വിവാഹമെന്ന ആഗ്രഹമോ പ്രണയിച്ച് നടക്കണമെന്നോ എനിക്കില്ല, അവരുടെ ലൈഫ് കണ്ട് ആസ്വദിക്കണം, വീട്ടിൽ വിളിച്ചപ്പോൾ!
ഒരു കാലത്ത് സമൂഹത്തിൽ നിന്നും ഏറ്റവുമധികം അവഗണനയും പരിഹാസവും കേള്‍ക്കേണ്ടിവന്നവരാണ് ട്രാന്‍സ് വിഭാഗത്തില്‍ പെടുന്ന മനുഷ്യര്‍. അവരുടെ വിഷയത്തിൽ സമൂഹത്തിന്‍റെ കാഴ്ചപ്പാട് മുഴുവനായി മാറിയിട്ടില്ലെങ്കിലും ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. സ്വത്വം തിരിച്ചറിയുകയും അത് തുറന്ന് പറഞ്ഞ് തടസ്സങ്ങളെ അതിജീവിച്ച് മുന്നോട്ടുപോവുകയും ചെയ്ത നിരവധി മനുഷ്യരുണ്ട് അക്കൂട്ടത്തിൽ അതിലൊരാളാണ് നാദിറ മെഹ്റിന്‍.
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ ഒരു മത്സരാര്‍ഥിയായിരുന്ന താരം തന്റെ പഴയതും പുതിയതുമായ ജീവിതത്തെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. വിവാഹമെന്ന ആഗ്രഹമോ പ്രണയിച്ച് നടക്കണമെന്നോ തനിക്കില്ലെന്ന് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ നാദിറ പറഞ്ഞു.

വിവാഹം കഴിക്കണമെന്നോ പ്രണയിച്ച് നടക്കണമെന്നോ ഒന്നും എനിക്കില്ല. ഇപ്പോൾ ഇരുപത്തിയാറ് വയസായി. പലരും എന്നോട് ചോദിക്കാറുണ്ട് ഒരു വിവാഹം ആയിക്കൂടേയെന്ന്. പക്ഷെ വേണ്ട. എനിക്ക് എന്റെ അനിയത്തിയുടെ വിവാഹവും അവളുടെ ലൈഫും വീട്ടുകാരുടെ ലൈഫുമൊക്കെ കണ്ട് ആസ്വദിച്ചാൽ മതി. സർജറിയിലേക്ക് പോയത് ഒരു കടുത്ത തീരുമാനം തന്നെയായിരുന്നു.
ഒരുപാട് പൈസയും അതിന് വേണ്ടി ചിലവായി. ഇതെല്ലാം ചിന്തിച്ചാൽ തിരിച്ച് പോകാൻ പറ്റില്ലെന്ന ബോധ്യവും ഉണ്ട്. പിന്നെ എല്ലാം സക്സസാകണം എന്നില്ലല്ലോ. മെഡിക്കൽ ഇഷ്യൂസും ഇത്തരം സർജറികളിലേക്ക് പോകുമ്പോൾ സംഭവിക്കാം. എല്ലാം ദൈവത്തിന്റെ കയ്യിൽ. ഭാഗ്യമുള്ളയാളാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
സർജറിക്ക് വിധേയമായ സമയത്ത് എനിക്ക് പണം തന്ന് സഹായിക്കാൻ സ്പോൺസേഴ്സും സഹായ മനസ്കതയുള്ള മനുഷ്യന്മാരും ഉണ്ടായിരുന്നു. അവർ അതൊന്നും പുറത്ത് പറയാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പേര് പറയാൻ ആഗ്രഹിച്ചാലും അവർ അതിന് സമ്മതിക്കില്ല. നല്ല മനുഷ്യർ ഒരുപാട് നമ്മുടെ സമൂഹത്തിലുണ്ട്.
വീട്ടിൽ നിന്നും ഒളിച്ചോടി വന്ന് അഞ്ച്, ആറ് ദിവസം കഴിഞ്ഞപ്പോൾ ഞാൻ വീട്ടിൽ വിളിച്ച് ചോദിച്ചു തിരിച്ച് വന്നോട്ടെയെന്ന്. ഞാൻ ആണായിട്ട് വരട്ടേയെന്ന്. കാരണം എനിക്ക് അവരില്ലാതെ പറ്റുന്നില്ലായിരുന്നു. ഞാനൊരു ഫാമിലി ബോയിയാണ്. രാവിലെ എഴുന്നേറ്റാൽ ചായ ഉമ്മ കൊണ്ട് വന്ന് തരും. എന്റെ ഒരു ഡ്രസും ഞാൻ കഴുകേണ്ടി വന്നിട്ടില്ല. ബസ് യാത്രയ്ക്കുള്ള കാശ് വാപ്പയാണ് തന്നിരുന്നത്. എല്ലാ ദിവസവും വൈകീട്ട് വരുമ്പോൾ വാപ്പ പലഹാരം കൊണ്ടുവരും.

ഇതൊക്കെ എന്നെ സംബന്ധിച്ച് വലിയ സന്തോഷമാണ്. ഇതിൽ കൂടുതല് എന്താണ് വേണ്ടത് എനിക്ക്. ഇതൊന്നും ഇല്ലാത്ത നജീബായി ജീവിക്കാൻ എനിക്ക് പറ്റില്ല. രാവിലെ എഴുന്നേറ്റാൽ ചായ കൊണ്ട് വന്ന് തരാൻ എനിക്ക് ഒരാൾ വേണം. ഫുൾ ബോഡി ലേസർ ചികിത്സയൊക്കെ ചെയ്യുമ്പോൾ അത്രത്തോളം ത്യാഗം സഹിച്ചിട്ടാണല്ലോ ഞാൻ ഇങ്ങനെയാകുന്നതെന്ന തോന്നൽ എനിക്ക് വരും.
ഞാൻ ഭയങ്കര സംഭവമായി എന്നും തോന്നും. എല്ലാം ഭയങ്കര വേദനയുള്ള ചികിത്സയാണ്. വീട്ടിൽ നിന്നും ഒളിച്ചോടി വന്നശേഷം ഞാൻ ആരെയും കഷ്ടപ്പെടുത്തുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് വേണ്ടത് ഒരു ഷെൽട്ടറായിരുന്നു. അത് തന്ന് സഹായിക്കാൻ മനുഷ്യരുണ്ടായിരുന്നു. അവരെയെല്ലാം ഞാൻ തിരിച്ചും സഹായിച്ചിട്ടുണ്ട്. ആകുന്ന കാലത്ത് തിരിച്ച് സഹായിക്കുക എന്നതാണല്ലോ നമ്മൾ ചെയ്യേണ്ടത്.
ജെന്റർ വിഷയങ്ങളിൽ ക്ലാസ് എടുക്കാൻ പോകുമായിരുന്നു. അന്ന് ചെറിയ രീതിയിൽ സ്റ്റൈഫന്റ് കിട്ടും. ഒപ്പം ഷോപ്പുകളിൽ ജോലിക്കും നിന്നിട്ടുണ്ടെന്നും നാദിറ പറയുന്നു. ബിഗ് ബോസിനുശേഷം കുടുംബവും പഴയതെല്ലാം മറന്ന് നാദിറയെ സ്വീകരിച്ചു. അടുത്തിടെയാണ് താരം പുതിയൊരു വീട് പണിത് കുടുംബത്തോടൊപ്പം താമസം ആരംഭിച്ചത്.


Click it and Unblock the Notifications


