മോള്‍ ഉപ്പ എന്ന് വിളിക്കുന്നത് കേള്‍ക്കണം! കൊമ്പന്‍കാട് കോയയുടെ വലിയ ആഗ്രഹം! മമ്മൂട്ടിയും വിളിച്ചു
കോയയും, കുഞ്ഞാപ്പുവും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. കൊവിഡ് കാലത്താണ് ഞങ്ങള്‍ കൂടുതല്‍ സജീവമാവുന്നത്. കുഞ്ഞാപ്പുവിന്റെയും, കോയാക്കയുടെയും ടോം ആന്‍ഡ് ജെറി കളികള്‍ കുട്ടികള്‍ക്ക് വരെ പ്രിയപ്പെട്ടതാണ്. കൊമ്പന്‍കാട് തറവാട് എന്റെ വീട്ടുപേരല്ല. മനസിനക്കരെയിലെ കൊമ്പനക്കര ഞങ്ങള്‍ കൊമ്പന്‍കാട് ആക്കുകയായിരുന്നു. കുഞ്ഞാപ്പു എന്ന പേര് വേണ്ടെന്നായിരുന്നു ഇവന്‍ ആദ്യം പറഞ്ഞത്. എല്ലായിടത്തും കാണുമല്ലോ ഒരു കുഞ്ഞാപ്പു. എനിക്ക് അങ്ങനെയൊരു ഐഡന്റിറ്റിയില്ലായിരുന്നു. ഇപ്പോള്‍ കാണുന്നവരെല്ലാം കൊമ്പന്‍കാട് കുഞ്ഞാപ്പു എന്നാണ് എന്നെ വിളിക്കുന്നതെന്ന് നിസാര്‍ പറയുന്നു. ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.
ആ മുടിയൊന്ന് വെട്ടിക്കൂടേ എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. അഭിനയം തുടങ്ങിയത് മുതല്‍ മുടിയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. അതില്ലെങ്കില്‍ പിന്നെ ഇവനില്ല. നല്ലൊരു കോലത്തില്‍ കിട്ടണമെങ്കില്‍ മുടി വേണം. അവന്‍ വെട്ടാന്‍ പോയാലും ഞാന്‍ സമ്മതിക്കില്ലെന്നായിരുന്നു ലാല്‍ പറഞ്ഞത്. അതുപോലെ തടി കൂട്ടാനും സമ്മതിക്കില്ല. കാണുമ്പോള്‍ എല്ലാവരും ചിരിക്കുന്നത് കാണുന്നതാണ് ഞങ്ങളുടെ മനസ് നിറയുന്നത്. ഗൈസ് , ഈ ഷോപ്പില്‍ ഇതൊക്കെയുണ്ടെന്ന് പറയാന്‍ അറിയാഞ്ഞിട്ടില്ല, ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടിയാണ് ഇത്രയും റിസ്‌ക്കെടുത്ത് ചെയ്യുന്നത്. ഇത്രേം പ്രായമുള്ളൂ നിനക്ക്, നീയാണോ ആ വയസാനായി അഭിനയിക്കുന്നതെന്നൊക്കെ ആളുകള്‍ എന്നോട് ചോദിക്കാറുണ്ടെന്ന് ലാല്‍ പറയുന്നു.

ആള്‍ക്കാരെ കണ്ടുകഴിഞ്ഞാല്‍ അവിടെ പെര്‍ഫോം ചെയ്യാന്‍ ഞങ്ങള്‍ക്കൊരു ധൈര്യമുണ്ട്. എന്തോ ദൈവാനുഗ്രഹം. അന്ന് അവസരം നിരസിച്ചവര്‍ ഇന്ന് ഇവനെ സ്‌പെഷല്‍ ഗെസ്റ്റായി വിളിച്ചിട്ടുണ്ട്. ഫോണ്‍ വാങ്ങാന്‍ പോലും പൈസയില്ലായിരുന്നു. ഐ ഫോണുള്ള കൂട്ടുകാരെയൊക്കെ വിളിച്ചാണ് ഞങ്ങള്‍ വീഡിയോ എടുത്തിരുന്നത്. തുടക്കം മുതലേ ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്ല സപ്പോര്‍ട്ടാണ് തന്നുകൊണ്ടിരുന്നത്. പെണ്ണുകേസിലൂടെ ബിഗ് സ്‌ക്രീനിലും ഇവരുടെ സാന്നിധ്യമുണ്ട്. തുടക്കം മുതലേ ഞങ്ങള്‍ ആഗ്രഹിച്ചതാണ് സിനിമ. ഓഡീഷനൊക്കെ പോവാറുണ്ടായിരുന്നു. റീല്‍സ് കണ്ടാണ് വിളിച്ചത്. നിഖില വിമലിന്റെ ഭര്‍ത്താവിന്റെ വേഷമാണെന്നായിരുന്നു പറഞ്ഞത്. ഇത് പറ്റിക്കുന്നതാണോയെന്നായിരുന്നു ആശങ്ക. പിന്നീടാണ് അത് ശരിയായി തന്നെ വിളിച്ചതാണെന്ന് മനസിലായതും, അഭിനയിക്കാന്‍ പോയതും.
ലാലിന്റെ അഭിമുഖം കണ്ട് മമ്മൂക്ക വിളിച്ചിരുന്നു. ഒരു വര്‍ക്ക് കഴിഞ്ഞ് ഇറങ്ങുന്ന സമയത്തായിരുന്നു എനിക്ക് മെസേജ് വന്നത്. അയാം ബിഗ് ഫാന്‍ എന്നായിരുന്നു മെസേജ്. എന്നെ വിട്ടേര്, ഞാന്‍ അതിനൊന്നും റിപ്ലേ കൊടുക്കില്ലെന്നായിരുന്നു ലാലിന്റെ മറുപടി. അതിന് റിപ്ലേ കൊടുക്കൂയെന്ന് പറഞ്ഞ് പിന്നെയും കോള്‍ വന്നിരുന്നു. എടാ, പൊട്ടാ ആ നമ്പര്‍ നോക്കെന്നായിരുന്നു പറഞ്ഞത്. അത് മമ്മൂക്കയാണ്, എന്റെ മുന്നില്‍ നിന്നാണ് ടൈപ്പ് ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. കളങ്കാവല്‍ ഡബ്ബിംഗിന്റെ സമയത്തായിരുന്നു അത്. അഞ്ച് മിനിറ്റുള്ളില്‍ വിളിക്കുമെന്നും പറഞ്ഞിരുന്നു.
ഇങ്ങനെയൊരു കോള്‍ വരുമെന്ന് സ്വപ്‌നത്തില്‍ പോലും ഞാന്‍ വിശ്വസിച്ചിരുന്നില്ല. രാവിലെ മുതല്‍ നിന്നെക്കുറിച്ചായിരുന്നു സംസാരം. മകളുടെ വീഡിയോ കണ്ടിരുന്നു. പേരന്‍പ് എന്ന സിനിമയില്‍ അഭിനയിച്ചത് പോലെയാണ് തോന്നുന്നത്. ആ സിനിമയില്‍ എനിക്ക് ഭാര്യയില്ലായിരുന്നു. നിനക്ക് ആ കുട്ടിയെ നോക്കാന്‍ ഭാര്യയുണ്ടെന്നും പറഞ്ഞിരുന്നു. കരയണോ, ചിരിക്കണോ എന്നറിയാത്ത അവസ്ഥയായിരുന്നു. വീഡിയോസൊക്കെ കാണാറുണ്ട്. നിന്റെ ആ തല്ലുകൊള്ളിയോടും അന്വേഷണം പറഞ്ഞേക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജീവിതത്തില്‍ ഞാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഭാര്യയോടാണെന്ന് ലാല പറഞ്ഞിരുന്നു. എനിക്ക് രണ്ട് മക്കളാണ്, എന്റെ മൂത്ത മോള്‍ ഇതുവരെ എന്നെ ഉപ്പാ എന്ന് എന്നെ വിളിച്ചിട്ടില്ല. ഡിസെബിലിറ്റി കുട്ടിയാണ്. ഉപ്പാ അത് വേണം എന്ന് അവള്‍ എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല. എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് വെച്ചാല്‍ മൂത്ത മോള്‍ എന്നെ ഉപ്പാ എന്ന് വിളിച്ച് കേള്‍ക്കാനാണ്. എനിക്ക് ഇത് വാങ്ങിത്തരണം എന്ന് പറഞ്ഞാല്‍ അതും ഞാന്‍ വാങ്ങിക്കൊടുക്കും. ഇളയ മോള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. മൂത്ത മോളെക്കുറിച്ചോര്‍ത്താണ് സങ്കടം. ഈ വിഷമം മനസില്‍ വെച്ചാണ് ഞാന്‍ എല്ലാവരെയും ചിരിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മോളെ കാണിക്കാമോ എന്ന് ആളുകള്‍ എന്നോട് ചോദിച്ചിരുന്നു. സെറിബ്രല്‍ പാള്‍സിയാണ്. കോഴിക്കോടാണ് ചികിത്സ. കാഴ്ചയ്ക്ക് പ്രശ്‌നമുണ്ട്. അവളെ നന്നായി ശ്രദ്ധിക്കണം. ഭാര്യ നല്ല കെയറിംഗാണ്. മുഴുവന്‍ സമയവും മോളോടൊപ്പം തന്നെയാണ്. അത്രയും ഭാഗ്യം ചെയ്ത ആള്‍ക്കാരുടെ അടുത്ത് മാത്രമേ ഇങ്ങനെയൊരു കുട്ടിയെ കൊടുക്കുള്ളൂ, ഭാര്യ അങ്ങനെയൊരാളാണ്. അവളോടാണ് ഈ ലോകത്ത് എനിക്ക് ഏറ്റവും കൂടുതല്‍ കടപ്പാട് എന്നുമായിരുന്നു മകളെക്കുറിച്ച് അദ്ദേഹം അന്ന് പറഞ്ഞത്.


Click it and Unblock the Notifications