'ഇരുപത്തിരണ്ട് വയസിലോ ഇരുപത്തിമൂന്നിലോ വിവാഹം ചെയ്യാം, പക്ഷെ ചിലത് ശ്രദ്ധിക്കണം'; ജീവ ജോസഫ് പറയുന്നു!
അവതാരകനായി തുടങ്ങി അഭിനേതാവായി മാറിയ താരമാണ് ജീവ ജോസഫ്. ജീവയെപ്പോലെ തന്നെ ജീവയുടെ ഭാര്യ അപർണയും എല്ലാവർക്കും സുപരിചിതയാണ്. ഏറെനാൾ അവതാരികയായി പ്രവർത്തിച്ച ശേഷമാണ് ക്യാബിൻ ക്രൂവായി അപർണയ്ക്ക് ജോലി ലഭിച്ചത്.
ഇപ്പോൾ ഇരുവരും സോഷ്യൽമീഡിയയും യുട്യൂബുമായി സജീവമാണ്. സിനിമയാണ് തന്റെ ലക്ഷ്യമെന്ന് തുടക്കം മുതൽ തന്നെ ജീവ പറഞ്ഞിരുന്നു. ജസ്റ്റ് മാരീഡ് തിംഗ്‌സ് വെബ് സീരീസിൽ അഭിനയിച്ചപ്പോൾ ജീവയിലെ അഭിനേതാവ് പ്രേക്ഷകർക്ക് സുപരിചിതനായി.
അടുത്തിടെ പുറത്തിറങ്ങിയ 21ഗ്രാംസ് എന്ന സിനിമയിൽ വില്ലൻ വേഷത്തിലും ജീവ അഭിനയിച്ചിരുന്നു. സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു ജീവ ജോസഫിന്റെ കരിയർ മാറി മറിഞ്ഞത്.
സൂര്യ മ്യൂസിക്കിൽ നിന്നുമായിരുന്നു താരം സീ കേരളത്തിലേക്ക് എത്തിയത്. റിയാലിറ്റി ഷോ അവതരിപ്പിച്ച് പരിചയമില്ലെന്ന് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നുവെന്നും നിങ്ങൾ ചെയ്യിപ്പിക്കുകയാണെങ്കിൽ താൻ ചെയ്യാമെന്നുമായിരുന്നു ജീവ അണിയറപ്രവർത്തകരോട് പറഞ്ഞത്.

അന്താളിപ്പോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് ഷോയുടെ എല്ലാമെല്ലാമായി മാറുകയായിരുന്നുവെന്നും ജീവ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇരുപത്തിയഞ്ചാമത്തെ വയസിൽ വിവാഹിതനായ വ്യക്തി കൂടിയാണ് ജീവ.
ജീവയുടേതും അപർണയുടേതും പ്രണയ വിവാഹമായിരുന്നു. 'സാമ്പത്തികമായി ഞാനേറ്റവും മോശമായി നിൽക്കുന്ന സമയത്താണ് അപർണ എന്റെ ജീവിതത്തിലേക്ക് വന്നത്. റിലേഷൻഷിപ്പിന്റെ കാര്യത്തിൽ അവൾ ആകെ തകർന്നിരിക്കുന്ന സമയമായിരുന്നു അത്.'
'പരസ്പരം എല്ലാം അറിഞ്ഞ് മനസിലാക്കി ഒന്നിച്ചവരാണ് ഞങ്ങൾ. പ്രണയിക്കുന്നതും വിവാഹശേഷമുള്ള ജീവിതവും നല്ല വ്യത്യാസമുണ്ട്.'

'പത്താം ക്ലാസിൽ പഠിക്കുമ്പോളാണ് ഞാൻ ആദ്യമായി പ്രണയിച്ചത്. മോഡൽ പരീക്ഷയുടെ സമയത്തായിരുന്നു തിരിച്ച് ഇങ്ങോട്ട് ഇഷ്ടം പറയുന്നത്. പിന്നീട് സ്റ്റഡി ലീവായിരുന്നു.'
'വല്ലപ്പോഴാണ് ഫോൺ ചെയ്യാൻ പറ്റുന്നത്. കോയിൻ ഇട്ട് വിളിക്കും. ആകെപ്പാടെ മൂന്ന് മിനിറ്റാണ് സംസാരിക്കുന്നത്. അക്കാലത്തെ വലിയ സന്തോഷമായിരുന്നു അത്. പല കാരണങ്ങളാലും അത് പോയി.'
'പിന്നേയും പ്രണയങ്ങളുണ്ടായിരുന്നുവെങ്കിലും ഒന്നും വിജയിച്ചില്ല. ഞാനും അപർണയും വിവാഹിതരായിട്ട് ഏഴ് വർഷമായി. ഇന്നേവരെ ഞങ്ങൾ പഴയ കാര്യങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ല.'

'ഒരു വഴക്കിലും അതെടുത്തിടാറില്ല' എന്നാണ് ഒരിക്കൽ വിവാഹ ജീവിതത്തെ കുറിച്ച് സംസാരിക്കവെ ഇരുവരും പറഞ്ഞിരുന്നത്. വളരെ ചെറിയ പ്രായത്തിൽ വിവാഹിതനാകുന്നതിനോട് തനിക്ക് എതിർപ്പില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ജീവ. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
'ഞാൻ ഇരുപത്തിയഞ്ച് വയസിൽ വിവാഹിതനായ വ്യക്തിയാണ്. നേരത്തെ വിവാഹം ചെയ്തത് തെറ്റായിപോയിയെന്ന് ഇതുവരെ തോന്നിയിട്ടില്ല. തീരുമാനം തെറ്റായിരുന്നുവെന്ന് അപർണ എന്നെ ഇന്നേവരെ തോന്നിപ്പിച്ചിട്ടില്ല.'
'എന്നോട് ചോദിച്ചാൽ വിവാഹം ഒരു പ്രായത്തിലെ നടത്താവുവെന്ന് ഞാൻ പറയില്ല. നമുക്ക് പറ്റിയ പങ്കാളിയാണെന്ന് തോന്നുകയാണെങ്കിൽ ഇരുപത്തിരണ്ടിലോ ഇരുപത്തിമൂന്നിലോ വിവാഹിതനാകാം.'

'ഞാൻ ഈ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആരും വീട്ടിൽ പ്രശ്നമുണ്ടാക്കുകയും ചെയ്യരുത്. അപർണയെ ഞാൻ ഷിട്ടുമണി എന്ന് വിളിക്കുന്നത് ബോറാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാൻ അത് മൈൻഡ് ചെയ്യാറില്ല. അത് എന്റെ ഇഷ്ടമാണ്.'
'പരസ്പരം അഭിപ്രായങ്ങൾ ഞങ്ങൾ പറയാറുണ്ട്. ചിലത് രണ്ടുപേരും സ്വീകരിക്കും. ചിലത് പരസ്പരം പറഞ്ഞ് മനസിലാക്കും. ഞാൻ ഭർത്താവാണെന്ന പേരിൽ അപർണ പേടിക്കുന്നില്ല.'
'അവൾ ഭാര്യയാണെന്ന പേരിൽ അവളെ ഞാനും പേടിക്കാറില്ല. ദമ്പത്യ ജീവിതത്തിൽ പരസ്പരം പേടി വേണമെന്ന് തോന്നിയിട്ടില്ല. മാത്രമല്ല അപർണയുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്താറുമില്ല' ജീവ ജോസഫ് പറഞ്ഞു.


Click it and Unblock the Notifications