ബാല്യകാല സുഹൃത്തിനെ ജീവിത പങ്കാളിയാക്കി സീരിയൽ നടി ഹരിത.ജി.നായർ, വിവാഹ വിശേഷങ്ങൾ ഇങ്ങനെ!
സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കസ്തൂരിമാൻ എന്ന സീരിയലിലൂടെയാണ് താരം സീരിയൽ രംഗത്തെത്തുന്നത്. അതിൽ ഹരിത അവതരിപ്പിച്ച ശ്രീക്കുട്ടി എന്ന കഥാപാത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ഹരിതയുടെ വിവാഹ നിശ്ചയ വീഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു. സിനിമ മേഖലയിൽ എഡിറ്ററായി ജോലി ചെയ്യുന്ന വിനായക് ആണ് വരൻ. ജീത്തു ജോസഫ് ചിത്രങ്ങളായ 12ത്ത് മാൻ, ദൃശ്യം 2 എന്നിവയുടെ എഡിറ്ററാണ് വിനായക്.

നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി രംഗത്തെത്തുന്നത്. ഹരിതയുടെ കസ്തൂരിമാൻ സീരിയലിന് പിന്നാലെ സൂര്യ ടിവി യിൽ സംപ്രേഷണം ചെയ്ത തിങ്കൾ കലമാൻ എന്ന സീരിയലിലെ കീർത്തി എന്ന താരത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കീർത്തി-രാഹുൽ കോംബോ തന്നെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അഭിനയത്തിലേക്ക് എത്തുംമുമ്പ് നഴ്സായിരുന്നു ഹരിത.
'അഭിനയത്തിലേക്ക് വിടാൻ വീട്ടുകാർക്ക് അത്ര താൽപര്യം ഉണ്ടായിരുന്നില്ല. അച്ഛന് ഞാൻ പഠിച്ച് നല്ലൊരു ജോലി വാങ്ങണം എന്നായിരുന്നു ആഗ്രഹം. അതുകൊണ്ട് തന്നെ പഠിത്തത്തിന് ശേഷം എന്തു വേണമെങ്കിലും ചെയ്യാൻ അച്ഛൻ അനുവാദം നൽകുകയും ചെയ്തിരുന്നു.'
'അങ്ങനെയാണ് പഠനശേഷം അഭിനയത്തിലേക്ക് എത്തിയതെന്ന്' ഹരിത ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. സ്കൂൾ കാലം മുതൽ വിനയകും ഹരിതയും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ ഇരുവീട്ടുകാരുടേയും സമ്മതത്തോടെയുള്ള പ്രണയവിവാഹമാണ് ഹരിതയുടേയും വിനായകിന്റേയും.
'ഞങ്ങൾ ചെറുപ്പം മുതൽ അടുത്ത സുഹൃത്തുക്കളാണ്. ഇനി മുന്നോട്ടുള്ള വർഷങ്ങളിൽ ഭാര്യഭർതൃ ബന്ധമാകുന്നുവെന്ന വ്യത്യാസമാണുള്ളത്. ജീവിതത്തിലെ പുതിയ കാൽവെപ്പായിട്ടാണ് കണക്കാക്കുന്നത്. പുതിയൊരു കുടുംബത്തിലേക്ക് അംഗമാകുന്നുവെന്ന ചിന്തയൊന്നും അലട്ടുന്നില്ല' ഹരിത പറയുന്നു.

സീരിയലുകൾക്ക് പുറമെ കാർബൺ എന്ന സിനിമയിൽ ചെറിയൊരു കഥാപാത്രത്തെ ഹരിത അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ സംവിധായകൻ ശ്രീജിത്ത് വിജയിയാണ് പ്രേക്ഷകരെ അറിയിച്ചത്.
അവളുടെ വലിയ ദിവസം എന്ന് കുറിച്ച് കൊണ്ടാണ് വിവാഹനിശ്ചയത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ ശ്രീജിത്ത് പങ്കുവെച്ചത്. ശ്രീജിത്തിന്റെ ഭാര്യയും നടിയുമായ റെബേക്ക സന്തോഷിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ഹരിത.


Click it and Unblock the Notifications