ബന്ധുക്കളുടെ മുന്നിൽ ഞാൻ ഭയങ്കരമായി ചൂടായി, ചുറ്റുമുള്ളവരെ നോക്കിയില്ല; അന്ന് മഞ്ജു പത്രോസ് പറഞ്ഞ പരാതി
മഞ്ജു പത്രോസും ഭർത്താവ് സുനിച്ചനും തമ്മിലുണ്ടായ അകൽച്ച നേരത്തെ വലിയ ചർച്ചയായതാണ്. മകനും മാതാപിതാക്കളുമാണ് ഇന്ന് മഞ്ജു പത്രോസിന്റെ ലോകം. അകന്നതിന് ശേഷം സുനിച്ചനെ മഞ്ജു പത്രോസ് കുറ്റപ്പെടുത്തിയിട്ടില്ല. മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് സുനിച്ചനും മഞ്ജു പത്രോസും ആദ്യം ജനശ്രദ്ധ നേടുന്നത്. വിവാഹിതരായിരുന്ന കാലത്ത് വന്ന ഈ ഷോയിൽ വളരെ സ്നേഹത്തോടെയാണ് ഇവരെ പ്രേക്ഷകർ കണ്ടത്. ഷോയിലെ ഒരു ടാസ്കിൽ സുനിച്ചനിൽ തനിക്ക് ഇഷ്‌ടമില്ലാത്ത കാര്യങ്ങളെക്കുറിച്ച് മഞ്ജു പത്രോസ് സംസാരിച്ചിരുന്നു. വെെകാരികമായാണ് അന്ന് മഞ്ജു സംസാരിച്ചത്.
സുനിച്ചൻ ഒത്തിരി പോസിറ്റീവുകളുള്ള ആളാണ്. എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ഭർത്താവാണ്. പക്ഷെ സുനിച്ചനിൽ നിന്നും ഞാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. എന്റെ പരാതിയല്ല ഇത്. സുനിച്ചൻ പറയുന്ന കാര്യങ്ങൾ നടത്തിക്കഴിയുമ്പോൾ ചിലപ്പോൾ അബദ്ധങ്ങൾ പറ്റാറുണ്ട്. അത് ശരിയല്ല സുനിച്ചാ, ഇങ്ങനെ ചെയ്യാമെന്ന് പറയുമ്പോൾ സുനിച്ചൻ അതംഗീകരിക്കില്ല. ഇവിടെ സ്കിറ്റിന് സുനിച്ചനുണ്ടാക്കിയ തീം ശരിയാവില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. പിന്നേ, നിനക്കെന്തറിയാമെന്ന് സുനിച്ചൻ പറഞ്ഞു. ആ സ്കിറ്റ് ഇവിടെ റിജക്ട് ചെയ്തു. നീ പറഞ്ഞത് ശരിയാണെന്ന് സുനിച്ചൻ മിണ്ടിയതേ ഇല്ല.

അടുത്ത സ്കിറ്റിന് തീം നോക്കിയപ്പോൾ സുനിച്ചാ നമുക്ക് സ്ത്രീധനം എന്ന സബ്ജെക്ട് വെച്ച് എഴുതാമെന്ന് ഞാൻ പറഞ്ഞു. അപ്പോഴും സുനിച്ചൻ എന്നെ ചീത്ത പറഞ്ഞു. അതൊന്നും എഴുതേണ്ട വേറെ വല്ലതും ചെയ്താൽ മതിയെന്ന് പറഞ്ഞു. എന്റെ ചിന്തയുടെ കുഴപ്പമായിരിക്കും എന്ന് വിചാരിച്ച് ഞാനത് വിട്ട് കളഞ്ഞു. പിന്നെ ഇവരെല്ലാവരും സ്കിറ്റ് എഴുതി. സ്റ്റോറി എന്താണെന്ന് ചോദിച്ചപ്പോൾ ഇത് സ്ത്രീധനത്തെ പറ്റിയാണെന്ന് പറഞ്ഞു. അപ്പോഴും നീ പറഞ്ഞ തീം ആണെന്ന് പറഞ്ഞില്ല. അങ്ങനെയൊരു അംഗീകാരം സുനിച്ചനിൽ നിന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.
എന്തെങ്കിലും പറഞ്ഞാൽ മുടക്ക് ന്യായവുമായാണ് മഞ്ജു പത്രോസ് അന്ന് വരാറെന്നാണ് അന്ന് ഇതിന് സുനിച്ചൻ നൽകിയ മറുപടി. തനിക്കുള്ള രണ്ടാമത്തെ പരാതിയും അന്ന് മഞ്ജു പത്രോസ് പങ്കുവെച്ചു. ഫ്രണ്ട്സെന്ന് പറഞ്ഞാൽ സുനിച്ചൻ മരിക്കും. അത്രയ്ക്കും ഡീപ് ആണ്. നല്ല ഫ്രണ്ട്സാണ്. പക്ഷെ സുനിച്ചൻ അവരെ കാണുമ്പോൾ എന്നെ മറന്ന് പോകും. കല്യാണത്തിന് പോകുമ്പോഴാണ് എനിക്ക് ഏറ്റവും ബുദ്ധിമുട്ട്. കല്യാണം രണ്ട് മണിക്ക് കഴിഞ്ഞാൽ ഞാൻ ആ ഹാളിൽ നിന്ന് പോകാൻ അഞ്ചര, ആറ് മണിയാകും.

സുനിച്ചൻ എന്നെ അവിടെ കൊണ്ട് ചെന്നാക്കി ഒരു പോക്ക് പോകുമെന്നും മഞ്ജു അന്ന് പറഞ്ഞു. ഇതേക്കുറിച്ച് സുനിച്ചനും സംസാരിച്ചു. ഇവളുടെ പ്രശ്നം എപ്പോഴും ഞാൻ അടുത്തിരിക്കണം എന്നാണ്. എനിക്ക് കെെ പിടിച്ച് നടക്കുന്നതൊന്നും ഇഷ്ടമല്ലെന്നും അന്ന് സുനിച്ചൻ പറഞ്ഞു. ഇതിനുദാഹരണമായി ഒരു സംഭവവും മഞ്ജു പത്രോസ് അന്ന് ഓർത്തെടുത്തു. ഞങ്ങൾ ഒരു കല്യാണത്തിന് പോയി. കുഞ്ഞിന് അന്ന് രണ്ട് വയസേയുള്ളൂ. പള്ളിയിലെത്തിയപ്പോൾ സുനിച്ചൻ ഫ്രണ്ട്സിനൊപ്പം പോയി. പിന്നെ ഞാൻ കണ്ടിട്ടില്ല. ചെറുക്കനും പെണ്ണും പോയി. ഞാനും കുറച്ച് പേരുമുണ്ട്. ഞാൻ ഫോൺ ചെയ്യുമ്പോൾ ഞാനിവിടെയുണ്ടെന്ന് പറയും. എന്റെ കൂടെയുള്ളവരെ ബന്ധു കൊണ്ട് വിട്ടു.
സുനിച്ചനെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്. ബന്ധുവിനോട് അവരുടെ മകന്റ് നമ്പർ ചോദിച്ചപ്പോൾ കാണാതെ അറിയില്ലെന്ന് പറഞ്ഞു. എനിക്ക് സങ്കടമായി. മോന്റെ നമ്പർ എന്തായാലും കാണാതിരിക്കില്ല. ഞാനവിടെയിരുന്ന് കരഞ്ഞു. അതോടെ നമ്പർ അറിയില്ലെന്ന് പറഞ്ഞ ബന്ധു മോനെ വിളിച്ചു. അവളിവിടെയിരുന്ന് കരയുകയാണ്, അവനോട് വേഗം വരാൻ പറയെന്ന് പറഞ്ഞു.
പിന്നെ അര മണിക്കൂർ കഴിഞ്ഞപ്പോൾ ഇവരെല്ലാവരും വന്നു. സത്യം പറഞ്ഞാൽ ഞാൻ ഭയങ്കരമായി ചൂടായി. ആരൊക്കെ നിന്നെന്നൊന്നും ഞാൻ നോക്കിയില്ല. മഞ്ജുവെന്തിനാണ് ഇങ്ങനെ ദേഷ്യപ്പെടുന്നത് അവൻ വന്നില്ലേ എന്ന് അവരെല്ലാം പറഞ്ഞു. അവരുടെ ഭാര്യമാരെയൊക്കെ നേരത്തെ കൊണ്ട് വിട്ടതാണ്. സുനിച്ചൻ എന്നെ ചീത്ത പറഞ്ഞു. പോകുന്ന വഴി പോലും ആശ്വസിപ്പിച്ചില്ലെന്നും മഞ്ജു പത്രോസ് അന്ന് തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











