കുറച്ചൊക്കെ കോമൺസെൻസ് വേണം, പൊങ്കാല ഒരു ഫാഷനായി മാറി, പ്രഹസനം കാണുമ്പോൾ ദേഷ്യം വരും; മഞ്ജു പത്രോസ്
അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു വിഷയമായിരുന്നു പൊങ്കാലയിടാനെത്തിയ നടിമാരുടെ സ്വകാര്യ ഭാഗങ്ങൾ മീഡിയ ഷൂട്ട് ചെയ്തു എന്നതും സെലിബ്രിറ്റികളോട് അശ്ലീല ചുവയുള്ള ചോദ്യങ്ങൾ ഓൺലൈൻ മീഡിയ ചോദിക്കുന്നുവെന്നതും. റീച്ചിനും വ്യൂസിനും വേണ്ടിയുള്ള ഇത്തരം മീഡിയകളുടെ തരംതാണ പ്രവർത്തിക്കെതിരെ ആദ്യം പ്രതികരിച്ചവരിൽ ഒരാൾ മഞ്ജു പത്രോസ് ആയിരുന്നു. രേണു സുധി അടക്കമുള്ളവർ മീഡിയയ്ക്ക് നൽകുന്ന മറുപടികളേയും മഞ്ജു പരോക്ഷമായി വിമർശിക്കുകയും അത് ചർച്ചയായി മാറുകയും ചെയ്തിരുന്നു.
ആരെയും ഉദ്ദേശിച്ചല്ല താൻ ഒന്നും പറഞ്ഞതെന്നും ചോദിച്ച രീതിയും അതിന് നൽകിയ മറുപടിയുമാണ് തന്നെ എന്നെ ബുദ്ധിമുട്ടിച്ചതെന്നും ഇത്തരം പ്രവണതകൾ നല്ലതല്ലെന്നും പറയുകയാണിപ്പോൾ മഞ്ജു പത്രോസ്. സെലിബ്രിറ്റീസ് പോകുമ്പോൾ ഒപ്പം ഒരുപാട് മീഡിയകളും അവർക്ക് പിന്നാലെ പോകുന്ന പ്രവണത കാണാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളെ ആയിട്ടുള്ളു.

ഇത് ഞാൻ ബോളിവുഡിലാണ് മുമ്പ് കണ്ടിട്ടുള്ളത്. അത് നമ്മുടെ നാട്ടിലും കണ്ട് തുടങ്ങിയപ്പോൾ തുടക്കത്തിൽ ഒരു കൗതുകം ഉണ്ടായിരുന്നു. പിന്നീട് മീഡിയ ചോദിക്കുന്ന ചില ചോദ്യങ്ങൾ കേട്ട് അമ്പരന്ന് എന്ത് ധൈര്യത്തിലാണ് അത്തരം ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. ആരെയും ഉദ്ദേശിച്ചല്ല ഞാൻ പറഞ്ഞത്. ചോദിച്ച രീതിയാണ് എന്നെ ബുദ്ധിമുട്ടിച്ചത്.
ഇത്തരം പ്രവണതകൾ നല്ലതല്ല. ഈ പ്രവണത തിരുത്തപ്പെടണം. ഒരു സെലിബ്രിറ്റി കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ അവരുടെ പിൻഭാഗത്തെ വീഡിയോ ഷൂട്ട് ചെയ്ത് കാണിച്ചുകൊണ്ട് എന്തൊരു വലിയ വണ്ടിയാണെന്ന് ഒരു മീഡിയക്കാരൻ ചോദിക്കുന്നു. അതിന് ആ സെലിബ്രിറ്റി മറുപടിയായി ചിരിക്കുന്നു. പ്രേക്ഷകരെ കാണിക്കുന്ന വീഡിയോ വേറെയും ചോദ്യം മറ്റൊന്നും.
അപ്പോൾ തന്നെ തിരിഞ്ഞ് നിന്ന് എന്തിന് അങ്ങനൊരു ചോദ്യം ചോദിച്ചുവെന്ന് ആ സെലിബ്രിറ്റി ചോദിച്ചിരുന്നുവെങ്കിൽ ആ ചോദ്യം അവിടെ ഇല്ലാതായിപോയേനെ. ഇങ്ങനെയുള്ള ചോദ്യം ചോദിക്കുന്ന രീതിയും അതിന് ഉത്തരം നൽകുന്ന രീതിയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. നമ്മൾ അനുവദിക്കാതെ ആരും ഇത്തരം ചോദ്യങ്ങൾ ചോദിക്കില്ല.
ആദ്യം ഇങ്ങനൊരു ചോദ്യം വന്നപ്പോൾ ആരൊക്കയോ ചിരിച്ച് മറുപടി കൊടുത്തതുകൊണ്ടാണ് പിന്നീട് ഇത് എവിടേയും പ്രയോഗിക്കാം എന്ന രീതിയിൽ ചില മീഡിയ ആവർത്തിക്കുന്നത്. അതുപോലെ പൊങ്കാലയുചെ വിഷയത്തിലേക്ക് വരികയാണെങ്കിൽ കുറച്ചൊക്കെ കോമൺസെൻസ് വേണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം പൊങ്കാലയിടാൻ പോയപ്പോൾ അധികം തിരക്കൊന്നുമില്ലാത്ത ഒരിടത്താണ് ഞാൻ ഇരുന്നത്.

പക്ഷെ അടുപ്പിലേക്ക് അഗ്നി പകരുന്ന സമയം ആയപ്പോൾ മീഡിയ എല്ലാം കൂടി വരാൻ തുടങ്ങി. അതോടെ തിരക്ക് കാരണം പ്രാർത്ഥിക്കാൻ പറ്റാതെയായി. നമ്മുടെ എല്ലാ ദിവസത്തെയും പ്രാർത്ഥനകൾ ഈശ്വരന്റെ അടുത്ത് എത്തില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ആദ്യ പൊങ്കാലയുടെ സമയത്ത് മനസ് തുറന്ന് പ്രാർത്ഥിക്കാനും സംതൃപ്തിയോടെ പൊങ്കാലയിടാനും കഴിഞ്ഞിരുന്നു.
പിന്നീട് പോയപ്പോൾ മീഡിയ കാരണം പ്രാർത്ഥിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല എല്ലാം കൂടിയായപ്പോൾ ദേഷ്യവും വന്നു. എങ്ങനെയെങ്കിലും കഴിഞ്ഞാൽ മതിയെന്ന അവസ്ഥയായി. പുകയും വെയിലും എല്ലാം കൂടിയാകുമ്പോൾ വസ്ത്രം പോലും ശ്രദ്ധിക്കാൻ അവിടെ വരുന്ന സ്ത്രീകൾക്ക് ചിലപ്പോൾ കഴിയില്ല. ഇപ്രാവശ്യം ദൂരെ മാറി മീഡിയയിൽ പെടാതെയാണ് ഞാൻ പൊങ്കാലയിട്ടത്. ഞങ്ങൾ ഇവിടെയുണ്ടെന്ന് അറിയിക്കാൻ വേണ്ടി പൊങ്കാലയിടുന്നവരുണ്ട്.
ആർട്ടിസ്റ്റുകൾ വിളിച്ചിട്ടാണ് പൊങ്കാല ഷൂട്ട് ചെയ്യാൻ പോയതെന്ന് മീഡിയ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. വിശ്വാസത്തിന് അപ്പുറത്തേക്ക് പൊങ്കാല ഒരു ഫാഷനായി മാറിയതായി തോന്നിയിട്ടുണ്ട്. ദേവിയോടുള്ള ഭക്തികൊണ്ട് പൊങ്കാലയിടാൻ വരുന്ന മനുഷ്യരുണ്ട്. അങ്ങനൊരു സ്ഥലത്ത് ഇത്തരം പ്രഹസനം കാണുമ്പോൾ ദേഷ്യം തോന്നിയിട്ടുണ്ടെന്നും മഞ്ജു പറയുന്നു.


Click it and Unblock the Notifications

















