രണ്ടാം വിവാഹം തകര്‍ന്ന് ഒരു വയസുള്ള കുഞ്ഞുമായിട്ടാണ് തിരിച്ചെത്തിയത്; മാറ്റത്തിന്റെ കാരണം പറഞ്ഞ് മീര വാസുദേവൻ
തന്മാത്രയിലെ ലേഖയില്‍ നിന്നും കുടുംബവിളക്കിലെ സുമിത്രയിലേക്കുള്ള ദൂരമാണ് നടി മീര വാസുദേവന്റെ ജീവിതം. മലയാളികള്‍ മീരയെ അടയാളപ്പെടുത്തുന്നതും അങ്ങനെയാണ്. കരിയറില്‍ പല വലിയ അവസരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും ദാമ്പത്യ ജീവിതത്തില്‍ മീരയ്ക്ക് തിരിച്ചടികളാണ് ലഭിച്ചത്. രണ്ട് തവണ വിവാഹിതയായെങ്കിലും രണ്ടും പരാജയമായിരുന്നു.
രണ്ടാമത്തെ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം അതിലുള്ള കുഞ്ഞിനൊപ്പം സിംഗിള്‍ മദറായി കഴിയുകയാണ് മീര. ഇതിനിടെ സീരിയലില്‍ സജീവമാവുകയും ചെയ്തു. ഒരു കാലത്ത് നൂറ് കിലോ ശരീരഭാരത്തിലേക്ക് എത്തിയ നടി ഗംഭീര മേക്കോവറാണ് നടത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവെക്കുകയാണ് മീര.

വിശാല്‍ അഗര്‍വാളിനെയാണ് മീര വാസുദേവന്‍ ആദ്യം വിവാഹം കഴിക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ശേഷം 2012 ലാണ് നടന്‍ ജോണ്‍ കൊക്കെനും മീരയും വിവാഹം കഴിക്കുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ ഈ ബന്ധവും വേര്‍പിരിയലിലേക്ക് എത്തി. രണ്ടാം വിവാഹത്തിലായിരുന്നു നടിയ്ക്ക് ഒരു മകന്‍ ജനിച്ചത്. മകനൊപ്പം സിംഗിള്‍ മദാറായി കഴിയുന്നതിനിടെ താനൊരു മേക്കോവര്‍ നടത്തിയെന്നും അതിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ചുമാണ് മീര ഇന്‍സ്റ്റാഗ്രാമിലൂടെ പറയുന്നത്.

'എനിക്ക് വളരെയധികം ഇഷ്ടമുള്ള ഫോട്ടോയാണിത്. ഇതിവിടെ പോസ്റ്റ് ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു. നാല് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും മികച്ച പോഷകാഹാരത്തിന്റെയും പരിശ്രമമാണ് ഈ ശരീര ഘടനയ്ക്ക് കാരണം. ഗൃഹലക്ഷ്മിയില്‍ ഹെല്‍ത്ത് സ്‌പെഷ്യല്‍ ലക്കത്തില്‍ അവതരിപ്പിക്കാന്‍ ഇതെന്നെ സഹായിക്കുകയും ചെയ്തിരിക്കുകയാണ്. എട്ട് വര്‍ഷം മുന്‍പ് ഒരു വയസുള്ള മകനുമായിട്ടാണ് ഞാന്‍ എന്റെ വീട്ടിലേക്ക് തിരിച്ച് വന്നത്. അതൊരു ഭാരം നിറഞ്ഞ യാത്രയായിരുന്നുവെന്ന് എന്നെ അടുത്തറിയുന്നവര്‍ക്ക് അറിയാം.

ആ സമയത്ത് തൊണ്ണൂറ്റിയേഴ് കിലോയില്‍ കൂടുതല്‍ ഭാരമുണ്ടെനിക്ക്. ഇതോടെ എന്റെ ആത്മാഭിമാനം തെളിയിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ സ്ഥിരമായി പരിശീലനം നടത്തി. പലപ്പോഴും പുലര്‍ച്ചെ നാലോ അതിന് മുന്‍പേ ഉണരും. ഇതിനിടയില്‍ ബോംബെയില്‍ ഒരു മറാഠി ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും തിരക്കഥാകൃത്തായും ജോലി നോക്കിയിരുന്നു.

ഒരു സിംഗിള്‍ മദറെന്ന നിലയില്‍ നിഷ്‌കളങ്കനായ എന്റെ കുഞ്ഞിന് എന്നെ മാത്രമേ ആശ്രയിക്കാനുള്ളു എന്ന തിരിച്ചറിവില്‍ ഞാന്‍ എന്റെ കുഞ്ഞിന്റെ കാര്യങ്ങളൊക്കെ ഇതിനിടയില്‍ നോക്കി. ഒപ്പം എന്റെ വര്‍ക്കൗട്ടും പരിശീലനങ്ങളും കൊണ്ട് പോവുകയും ചെയ്തു.
നമ്മള്‍ വേദനയോട് മല്ലിടുകയാണെങ്കില്‍ എനര്‍ജി ഉണ്ടാവുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എങ്കിലും എല്ലാ ജോലികളും നമുക്ക് ചെയ്‌തേ പറ്റു. വിശ്രമമില്ലാതെ തന്നെ ചെയ്യേണ്ടതായും വന്നേക്കും. കാരണം വ്യക്തി ജീവിതത്തിലെ നഷ്ടങ്ങള്‍ക്കൊപ്പം അതൊക്കെ നേരിട്ട കുട്ടിയെ കൂടി പരിപാലിക്കേണ്ട ഉത്തരവാദിത്തമുണ്ട്.

പക്ഷേ ഇതെല്ലാം ഞാന്‍ ചെയ്തു. ഈ ചിത്രങ്ങള്‍ എന്നിലുള്ള കഠിനാധ്വാനത്തിന്റെയും വിശ്വാസത്തിന്റെയും ആഘോഷമാണ്. മാത്രമല്ല പരമാവധി ശ്രമിച്ചിട്ടും ഒരിക്കലും ശ്രദ്ധിക്കപ്പെടാത്ത എല്ലാ സ്ത്രീകളുടെയും ആഘോഷത്തിനുള്ള അടയാളമായി ഈ ചിത്രങ്ങള്‍ ഇവിടെ ഇടുകയാണ്. അത് ആസ്വദിക്കൂ;.. എന്നുമാണ് മീര വാസുദേവന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.


Click it and Unblock the Notifications











