12 വർഷം കാത്തിരുന്ന് കിട്ടിയ മകൾ വയറ്റിൽ, ബ്ലീഡിംഗോടെ അഭിനയിച്ചു. അവസാനം നീല നിറമായി: ലക്ഷ്മിപ്രിയ
അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയാണ് ലക്ഷ്മിപ്രിയ. ജീവിതത്തിൽ പല വിഷമഘട്ടങ്ങളെയും ലക്ഷ്മി പ്രിയ അതിജീവിച്ചു. മാതാപിതാക്കളുടെ സ്നേഹം കിട്ടാതെ വളർന്ന കാലഘട്ടത്തെക്കുറിച്ച് ലക്ഷ്മിപ്രിയ സംസാരിച്ചിട്ടുണ്ട്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ലക്ഷ്മിപ്രിയ അമ്മയായത്. ഗർഭിണിയായ സമയത്ത് ഹിഡുംബി എന്ന നാടകം ചെയ്തതിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് ലക്ഷ്മിപ്രിയ ഇപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
രണ്ടാമത്തെ പ്ലേ ചെയ്യുന്ന സമയത്താണ് മാതുവിനെ കൺസീവ് ആയത്. ഒരു കലാകാരിക്ക് ഏറ്റവും വലിയ കമ്മിറ്റ്മെന്റ് അവളുടെ തൊഴിലിടത്തോടാണ്. 12 വർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞ് എന്റെ വയറ്റിലുണ്ടെന്ന സെന്റിമെന്റ്സിനൊന്നും അവിടെ സ്ഥാനമില്ല. അത് എന്റെ മാത്രമാണ്. കലാകാരി എന്ന നിലയിൽ ഞാൻ സമൂഹത്തിന്റേത് കൂടിയാണ്. രണ്ട് ദിവസത്തെ രണ്ട് ഷോയ്ക്കായി നാലായിരം ടിക്കറ്റുകൾ അവർ വിറ്റിരുന്നു. അത്രയും നിറഞ്ഞ് കവിഞ്ഞ ഒരു സദസും ഞാൻ കണ്ടിട്ടില്ല.

പിറ്റേ ദിവസം കളിക്കാൻ പറ്റില്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. കാരണം ആദ്യത്തെ തവണ കളിച്ച് പിറ്റേ ദിവസം ഞാൻ കിടന്ന് പോകും. അത് സംഘാടകരോട് പറഞ്ഞു. രണ്ടാമത്തെ നാടകം കാൻസൽ ചെയ്തു. രണ്ട് നാടകത്തിനുള്ള ആൾക്കാർ ഇടിച്ച് കയറി നിന്നു. ഭർത്താവ് എന്നോട് ഒരു കാര്യമേ പറഞ്ഞിട്ടുള്ളൂ. ലക്ഷ്മീ, ഇത് കലാനിലയത്തിന്റെ സ്റ്റേജ് ആണ്, ഒരുപാട് മഹാരഥൻമാർ ഇവിടെ ഡാൻസ് ചെയ്തിട്ടുണ്ട്. നീ കാരണം കർട്ടണിടാൻ ഇടയാക്കരുത് എന്നായിരുന്നു പറഞ്ഞത്. വേണ്ട മുൻകരുതലുകൾ എല്ലാം എടുത്താണ് നാടകം ചെയ്തത്. പക്ഷെ ആദ്യ സീൻ മുതൽ എനിക്ക് ബ്ലീഡിംഗ് ആയിക്കൊണ്ടിരിക്കുന്നത് അറിയാം.
അടിവയറ്റിൽ നിന്ന് സ്ട്രെയിൻ ചെയ്താണല്ലോ നമ്മൾ പറയുന്നത്. ഹിഡുംബിക്ക് അട്ടഹാസമാണല്ലോ. ഒരു വരിപോലും മറക്കാതെ ഞാൻ പകർന്നാടി. അവസാന സീൻ ആയപ്പോഴേക്കും എന്റെ ശരീരം നീല നിറമായി. സത്യനങ്കിൾ (സത്യൻ അന്തിക്കാട്), ഇന്നസെന്റങ്കിൾ, എം ജയചന്ദ്രൻ സർ, അദ്ദേഹത്തിന്റെ സുഹൃത്ത് ലിജോ എന്നിവർക്ക് മാത്രം ഞാൻ ഗർഭിണിയാണെന്ന് അറിയാം. നാടകം തുടങ്ങി ഇവർക്ക് ആസ്വദിക്കാൻ പറ്റുന്നില്ല. എനിക്കെന്തെങ്കിലും ആയിപ്പോകുമോ എന്ന വെപ്രാളമായിരുന്നു. പക്ഷെ പത്ത് മിനുട്ട് കഴിഞ്ഞ് ഞാൻ ഒരു കുഴപ്പവുമില്ലാതെ നാടകം ചെയ്യുന്നത് കണ്ടപ്പോൾ അവരുടെ ശ്രദ്ധ നാടകത്തിലേക്കായി.

പക്ഷെ അവസാന സീനായപ്പോൾ തലകറങ്ങിയിട്ട് ഞാനേതോ കുഴിയിൽ കൂടെ നടക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അത്രയ്ക്കും ബ്ലീഡിംഗ് ആയി. അവസാനം നാടകം കഴിഞ്ഞ് കുഴഞ്ഞ് വീണു. എന്നെ ആംബുലൻസ് പോകുന്നത് പോലെയാണ് വണ്ടിയിൽ എന്നെ എടുത്തിട്ട് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. വേദിയിൽ എന്നെ പുകഴ്ത്തുന്നതൊന്നും ഞാൻ അറിയുന്നില്ല.
48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ലെന്ന് ആശുപത്രിയിൽ നിന്നും പറഞ്ഞു. ഞാൻ ചെയ്തത് നന്മയാണെങ്കിൽ എനിക്ക് കുഞ്ഞിനെ കിട്ടും എന്ന് മനസിൽ കരുതി. പക്ഷെ പ്ലാസന്റ മറിഞ്ഞ് പോയി. അതിന് ശേഷം മാതു വരുന്നത് വരെ ആറേ മുക്കാൽ മാസവും ബ്ലീഡിംഗ് ആയിരുന്നു എന്നും ലക്ഷ്മിപ്രിയ ഓർത്തു. ടെലിവിഷൻ രംഗത്തും ബിഗ് സ്ക്രീനിലും ലക്ഷ്മിപ്രിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഥ തുടരുന്നു ആണ് ലക്ഷ്മിപ്രിയയുടെ കരിയറിലെ ശ്രദ്ധേയ സിനിമകളിലൊന്ന്.


Click it and Unblock the Notifications











