'വൈറലാകാൻ എം അടിക്കുമെന്ന് പറഞ്ഞ പെൺകുട്ടി'; ഒമർ ലുലുവിന്റെ സിനിമയിലൂടെ വന്ന എയ്ഞ്ചലിന് ബിഗ് ബോസിൽ!
കേരളത്തിന്‍ വന്‍ ചര്‍ച്ചയായ സിനിമയാണ് ഒമര്‍ ലുലുവിന്റെ നല്ല സമയം. അമിതമായ ലഹരി ഉപയോഗത്തെ കുറിച്ച് പറയുന്ന ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വിവാദമായിരുന്നു. അവസാനം എ സര്‍ട്ടിഫിക്കറ്റോടെ സിനിമ തിയേറ്ററിലെത്തി. പിന്നീട് എക്‌സൈസ് വകുപ്പ് ഇടപെട്ട് തിയേറ്ററില്‍ നിന്നും സിനിമ എടുത്ത് മാറ്റി. ആ സമയത്താണ് സിനിമയില്‍ അഭിനയിച്ച ഒരു നടിയുടെ പ്രസ്താവന വൈറലായത്.
'എംഡിഎംഎ അടിക്കണം എന്ന് തോന്നിയാല്‍ ഞാന്‍ അടിക്കും' എന്നായിരുന്നു നല്ല സമയത്തിലെ നായികമാരിൽ ഒരാളയ എയ്ഞ്ചലിന്‍ മരിയ പറഞ്ഞത്. ആ പ്രസ്താവന വളരെ വേഗത്തിൽ വൈറലായി. അതിന് ശേഷം വലിയ രീതിയിൽ എയ്ഞ്ചലിൻ വിമർശിക്കപ്പെട്ടു. അത് പറയാനുണ്ടായ സാചര്യത്തെ കുറിച്ചും താന്‍ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും പിന്നീട് സംസാരിക്കുകയും ചെയ്തിരുന്നു നടി.

ഇരുപതുകാരിയായ താരമിപ്പോൾ ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ ഏഴാമത്തെ മത്സരാർഥിയായി വീട്ടിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ബിഗ് ബോസിലേക്ക് ക്ഷണം വന്നുവെന്നത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നാണ് എയ്ഞ്ചലിൻ ഹൗസിലേക്കുള്ള എൻട്രിക്ക് മുമ്പ് സംസാരിക്കവെ പറഞ്ഞത്. പ്ലസ് ടു കാലത്ത് പഠനം ഉപേക്ഷിച്ച് മോഡലിംഗ് രംഗത്തേക്ക് കടന്നുവന്നതാണ് എയ്ഞ്ചലിൻ.
അത് വഴിയാണ് വെള്ളയപ്പം എന്ന ചിത്രത്തില്‍ എത്തുന്നത്. അവിടെ നിന്നാണ് പിന്നീട് നല്ല സമയം എന്ന ചിത്രത്തില്‍ വേഷം ലഭിച്ചത്. താന്‍ ഒരിക്കലും മയക്കുമരുന്നിനെ പ്രമോട്ട് ചെയ്യുന്ന ഒരാള്‍ അല്ല. തനിക്കെതിരെ അന്നത്തെ അഭിപ്രായം പറഞ്ഞ് കേസ് എടുക്കാന്‍ ചിലര്‍ മുറവിളികൂട്ടിയിരുന്നു.
മലയാളിയുടെ നെഗറ്റിവിറ്റിയോടുള്ള താല്‍പ്പര്യം ഉപയോഗിച്ചാണ് താന്‍ പ്രശസ്തി നേടിയതെന്ന് എയ്ഞ്ചലിൻ പറഞ്ഞിട്ടുണ്ട്. തൃശ്ശൂർ സ്വദേശിനിയാണ് നടി. 'നല്ല സമയം എന്ന സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ എനിക്കറിയാം ഞാന്‍ നായികയല്ല ശ്രദ്ധിക്കപ്പെടില്ലെന്ന്. സിനിമയുടെ പ്രമോഷന് വേണ്ടി പോയപ്പോള്‍ ചേട്ടാ എന്റെ കൂടെ ഇന്റര്‍വ്യൂ എടുക്കുമോയെന്ന് ചോദിച്ച് അപേക്ഷിച്ചിട്ടുണ്ട്.'
'പക്ഷെ എടുത്തില്ല. എനിക്ക് ശ്രദ്ധിക്കപ്പെടണം. എന്റെ അവസ്ഥ അതാണ്. സപ്പോര്‍ട്ട് ചെയ്യാന്‍ ആരും ഇല്ലാത്ത പശ്ചാത്തലത്തില്‍ നിന്ന് ഒരുപാട് കുടുംബ പ്രശ്‌നങ്ങള്‍ക്ക് ഇടയില്‍ നിന്ന് വരുന്ന ആളാണ് ഞാന്‍. എന്നോട് സിനിമയെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ ആരും മയക്കുമരുന്ന് ഉപയോഗിക്കരുത് ആ സന്ദേശമാണ് സിനിമയെന്ന് ഞാന്‍ പറഞ്ഞാല്‍ എല്ലാവരെയും പോലെ ഞാനും കണ്ട് മറഞ്ഞ് പോവും.'

'അന്ന് അങ്ങിനെ പറഞ്ഞത് കൊണ്ടാണ് ഞാന്‍ വൈറലായത്. അല്ലായിരുന്നുവെങ്കില്‍ ആരും എന്നെ ശ്രദ്ധിക്കില്ല. എനിക്കും മാധ്യമങ്ങളോട് ചിലത് പറയാനുണ്ട്. അതിന് പബ്ലിസിറ്റി വേണം. അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും. പറഞ്ഞത് തെറ്റാണ് എന്ന് ഞാന്‍ അംഗീകരിക്കുന്നു. പക്ഷെ പറയേണ്ടത് എന്റെ ആവശ്യം ആയിരുന്നു.'
'നെഗറ്റീവ് പറഞ്ഞാല്‍ മാത്രമെ എന്നെ നോട്ടീസ് ചെയ്യുകയുള്ളൂ. നെഗറ്റീവ് പറയുന്നവര്‍ക്ക് മാത്രമാണ് ഇവിടെ പ്രമോഷന്‍ കിട്ടുന്നത്' എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ എയ്ഞ്ചലിൻ പറഞ്ഞത്. പിതാവിനെ കുറിച്ച് എയ്ഞ്ചലിൻ നടത്തിയ വെളിപ്പെടുത്തലുകളും വൈറലായിരുന്നു.
'എനിക്ക് ബുദ്ധിവെച്ച കാലം മുതല്‍ ഞാന്‍ കാണുന്നത് എന്റെ അച്ഛന്‍ അമ്മയെ ഉപദ്രവിയ്ക്കുന്നത് മാത്രമാണ്. ഞാന്‍ ജീവിതത്തില്‍ ഏറ്റവും അധികം വെറുക്കുന്നത് എന്റെ സ്വന്തം അച്ഛനെ തന്നെയാണ്. ഇറച്ചി വെട്ടുന്ന കട്ടിങ് ബോഡ് കൊണ്ട് അമ്മയുടെ തലയ്ക്ക് അടിക്കുമായിരുന്നു.'
'തിളച്ച ചായ അമ്മയുടെ മുഖത്ത് ഒഴിച്ചിട്ടുണ്ടെന്നും' എയ്ഞ്ചലിൻ വെളിപ്പെടുത്തിയിരുന്നു. ഒമർ ലുലുവും എയ്ഞ്ചലിന് ആശംസകളുമായി എത്തിയിട്ടുണ്ട്. ബിഗ് ബോസിൽ എയ്ഞ്ചലിന് നല്ല സമയം നേരുന്നുവെന്നാണ് ഒമർ ലുലു കുറിച്ചത്.


Click it and Unblock the Notifications