'സീമയെ നമസ്ക്കരിക്കണം, പൈസയില്ലെങ്കിൽ കിറ്റ് വാങ്ങാൻ ഓടാൻ ആർട്ടിസ്റ്റിന് സാധിക്കില്ല'; ജീജ സുരേന്ദ്രൻ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത അഭിനേത്രിയാണ് ജീജ സുരേന്ദ്രൻ. 20 വർഷത്തിലേറെയായി അവർ നിരവധി വേഷങ്ങളിലൂടെ മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ഇപ്പോൾ സിനിമകളിലും അഭിനയിക്കുന്നു.
കണ്ണൂരാണ് ജീജയുടെ സ്വദേശം. അച്ഛൻ, അമ്മ ആറ് മക്കൾ ഇതായിരുന്നു കുടുംബം. അച്ഛൻ അധ്യാപകനായിരുന്നു. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ നൃത്തത്തിലും കലാരംഗത്തും ജീജ സജീവമായിരുന്നു. തുടർച്ചയായി അഞ്ച് വർഷം കോഴിക്കോട് സർവകലാശാല കലാതിലകമായിരുന്നു. വിവാഹ ശേഷം ചില സാഹചര്യങ്ങൾ കാരണം കോയമ്പത്തൂരിലേക്ക് താമസം മാറി.
അവിടെ വെച്ചാണ് സീരിയലുകളുടെ ഓഡിഷൻ വാർത്തകൾ കാണുന്നതും ഭർത്താവിന്റെ താൽപര്യപ്രകാരം പങ്കെടുക്കാൻ പോയതും. അങ്ങനെ ജീജ മിനിസ്ക്രീനിലേക്കെത്തി. താരത്തിന്റെ ഭർത്താവ് സുരേന്ദ്രൻ നാലര വർഷം മുമ്പ് മരിച്ചു. മകൻ സുജിൻസൺ അഡ്വക്കേറ്റാണ്. കൊറോണ കാലത്തും ഇപ്പോഴും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ജീജ നടത്തുന്നുണ്ട്.
'കൊവിഡ് ശക്തമായ ശേഷം എന്നാൽ കഴിയും വിധം സുഹൃത്തുക്കൾ വഴിയും മറ്റും നിരവധി പേർക്ക് സഹായങ്ങൾ എത്തിച്ച് കൊടുത്തിട്ടുണ്ട്. ഒരു കുട്ടിയുടെ തുടർ പഠനത്തിന് സഹായം നൽകാൻ വരെ സാധിച്ചുവെന്നത് എന്നും സന്തോഷം നൽകുന്നുണ്ട്.'

'എനിക്ക് വലിയ വരുമാനമൊന്നുമില്ല. ഉള്ളതിൽ നിന്നെടുത്തും സുഹൃത്തുക്കൾ വഴിയുമാണ് സഹായങ്ങൾ ചെയ്യുന്നത്. സീമ ജി നായരുമായി വളരെ അടുത്ത ബന്ധമുണ്ട്. സീമയിൽ നിന്നും നമ്മൾ കണ്ട് പഠിക്കണം.'
'സീമയെ നമ്മൾ നമസ്ക്കരിക്കണം. സീമ എന്നെപ്പോലെയല്ല. ഫുൾ ടൈം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. എനിക്ക് അറിയാവുന്ന ആളുകൾക്കും സീമ സഹായം എത്തിച്ച് കൊടുത്തിട്ടുണ്ട്.'
'ചേച്ചിയേയും അനിയത്തിയേയും പോലെയാണ് ഞങ്ങൾ. സീരിയൽ രംഗത്തുള്ളവരിൽ ഏറെപ്പേരും കഷ്ടത അനുഭവിക്കുന്നവരാണ്. ഞങ്ങളുടെ ആത്മ സംഘടനയിൽ വലിയ ഫണ്ടില്ല. അമ്മയിൽ ഇൻഷുറൻസുണ്ട്.'

'ഹോസ്പിറ്റൽ ബില്ല് കാണിച്ചാൽ അമ്മ സഹായം ചെയ്ത് കൊടുക്കും. ആത്മയ്ക്ക് പക്ഷെ അത്രയ്ക്കുള്ള ശേഷിയില്ല. ദുൽഖറടക്കമുള്ള താരങ്ങളോട് സഹായം ചോദിക്കുന്നതിന് മാത്രമുള്ള ബന്ധമില്ല. അമ്മയിലെ ഒരുപാട് പേരുമായി സൗഹൃദമുണ്ട്.'
പക്ഷെ മമ്മൂട്ടി, മോഹൻലാൽ പോലുള്ളവർ അവരുടേതായ രീതിയിൽ ചാരിറ്റി ചെയ്യുന്നവരാണ്. അവര് ആഡംബര കാറിൽ നടക്കുന്നത് നമ്മൾ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അവർ അങ്ങനെ നടക്കട്ടെ അവരുടെ സ്റ്റാറ്റസിന് അത് ആവശ്യമാണ്. അവർ അങ്ങനെ നടക്കുന്നത് കാണുമ്പോൾ നമുക്കും സന്തോഷമല്ലേ.'

'സീരിയൽ മേഖലയിൽ സാമ്പത്തീക പ്രതിസന്ധി അനുഭവിക്കുന്നവർ നിരവധിയാണ്. നമ്മൾ കാണുന്നപോലെയല്ല അവരുടെ യഥാർഥ ജീവിതം. മേക്കപ്പിൽ സീരിയൽ ആർട്ടിസ്റ്റുകൾ നടക്കുന്നത് കാണുമ്പോൾ പലരും അവരെ തെറ്റിദ്ധരിക്കുന്നതാണ്.'
'അവരിലും നിരവധി പേർ സാമ്പത്തീക പ്രതിസന്ധി നേരിടുന്നവരാണ്. കൊവിഡ് പോലുള്ളതൊക്കെ വന്നാൽ അവർക്ക് വഴിമുട്ടി പോകും. ഭർത്താവ് ഉപേക്ഷിച്ച് പോയ സ്ത്രീകളൊക്കെ കൊവിഡ് കാലത്ത് വലിയ ബുദ്ധിമുട്ടിലായിരുന്നു. ആർട്ടിസ്റ്റായതുകൊണ്ട് പൈസയില്ലെന്ന് പറഞ്ഞ് പെട്ടന്ന് തന്നെ കിറ്റുമേടിക്കാൻ പോകാൻ അവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകും.'

'അവർക്ക് വീട്ടിൽ ഞങ്ങൾ സഹായം എത്തിച്ച് കൊടുക്കും. മറ്റുള്ളവർക്ക് വേണ്ടി ആളുകളുടെ മുമ്പിൽ കെഞ്ചാൻ എനിക്കോ സീമയ്ക്കോ ബുദ്ധിമുട്ടില്ല. ഒരു ട്രെസ്റ്റ് തുടങ്ങാൻ പ്ലാനുണ്ട്.'
'ഭിന്നശേഷി കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടി. അതിനുള്ള ബിൽഡിങ് അടക്കമുള്ള നിർമിക്കണം. എന്റെ അനിയത്തിക്ക് ഭിന്നശേഷിയുള്ള കുട്ടിയുണ്ട്. അവളേയും കുഞ്ഞിനേയും കണ്ടപ്പോൾ മുതലാണ് ഈ പ്ലാൻ മനസിൽ വന്നത്' ജീജ സുരേന്ദ്രൻ പറയുന്നു.


Click it and Unblock the Notifications