'പ്രസവിച്ച വയറിന്റെ വിശപ്പ്... സഹായത്തിന് ആരുമില്ലാതിരുന്ന സമയം; ഇനിയാരും വേണ്ടെന്ന് അന്ന് തീരുമാനിച്ചു'
ഏക മകൾ മാതംഗിയുടെ ജനന സമയത്ത് നേരിട്ട പ്രതിസന്ധികളെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി ലക്ഷ്മി പ്രിയ. അച്ഛനും അമ്മയും തന്റെ ചെറുപ്രായത്തിൽ പിരിഞ്ഞതിനാൽ അവരുമായി അടുപ്പമില്ല. പ്രസവ സമയത്ത് തന്നെ ശ്രുശൂഷിക്കാൻ മാതാപിതാക്കൾ ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി പ്രിയ പറയുന്നു. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ഒരു പെൺകുട്ടി മാതാപിതാക്കൾക്ക് വേണ്ടി കൊതിക്കുന്ന സമയങ്ങളിലൊന്നും അവർ രണ്ട് പേരും എനിക്കൊപ്പമുണ്ടായിരുന്നില്ല. എന്റെ മകളെ പ്രസവിച്ച സമയമാണ് എന്നെ കുറച്ച് കൂടെ കരുത്തുറ്റ സ്ത്രീയാക്കി മാറ്റിയത്. എനിക്കത് തുറന്ന് പറയുന്നത് കൊണ്ട് ഒരു അഭിമാനക്കുറവുമില്ല. ആറേ മുക്കാൽ മാസത്തിലാണ് മകൾ ജനിക്കുന്നത്. മകൾ എൻഐസിയുവിൽ. ആ ദിവസങ്ങളിലൊക്കെയും ഞാൻ വിശന്നിരിന്നിട്ടുണ്ട്. ഹോസ്പിറ്റലിൽ അത്ര ബുദ്ധിമുട്ടുണ്ടായിരുന്നില്ല. കാന്റീനും കാര്യങ്ങളുമുണ്ട്.

പക്ഷെ ആശുപത്രിയിൽ നിന്ന് വീട്ടിൽ വരുമ്പോഴും എൻഐസിയുവിൽ എങ്ങനെ മകനെ നോക്കിയോ അത് പോലെ നമ്മുടെ വീട്ടിലും നോക്കണം. അന്ന് സ്വിഗിയും സൊമാറ്റോയും ഇല്ല. ജയേഷേട്ടൻ പുറത്ത് പോയി ഭക്ഷണം വാങ്ങി വരണം. പക്ഷെ കുഞ്ഞിന് ഇൻഫെക്ഷൻ വരുമെന്നതിനാൽ ജയേഷേട്ടനും ആൾക്കാരോട് ഇടപഴകരുത്. രണ്ട് മണിക്കൂർ കൂടുമ്പോൾ കുഞ്ഞിന് ഫീഡ് ചെയ്യണം. പോസ്റ്റ്പോർട്ടത്തിന്റെ ബുദ്ധിമുട്ട് ഇപ്പോൾ ഒരുപാട് പറഞ്ഞ് കേൾക്കുന്നുണ്ട്. പ്രസവിക്കുമ്പോൾ ചുറ്റിലും ആൾക്കാർ നിൽക്കുകയും പ്രസവം ആഘോഷമാക്കുകയും ചെയ്യുന്ന കാലത്തിലൂടെയാണ് നമ്മൾ പോകുന്നത്.
ഇതൊന്നുമില്ലാതെ നിരാലംബയായ പെൺകുട്ടി. അവളും അവളുടെ ഭർത്താവും മാത്രം. ഒരു കിലോ മാത്രമുള്ള കുഞ്ഞ്. ഈ കുഞ്ഞിനെ കെെമാറി എടുക്കാൻ പോലും ആളില്ലാത്ത അവസരം. രാവും പകലും ഉറക്കമില്ല. രാവിലെ എട്ട് മണിയുടെ ഫീഡിംഗ് കഴിയുമ്പോൾ പത്ത് മണിയുടെ ഫീഡിംഗിന് ഭക്ഷണം ഉണ്ടാക്കി കഴിക്കാം എന്ന് കരുതും. പ്രസവിച്ച വയറിന്റെ വിശപ്പ് അതിഭീകരമാണ്. എത്രയോ ദിവസങ്ങളിൽ ഉരുളക്കിഴങ്ങും ചപ്പാത്തിയും കഴിച്ചു. അത്രയും ഏകാന്തത അനുഭവിച്ചത് കൊണ്ട് ഇനിയാരും വേണ്ടെന്ന് ആ നിമിഷത്തിൽ ഞാൻ തീരുമാനിച്ചു. പിന്നീട് അച്ഛൻ വിളിച്ചപ്പോൾ പോലും തനിക്കൊന്നും തോന്നിയില്ലെന്നും ലക്ഷ്മി പ്രിയ പറയുന്നു..


Click it and Unblock the Notifications











