനുഷ്യവിസർജ്ജ്യമോ കയ്യിലുണ്ടെന്ന അഹങ്കാരം മതിയാവില്ലെന്നും ശാരദക്കുട്ടി കുറിച്ചു.
അൻസിബ ഹസന് എതിരെ കഴിഞ്ഞ ദിവസം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് അൻസിബയെ അനുകൂലിച്ച് ശാരദക്കുട്ടിയുടെ കുറിപ്പ് എത്തിയത്. അഭിമുഖം ശ്രദ്ധയിൽപ്പെട്ട അൻസിബ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് പൊലീസിൽ പരാതി നൽകി.
ലക്ഷ്മിപ്രിയ, കാൻ ചാനൽ മീഡിയ ഉടമ സുകുമാർ, നടി ശ്വേതാ മേനോൻ എന്നിവർക്കെതിരെയാണ് എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ അൻസിബ പരാതി സമർപ്പിച്ചിരിക്കുന്നത്. ജനറൽ ബോഡിക്കുശേഷം ലക്ഷ്മിപ്രിയ എഎംഎംഎയിൽ നിന്ന് രാജിവെച്ചിരുന്നു.


Click it and Unblock the Notifications


