'ചാൻസ് ചോദിച്ച് സ്റ്റുഡിയോ നടത്തുന്ന ചേട്ടന്റെയടുത്ത് വരെ പോയിട്ടുണ്ട്'; വിശേഷങ്ങൾ പങ്കുവെച്ച് മൗനരാഗം ബൈജു!
പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് മൗനരാഗം. അന്യഭാഷാ നടീനടന്മാർ അണിനിരക്കുന്ന പരമ്പരയിൽ നിരവധി സീനിയർ താരങ്ങളും അഭിനയിക്കാൻ എത്തുന്നുണ്ട്. പരമ്പരയിൽ എത്തുന്ന സുപരിചിതർ ആയ താരങ്ങൾക്ക് ഒപ്പം പ്രേക്ഷകർ നെഞ്ചേറ്റിയ ഒരു കഥാപാത്രം ആണ് ബൈജു. മാനസിക വളർച്ച കുറഞ്ഞ ബൈജു എന്ന കഥാപാത്രമായെത്തുന്നത് കോഴിക്കോട് സ്വദേശിയായ കാർത്തിക് പ്രസാദാണ്. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാർത്തിക് ഇരുപത് വർഷത്തോളമായി സിനിമ-സീരിയൽ മേഖലയിൽ സജീവം ആണ്. അരിപ്പോ തിരിപ്പോ, പൂവിതളല്ലെ ഫാസില തുടങ്ങിയ ആൽബങ്ങളിലെല്ലാം ചെറിയ വേഷങ്ങൾ ചെയ്ത് കൊണ്ടാണ് കാർത്തിക് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.
മൗനരാഗത്തിലെ വെറും മൂന്ന് ദിവസത്തേക്ക് അഭിനയിക്കാൻ പോയ കാർത്തിക്കിന്റെ ബൈജുവെന്ന കഥാപാത്രം ക്ലിക്കായതോടെ എല്ലാവരും കാർത്തിക്കിനെ ഏറ്റെടുക്കുകയായിരുന്നു. 2006ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഉണ്ണിയാർച്ചയിലെ ഉണ്ണിനമ്പൂതിരി എന്ന കഥാപാത്രത്തിലൂടെയാണ് ആളുകൾ കാർത്തിക്കിനെ അറിയുന്നത്. അത് ചെറിയ രീതിയിൽ ക്ലിക്കായതോടെ അത്തരം കഥാപാത്രങ്ങളായിരുന്നു അധികവും കാർത്തിക്കിനെ തേടിയെത്തിയത്. സ്വാമി അയ്യപ്പൻ, ശ്രീ ഗുരുവായൂരപ്പൻ തുടങ്ങിയ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തിന് പുറമെ മാതൃഭൂമിയിലും ജോലി ചെയ്യുന്നുണ്ട് കാർത്തിക്ക്. ശ്രീരഞ്ജിനിയാണ് കാർത്തിക്കിന്റെ ഭാര്യ. രണ്ട് കുട്ടികളുണ്ട്. ഒരു ടൂത്ത്പേസ്റ്റിൻറെ പരസ്യത്തിനുവേണ്ടിയുള്ള ഫോട്ടോയാണ് ആദ്യ പരീക്ഷണം എന്നാണ് കാർത്തിക്ക് പറയുന്നത്. ചാൻസ് ചോദിച്ച് താൻ കാണാത്ത സംവിധായകരോ സിനിമാപ്രവർത്തകരോ ഇല്ലെന്നും കാർത്തിക്ക് പറയുന്നു. കുടുംബവിളക്കിലെ അനിരുദ്ധ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ ആനന്ദ് നാരായണന്റെ യുട്യൂബ് ചാനലിൽ വിശേഷങ്ങൾ പങ്കുവെക്കാനെത്തിയപ്പോഴാണ് അഭിനയത്തോട് എത്രമാത്രം താൽപര്യമുണ്ടെന്ന് കാർത്തിക്ക് തുറന്ന് പറഞ്ഞത്. 'സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഒരു ഖണ്ഡിക വായിക്കാൻ തന്നാൽ പോലും മോഡിലേഷൻ വരുത്തി മാത്രമെ സംസാരിക്കാറുള്ളൂ ഞാൻ. പിന്നീട് വലുതായപ്പോൾ കൂട്ടുകാരനോടാണ് ആദ്യമായി അഭിനയ മോഹം തുറന്ന് പറഞ്ഞത്' കാർത്തിക് പറയുന്നു.

'അഭിനയം ഇഷ്ടമാണെന്ന് കൂട്ടുകാരനോട് പറഞ്ഞപ്പോൾ അവനാണ് അതിനുള്ള വഴിയായി അടുത്തുള്ള കല്യാണ വീഡിയോ എടുക്കുന്ന ചേട്ടന്റെ ഷോപ്പ് കാണിച്ച് തന്നത്. ഞാൻ ഒരു ദിവസം കുളിച്ച് ഒരുങ്ങി ആ ഷോപ്പിലേക്ക് ചെന്നു. അവിടെ ചെന്നപ്പോൾ വീഡിയോകളും ഫോട്ടോകളും കണ്ടു. അങ്ങനെ കടയുടമയോട് ഒരു ചാൻസ് വേണമെന്ന് പറഞ്ഞു. അയാൾ അത്ഭുതത്തോടെ നോക്കിയിട്ട് എന്നോട് പറഞ്ഞു. കല്യാണം വല്ലതും നടക്കാനുണ്ടേൽ പറഞ്ഞോളൂ ഞാൻ വീഡിയോ എടുത്ത് തരാമെന്ന്. അന്ന് എവിടെയാണ് അഭിനയ മോഹം പറയേണ്ടത് ആരെയാണ് സമീപിക്കേണ്ടത് എന്ന കാര്യത്തിൽ അറിവുണ്ടായിരുന്നില്ല എന്നതാണ് സത്യം. മൗനരാഗത്തിലെ ബൈജുവിന്റെ അഭിനയവും സ്ലാങും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു'. യാദൃശ്ചികമായാണ് ബൈജുവേട്ടനിലേക്ക് താൻ എത്തിയതെന്നും കാർത്തിക് പറയുന്നു.
Recommended Video

'ഓണക്കാലത്തായിരുന്നു ജോസേട്ടന്റെ കോൾ വന്നത്. മൂന്ന് ദിവസത്തെ വർക്കുണ്ട് തിരുവനന്തപുരം എത്താൻ പറ്റുമോയെന്നായിരുന്നു ചോദിച്ചത്. എത്താമെന്ന് പറഞ്ഞു. ലൊക്കേഷനിലെത്തിയപ്പോഴാണ് കഥാപാത്രത്തെക്കുറിച്ച് മനസിലായത്. സ്‌ക്രിപ്റ്റ് കിട്ടിയപ്പോളാണ് കോഴിക്കോട് സ്ലാങും പരീക്ഷിച്ചത്. എപ്പിസോഡ് വന്നപ്പോൾ എനിക്ക് ഭയങ്കര വിളി വന്നു. പിന്നെയാണ് അടുത്ത ഷെഡ്യൂളിലും നീയുണ്ടെന്ന് പറഞ്ഞത്. എന്നാണ് നീ ഷർട്ടിട്ട് അഭിനയിക്കുക എന്നായിരുന്നു ഒരുകാലത്ത് എല്ലാവരും ചോദിച്ചത്. ഒന്നുകിൽ പുരാണകഥാപാത്രം അല്ലെങ്കിൽ മണ്ടൻ എന്നൊക്കെ പറയാറുണ്ട്. അഭിനയിക്കാനുള്ള അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നു. വിമർശനങ്ങളെയെല്ലാം പോസിറ്റീവായി എടുക്കുന്നയാളാണ് ഞാൻ. ആൽബത്തിൽ അഭിനയിച്ചതിന് ശേഷം എന്നെ തിരിച്ചറിഞ്ഞ് കുറേ കുട്ടികൾ ഓട്ടോഗ്രാഫ് ചോദിച്ച സംഭവമൊക്കെ ഉണ്ടായിട്ടുണ്ട്' കാർത്തിക്ക് പറയുന്നു. ബൈജുവായിട്ട് തന്നെ കാർത്തികിനെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും അഥിന് കാർത്തിക്ക് മടി കൂടാതെ കൂട്ട് നിന്നുവെന്നും ആനന്ദ് നാരായണൻ കാർത്തിക്കിനോടുള്ള സ്നേഹം അറിയിച്ച് പറഞ്ഞു. വിവാഹ ശേഷമായാണ് താൻ അഭിനയ ജീവിതത്തിലേക്ക് വന്നതെന്നും കാർത്തിക് പറയുന്നു.


Click it and Unblock the Notifications