അഭിനയം ഉപേക്ഷിച്ച് കുടുംബം നോക്കാൻ ഡെലിവറി ഗേളായി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു, സീരിയൽ നടി കവിത പറയുന്നു!
സിനിമ-സീരിയൽ പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് സീരിയൽ താരം കവിതയുടേത്. സ്ത്രീധനം സീരിയലിൽ ചാള മേരിയുടെ മരുമകളായി എത്തി ശ്രദ്ധനേടിയ കവിത നിരവധി സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിംഗിൾ മദറായ താരം മക്കളുടെ പഠനത്തിനും മറ്റുമായി ഇപ്പോൾ ചെന്നൈയിൽ ഗ്രോസറി ഡെലിവറി ഗേളായി ജോലി ചെയ്യുകയാണ്. സീരിയൽ വരുമാനം ചിലവിനും മക്കളുടെ വിദ്യാഭ്യാസത്തിനും തികയാതെ വന്നതോടെയാണ് കവിത ചെന്നൈയ്ക്ക് വണ്ടി കയറിയത്.
ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങൾ ന്യൂസ് ടുഡെ മലയാളത്തോട് പങ്കുവെച്ചിരിക്കുകയാണ് കവിത. സീരിയലിൽ നിന്നും ആദ്യം മാറിയത് മകന് വേണ്ടിയാണ്. അതിനുശേഷം തട്ടുകടയിട്ടു. മകന്റെ പഠനത്തിനും മറ്റുമായി ഒരുപാട് പണം ആവശ്യമുള്ള സമയമായിരുന്നു. സീരിയലിൽ നിന്നും മാറിയെങ്കിലും രണ്ട്, മൂന്ന് സിനിമകൾ ചെയ്തിരുന്നു.

ശേഷം വീണ്ടും സീരിയലിലേക്ക് തിരിച്ച് വന്നിരുന്നു. പക്ഷെ മലയാളികൾക്ക് പണം തരാൻ ഇത്തിരി മടിയാണ്. പതിനഞ്ച് വർഷമായി മൂവായിരം രൂപയാണ് പ്രതിഫലം. അതുകൊണ്ട് മോളുടെ പഠനം നടക്കില്ല. ഇത്ര തുകയെ തരാൻ പറ്റൂ... വേണമെങ്കിൽ വന്ന് അഭിനയിക്കൂവെന്നാണ് എന്നോട് ഒരാൾ പറഞ്ഞത്. എനിക്ക് വാശി ഇത്തിരി കൂടുതലാണ്. അതുകൊണ്ട് ഞാൻ പോയില്ല. മാർഗമല്ല ലക്ഷ്യമാണ് എനിക്ക് പ്രധാനം അങ്ങനെയാണ് ഡെലിവറി ഗേളാകുന്നത്.
നന്നായി വണ്ടി ഓടിക്കും ഞാൻ. ചെന്നൈയിലെ തിരക്കിനെ കുറിച്ച് ആദ്യം അവബോധം ഇല്ലായിരുന്നു. തുടക്കത്തിൽ സെപ്റ്റോയിലായിരുന്നു പിന്നീട് ബ്ലിങ്കിറ്റിലേക്ക് മാറി. ഇപ്പോൾ വീണ്ടും സെപ്റ്റോയിലേക്ക് മാറി. ആഴ്ചയിൽ പത്ത് പതിനാലായിരം രൂപ ഉണ്ടാക്കാൻ പറ്റുന്നുണ്ട്. സുഖമായി ഫീസും ലോണും എല്ലാം അടയ്ക്കാൻ പറ്റുന്നു.
എന്റെ അത്യാവശ്യം ചെലവുകളും നടക്കും. ആരുടേയും മുന്നിൽ കൈ നീട്ടേണ്ടി വരാറില്ല. സീരിയലിൽ വരുമാനമുണ്ട് പക്ഷെ ചിലവോട് ചിലവാണ്. സാരി, ഓർണമെന്റ്സ്, മേക്കപ്പ്, ബ്യൂട്ടിപാർലർ എല്ലാത്തിനും പണം മുടക്കണം. ഡെലിവറി ഗേളാണെങ്കിലും ബുദ്ധിമുട്ടുകളുണ്ട്. നമ്മൾ കാര്യങ്ങളെ എങ്ങനെ സമീപിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് ജീവിതം ഇരിക്കുന്നത്. വണ്ടി ഓടിക്കുന്നത് കൊണ്ട് ഇടയ്ക്ക് പരിക്കൊക്കെ പറ്റാറുണ്ട്.
അഭിനയിക്കുക എന്നത് എന്റെ വലിയൊരു സ്വപ്നമാണ്. മോളുടെ പഠനം കഴിഞ്ഞശേഷം വീണ്ടും സിനിമ ട്രൈ ചെയ്യാമെന്നാണ് കരുതുന്നത്. അഭിനയത്തിന് പ്രായം പ്രശ്നം അല്ലല്ലോ. അറുപത്തിമൂന്ന് വയസുള്ള അമ്മ റോൾ വരെ ചെയ്തിട്ടുണ്ട് ഞാൻ. ഡെലിവറി ഗേളായി പോകുമ്പോൾ മലയാളികൾ തിരിച്ചറിയാറുണ്ട്. എന്റെ ചിരി കണ്ടാണ് അവർ ഐഡന്റിഫൈ ചെയ്യുന്നത്. ഏത് പ്രതിസന്ധിയേയും ചിരികൊണ്ടാണ് ഞാൻ നേരിടുന്നത്.

വയസായിട്ടില്ല. എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് എപ്പോഴും മനസിൽ. 100, 150 രൂപയെ ദിവസം ചിലവ് വരാറുള്ളു. എന്റെ വീക്ക്നെസ് ഫ്രൂട്ട്സ് മാത്രമാണ്. സീരിയൽ നടിയായിരുന്നപ്പോൾ കിട്ടാതിരുന്ന സ്വീകരണം തട്ടുകട ഇട്ടപ്പോൾ കിട്ടി. മകൻ തള്ളിപ്പറഞ്ഞ് മെസേജ് അയച്ചപ്പോൾ വിഷമം ഒന്നും തോന്നിയില്ല. നെഗറ്റിവിറ്റി വരുമ്പോൾ കൂടുതൽ എന്തെങ്കിലും ചെയ്യണമെന്ന വാശിയാകും. മോളുടെ പഠനം തീർന്നശേഷമാണ് കരിയർ തിരിച്ച് പിടിക്കാൻ. ഡയറ്റ് ചെയ്യുന്നുണ്ട്.
തന്തയില്ലാത്ത വിളി ഒരുപാട് കേട്ടിട്ടുണ്ട് ഞാൻ. മക്കൾക്ക് എന്ത് വിഷയവും എന്നോട് പറയാനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. മക്കളുടെ നട്ടെല്ലായി ഞാനുണ്ട്. അതുപോലെ സീരിയൽ മേഖലയിൽ പലരും ആത്മഹത്യ ചെയ്തിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ്. താരമെന്ന ഈഗോ മാറ്റിവെച്ച് ജോലി ചെയ്തിരുന്നുവെങ്കിൽ അവർ ഇന്നും ജീവിച്ച് ഇരുന്നേനെ. ഞാനും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളയാളാണ്. ഭർത്താവ് പോയ സമയത്ത് ഞാൻ ഡിപ്രഷനിലേക്ക് പോയി. മെമ്മറി പോയി.
മരിക്കാൻ റെയിൽവെ ട്രാക്കിൽ പോയി നിന്നിട്ടുണ്ട്. എന്ത് പ്രശ്നമുണ്ടെങ്കിലും ഞാൻ ജീവിക്കും. മകൻ യുകെയിൽ പോയശേഷം എന്നെ കോൺടാക്ട് ചെയ്യാതെയായി. ഫോൺ ഉപേക്ഷിച്ചതായിരുന്നു. രണ്ട് വർഷം കഴിഞ്ഞാണ് വീണ്ടും ഉപയോഗിച്ച് തുടങ്ങിയത്. തള്ളി പറയുന്നത് കേൾക്കുന്നത് വേദനയാണെന്നും കവിത പറയുന്നു. ഹോസ്റ്റലിൽ താമസിച്ചാണ് കവിത ചെന്നൈയിൽ ജോലി ചെയ്യുന്നത്.


Click it and Unblock the Notifications











