കൈയിൽ നിന്ന് പാമ്പ് ചീറ്റി, ക്യാമറമാൻ ഓടി; ചന്ദനമഴയിലെ നാഗരാജാവിനെക്കുറിച്ച് മേഘ്ന
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി മേഘ്ന വിൻസെന്റ്. ചന്ദനമഴ എന്ന സീരിയലിലൂടെ വൻ പ്രശസ്തിയിലേക്ക് കുതിച്ച മേഘ്ന അന്ന് ടെലിവിഷൻ രംഗത്ത് ജനപ്രിയയായ നടിയായിരുന്നു. ഈ സീരിയലിലൂടെ ഇന്നും മേഘ്നയെ ഓർക്കുന്നവർ ഏറെയാണ് മിസിസ് ഹിറ്റ്ലർ ആണ് മേഘന പിന്നീട് മലയാളത്തിൽ ചെയ്ത സീരിയൽ. ചന്ദനമഴയുടെ തമിഴ് പതിപ്പിലും മേഘ്ന തന്നെയായിരുന്നു നായിക.
കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ചന്ദനമഴ സീരിയലിലെ ചില രംഗങ്ങൾ ട്രോളുകളായി പ്രചരിക്കുന്നുണ്ട്. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി. ഇന്ത്യാ ഗ്ലിറ്റ്സിനോടാണ് പ്രതികരണം.

സീരിയലിലെ പാമ്പിനെ എടുക്കുന്ന രംഗം വൈറലായതിനെക്കുറിച്ചാണ് മേഘ്ന സംസാരിച്ചത്. 'ശരിക്കും ഞാൻ പാമ്പിനെ എടുത്തു. ചെറിയൊരു പാമ്പാണെന്നാണ് എന്നോടാദ്യം പറഞ്ഞത്. പിടിക്കാൻ പറഞ്ഞപ്പോൾ പേടിച്ചിട്ടാണെങ്കിലും പിടിച്ചു. മോളേ മുറുക്കി പിടിക്കരുത് ചിലപ്പോൾ ചുറ്റാൻ സാധ്യതയയുണ്ടെന്ന് പറഞ്ഞു. ഞാൻ ഭയങ്കരമായി ലൂസായി പിടിച്ചു. അപ്പോൾ പാമ്പ് ഇഴയും. ആദ്യം പിടിച്ചപ്പോൾ പാമ്പ് തിരിഞ്ഞ് നോക്കി. മൂന്ന് ലോകം കണ്ടു'

'ഒറ്റ ടേക്കിൽ എടുത്താൽ മതി നേരെ വരിക, പാമ്പിന്റെ അടുത്ത് നിന്ന് പ്രാർത്ഥിക്കുക, എടുക്കുക, പുറത്തേക്ക് പോവുക ഇതായിരുന്നു ഷോട്ട്.
ആദ്യത്തെ ടേക്ക് ഓക്കെയായി. രണ്ടാമത്തെ ഷോട്ടിൽ പാമ്പ് ചീറ്റി. ഞാൻ വിട്ടില്ല. ക്യാമറമാൻ ചേട്ടൻ ക്യാമറയിട്ട് ഓടിക്കളഞ്ഞു'
'ഞാനാ ചേട്ടൻ വരുന്നവരെ അയ്യോ എന്റെമ്മേ എന്ന് പറഞ്ഞ് കണ്ണുംപൂട്ടി പേടിച്ച് നിൽക്കുകയായിരുന്നു. പിന്നെ ആ ചേട്ടൻ വന്ന് പാമ്പിനെ വെള്ളത്തിലൊക്കെയിട്ട് കൂളാക്കി. അതിന് ശേഷം പാമ്പിനോട് എനിക്കത്ര പേടിയില്ല, പാമ്പ് ഒരു പാവമായി തോന്നി'
അരുവിക്കരയിൽ വെച്ച് കേരളത്തിൽ റോഡ് മോശമായത് കാരണം കാറിൽ ഇരുന്ന് മേക്കപ്പ് ചെയ്യാൻ പറ്റുന്നില്ലെന്ന് മേഘ്ന പറഞ്ഞത് വൻ ട്രോളായിരുന്നു. ഇതേക്കുറിച്ചും നടി സംസാരിച്ചു.

'അഭിമുഖങ്ങൾ കൊടുക്കില്ല എന്നൊന്നുമില്ല. എന്റെ അരുവിക്കര പ്രസംഗം ഭയങ്കര ഫേയ്മസ് ആയിരുന്നല്ലോ. അത് കഴിഞ്ഞ് എനിടെ പോയാലും സംസാരിക്കാനൊരു പേടിയുണ്ടായിരുന്നു. എന്തെങ്കിലും പൊട്ടത്തരം പറഞ്ഞ് രണ്ടാമത് ട്രോളാവുമോ എന്ന പേടിയുണ്ടായിരുന്നു. പിന്നെ അത് ശീലമായി. ആ സമയത്ത് ഭയങ്കര കരച്ചിലായിരുന്നു. അന്ന് ട്രോളുകൾ ഒരുപാടൊന്നും ആളുകൾക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ടായിരുന്നില്ല'
'എനിക്ക് നല്ല രീതിയിൽ കിട്ടി. ഭയങ്കര വിഷമമായിരുന്നു. ഇപ്പോൾ എനിക്ക് മനസ്സിലായി തുടങ്ങി. ഈയടുത്താണ് ആ വീഡിയോ മുഴുവനായി കണ്ടത്.എനിക്കത് കാണാനുള്ള മനക്കട്ടിയുണ്ടായിരുന്നില്ല. ഇപ്പോൾ കാണുമ്പോൾ ചിരി വരുന്നുണ്ട്. ചെറിയൊരു എഡിറ്റിംഗ് ഇടയ്ക്ക് നടന്നിട്ടുണ്ട്. പക്ഷെ എന്നാലും എന്ത് പൊട്ടത്തരമാണ് ഞാൻ പറഞ്ഞതെന്ന് ഇപ്പോൾ ആലോചിക്കുന്നുണ്ട്'

'അതിന്റെ സീരിയസ്നെസ് അറിയില്ലായിരുന്നു. രാഷ്ട്രീയത്തിൽ തീരെ വിവരമില്ലാത്ത കുട്ടിയായിരുന്നു. ചന്ദനമഴയുടെ പ്രൊഡ്യൂസർ ഗോഡ്ഫാദറെ പോലെയാണ്. അദ്ദേഹം പറഞ്ഞിട്ടാണ് പ്രോഗ്രാമിന് പോയത്. കേരളത്തിൽ നേരിടുന്ന വലിയ ബുദ്ധിമുട്ടെന്താണെന്ന് ചോദിച്ചു. അന്ന് മേക്കപ്പ് ഇടുമ്പോഴുള്ള ബുദ്ധിമുട്ടായിരുന്നു എന്നെ സംബന്ധിച്ച് വലുത്,' മേഘ്ന പറഞ്ഞു.
വിവാഹ മോചനവുമായി ബന്ധപ്പെട്ട് മേഘ്ന ഏറെ നാൾ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. ഈ പ്രശ്നങ്ങളെല്ലാം അവസാനിച്ച് ഇപ്പോൾ അമ്മയോടൊപ്പം സന്തോഷകരമായി ജീവിക്കുകയാണ് നടി.


Click it and Unblock the Notifications











