പ്രണയം കാണിക്കാൻ പറഞ്ഞാലും മുഖത്ത് കാമം, എന്നെ കോമാളിയാക്കി മാറ്റി; വിധവയെ വിളിച്ച് വരുത്തി വ്യക്തിഹത്യ!
അഭിനയം പ്രൊഫഷനായി സ്വീകരിച്ചതോടെ രേണു സുധിയാണ് സോഷ്യൽമീഡിയയിലെ പ്രധാന ചർച്ചാ വിഷയവും വൈറൽ കണ്ടന്റും. സിനിമയും അഭിനയവും താൽപര്യമുള്ള മേഖലയായതുകൊണ്ടാണ് ഭർത്താവ് സുധിയുടെ മരണശേഷം നാടകം, ഷോർട്ട് ഫിലിമുകൾ, സിനിമകൾ എന്നിവയിൽ രേണു അഭിനയിച്ച് തുടങ്ങിയത്. രേണു ഭാഗമായ പ്രോജക്ടുകളെല്ലാം വൈറലാണ്. എന്നാൽ രേണുവിന് പരിഹാസവും കുറ്റപ്പെടുത്തലുകളും മാത്രമാണ് ലഭിക്കുന്നത്. വിധവയായ സ്ത്രീകൾക്ക് സമൂഹം കൽപ്പിച്ച് നൽകിയിട്ടുള്ള അലിഖിത നിയമങ്ങൾ തെറ്റിച്ചതിന്റെ പരിണിത ഫലമാണ് താൻ അനുഭവിക്കുന്നതെന്ന് പറയുകയാണിപ്പോൾ രേണു.
മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ഇതുവരെ തനിക്ക് എതിരെ സമൂഹത്തിൽ നിന്നും ഉയർന്നുവന്ന എല്ലാ വിമർശനങ്ങൾക്കും കുറിക്കുകൊള്ളുന്ന മറുപടി രേണു നൽകി. രേണു സുധി മരിച്ചുപോയ നടൻ കൊല്ലം സുധിയുടെ ഭാര്യയാണ്. പക്ഷെ എല്ലാവരും കളിയാക്കാൻ തുടങ്ങിയതോടെ ഞാൻ സോഷ്യൽമീഡിയയിൽ ഒരു കോമാളി പീസായി മാറിയെന്ന് എനിക്ക് തോന്നാറുണ്ട്... രേണു പറഞ്ഞ് തുടങ്ങുന്നു.

കോമാളി വേഷം ഒരു പരിധി വരെ ഞാൻ സ്വയം എടുത്ത് അണിഞ്ഞിട്ടില്ല. എന്നെ പിന്തുണയ്ക്കാത്ത കുറച്ചുപേർ ചേർന്ന് എനിക്ക് തലയിൽ വെച്ച് തന്ന സാധനമാണ് അത്. ഭർത്താവ് മരിച്ചുപോയ സ്ത്രീയായ ഞാൻ വിധവ എന്ന കൺസെപ്റ്റിൽ നിന്നും മാറി പ്രവർത്തിക്കുന്നതുകൊണ്ടാകും എന്നെ എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കുന്നത്. ഞാൻ ഓവറായി എന്തെങ്കിലും കാണിക്കുന്നുവെന്ന് എനിക്ക് ഇതുവരേയും തോന്നിയിട്ടില്ല. എനിക്ക് ഇണങ്ങുന്ന രീതിയിലാണ് ഞാൻ ഇത്രയും രീതിയിൽ കാണിച്ചുകൊണ്ടിരിക്കുന്നത്. എന്റെ പരിധിക്ക് അനുസരിച്ച് മുന്നോട്ട് കാണിക്കണമെന്ന് തോന്നിയാൽ ഇനിയും ഞാൻ കാണിച്ചിരിക്കും.
വയറ് കാണിച്ച് വസ്ത്രം ധരിച്ചതുകൊണ്ടും ദാസേട്ടനൊപ്പം ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിൽ അഭിനയിച്ചതുകൊണ്ടുമാകും ഹോട്ട് എന്ന് ആളുകൾ വിളിക്കുന്നത്. ദാസേട്ടനൊപ്പം ഞാൻ ചെയ്ത നിങ്ങൾ ഹോട്ടെന്ന് വിശേഷിപ്പിക്കുന്ന റീൽ ചെയ്യാൻ എന്നെ ആരും പ്രേരിപ്പിച്ചിട്ടൊന്നുമില്ല. ആ ഗാനം ഇഷ്ടമായതുകൊണ്ട് ചെയ്തുവെന്ന് മാത്രം. ഞാൻ റീലിന് പാട്ട് തപ്പിയപ്പോൾ കണ്ണിലുടക്കിയത് ചാന്ത് പൊട്ടിലെ ഈ ഗാനമായിരുന്നു. ദാസേട്ടനും അത് ഇഷ്ടപ്പെട്ടതുകൊണ്ട് ഞങ്ങൾ അത് റീലായി ചെയ്തുവെന്ന് മാത്രം.
ലക്ഷ്മി നക്ഷത്ര പബ്ലിസിറ്റിക്ക് വേണ്ടി ഞങ്ങളെ ഉപയോഗിച്ചുവെന്ന് തോന്നിയിട്ടില്ല. മാത്രമല്ല സ്റ്റാർ മാജിക്ക് ഷോ അവസാനിക്കുന്നത് വരെ എനിക്കും മക്കൾക്കും ചെറിയൊരു തുക എല്ലാ മാസവും ആ കുട്ടി തന്ന് സഹായിക്കാറുണ്ടായിരുന്നു. അന്ന് ഞങ്ങൾക്ക് ആരും ഇല്ലാതിരുന്ന സമയമായിരുന്നു. ലക്ഷ്മി എനിക്ക് തന്ന പണമെല്ലാം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഞാൻ ചിലവഴിച്ചത്. ഒരു രൂപ പോലും എന്റെ ആവശ്യത്തിന് എടുത്തിട്ടില്ല.
അതുപോലെ സുധി ചേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരം റീലുകളിലും വീഡിയോകളിലും അഭിനയിക്കുമായിരുന്നുവോയെന്ന് ചോദിക്കുന്നവരോട്... അവസരം വന്നാൽ അഭിനയിക്കും. അതും സുധി ചേട്ടന്റെ സമ്മതം ഉണ്ടെങ്കിൽ മാത്രം. സുധി ചേട്ടൻ സമ്മതിക്കും കാരണം എനിക്ക് അദ്ദേഹത്തെ അറിയാം. സുധി ചേട്ടനുണ്ടായിരുന്ന സമയത്ത് അവസരം വന്നിട്ടില്ല.
ഞാൻ ആരോടും അവസരം ചോദിക്കാനോ അവസരം സൃഷ്ടിക്കാനോ പോയിട്ടില്ല. എന്നെ അഭിനയിപ്പിക്കാമോ?, ഫോട്ടോഷൂട്ടിന് വിളിക്കാമോ എന്നൊന്നും ചോദിച്ചിട്ടില്ല. ഇങ്ങോട്ട് വരുന്നതെല്ലാം ചെയ്യുമെന്നതാണ് രീതിയെന്നും രേണു പറയുന്നു. ഞാൻ എവിടെ പോയാലും ക്യാമറകളും പുറകെ വരുന്നുവെന്ന് കേൾക്കാറുണ്ട്. അവരെയാരേയും ഞാൻ വിളിച്ച് വരുത്തുന്നതല്ല. എല്ലാവരേയും പോലെ പ്രൈവസി ആഗ്രഹിക്കുന്നയാളാണ് ഞാനും.

ലേഡി സന്തോഷ് പണ്ഡിറ്റാണോയെന്ന് ചോദിച്ചാൽ ആണെന്ന് ഞാൻ സമ്മതിക്കും. പൈസയ്ക്ക് വേണ്ടിയാണ് ഞാൻ അഭിനയിക്കുന്നത്. കൂടാതെ അഭിനയം പാഷനുമാണ്. പണം എനിക്ക് അത്യാവശ്യമാണ്. വീട്ടിലെ വരുമാന മാർഗം ഞാൻ മാത്രമാണ്. സുധി ചേട്ടനുണ്ടായിരുന്നുവെങ്കിൽ എനിക്ക് ജോലിക്ക് ഇറങ്ങേണ്ട ആവശ്യം വരില്ലായിരുന്നു. അഭിനയം വിട്ട് മറ്റ് ജോലികൾ ചെയ്യാമായിരുന്നില്ലേയെന്ന് ചോദിച്ചാൽ എനിക്ക് ഇതാണ് ഇഷ്ടം എന്നതാണ് എന്റെ മറുപടി. ഇങ്ങോട്ട് വന്ന ജോലിയാണ്. സിംപിളായി തോന്നിയതുകൊണ്ട് ചെയ്യുന്നു.
പക്ഷെ ഞാൻ അഭിനയ സിംഹമൊന്നും ആയിട്ടില്ല. എന്റെ ജോലി മക്കൾക്ക് ഒരു നാണക്കേടും ഉണ്ടാക്കുന്നില്ല. അവർ അങ്ങനെ ഇന്നേവരെ എന്നോട് പറഞ്ഞിട്ടുമില്ല. ഇളയവന് ഒന്നും മനസിലാവുന്ന പ്രായമല്ല. അമ്മ അമ്മയുടെ ഇഷ്ടം പോലെ ചെയ്യൂവെന്നാണ് മൂത്ത മകൻ പറയാറുള്ളത്. അവൻ ഇതൊന്നും മൈന്റ് ചെയ്യാറില്ല. അവന് അവന്റെ കാര്യം. എന്തെങ്കിലും ഉണ്ടെങ്കിൽ സംസാരിക്കും പറയും അത്രമാത്രം.
അമ്മ എന്തുകൊണ്ട് എന്നെ ഇങ്ങനെ കേൾപ്പിക്കുന്നു?, പലരും പലതും പറയുന്നു എന്നൊന്നും അവൻ ഇന്നേവരെ എന്നോട് പറഞ്ഞിട്ടില്ല. അവൻ അങ്ങനെ പറഞ്ഞാലും അഭിനയം നിർത്തില്ല. അവൻ അങ്ങനെ പറയാൻ പോകുന്നില്ല. അവൻ എന്റെ മകനാണ്. പ്രായപൂർത്തിയാകും മുമ്പ് അവനെ എന്നെ ഏൽപ്പിച്ചതാണ് സുധി ചേട്ടൻ. ഞാൻ പിണങ്ങുമെന്ന് കരുതി പറയാതിരിക്കുന്ന ആളുമല്ല അവൻ.
നാളെ ഞാൻ എക്സ്ട്രീം ലെവലിലേക്ക് പോയാൽ ചിലപ്പോൾ അവൻ എന്നോട് പറയുമായിരിക്കും. എനിക്ക് അനുയോജ്യമായ രീതിയിലാണ് എന്റെ തീരുമാനങ്ങളും നിലപാടുമെന്നും രേണു പറഞ്ഞു. നിരന്തരമായി വരുന്ന വിമർശനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ കമന്റിട്ട് കുറ്റപ്പെടുത്തുന്നവർ നേരിട്ട് കാണുമ്പോൾ സ്നേഹം പ്രകടിപ്പിക്കാൻ ഓടി വരാറുണ്ടെന്ന് രേണു പറയുന്നു. ഞാൻ അഭിനയിക്കുന്നതിനെ വിമർശിച്ച് ആളുകൾ പറയുന്നത് ഞാൻ കേൾക്കാറുണ്ട്.
ഞാൻ പ്രേമം അഭിനയിച്ചാലും സങ്കടം അഭിനയിച്ചാലും മറ്റ് എന്ത് എക്സ്പ്രഷൻ കാണിച്ചാലും മുഖത്ത് വരുന്നത് കാമമായിട്ടാണെന്ന് പലരും വിമർശിച്ചിരുന്നു. അതുപോലെ എന്റെ ലൈവിൽ വന്ന് എന്നെ പരിഹസിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നവരോട് മാത്രമെ ഞാൻ ദേഷ്യപ്പെട്ടിട്ടുള്ളു. പക്ഷെ തെറി വിളിച്ചിട്ടില്ല. ആ സംസ്കാരം എനിക്കില്ല. നെഗറ്റീവ് കമന്റ്സ് വരുന്നുവെന്ന് കരുതി സൊസൈറ്റിയിൽ ഇറങ്ങാൻ എനിക്ക് പേടിയില്ല. ആരെയും ഞാൻ ഭയക്കുന്നില്ല. അതുപോലെ ആരും ഇന്നേവരെ എന്റെ മുഖത്ത് നോക്കി വിമർശിച്ചിട്ടില്ല. നല്ലത് മാത്രമെ പറഞ്ഞിട്ടുള്ളു. ഞങ്ങൾ ചിന്തിച്ചതുപോലയേയല്ല രേണു.
സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാനും പിള്ളേരെ വളർത്താനുമെല്ലാമാണ് അവരൊക്കെ എന്നോട് പറഞ്ഞത്. എന്നെ നെഗറ്റീവ് പറയുന്നവർക്ക് എതിരെ കേസ് കൊടുക്കാൻ എനിക്ക് നേരമില്ല. പോലീസുകാർക്ക് നൂറ് കൂട്ടം ജോലി വേറെ കാണും. എനിക്കും ഇതിന്റെ പുറകെ നടക്കാൻ സമയമില്ല. പണ്ടത്തെ പോലും കരഞ്ഞിരിക്കാനും താൽപര്യമില്ല. കാരണം എനിക്ക് വേണ്ടി സംസാരിക്കാൻ ഞാൻ മാത്രമെയുള്ളു. സുധി ചേട്ടൻ മരിച്ചശേഷം കുറച്ച് കാലം ഇടയ്ക്കിടെ കരയുമായിരുന്നു. ആരും കാണാതെയായിരുന്നു കരഞ്ഞിരുന്നത്.
ഇനി അങ്ങനെ കരഞ്ഞിരുന്നാൽ ശരിയാവില്ലെന്നും താരം കൂട്ടിച്ചേർത്തു. അഭിമുഖം വൈറലായതോടെ രേണുവിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം പതിന്മടങ്ങായി. അവതാരകയുടെ ചോദ്യം രേണു ഒരു സ്ത്രീയാണെന്ന് പോലും പരിഗണിക്കാതെയുള്ളതായിരുന്നുവെന്നും എന്നാൽ എല്ലാത്തിനേയും കൃത്യമായ മറുപടിയിലൂടെ രേണു നേരിട്ടുവെന്നും ആളുകൾ താരത്തെ പിന്തുണച്ച് കുറിച്ചു. വിധവയായ സ്ത്രീയെ വിളിച്ച് വരുത്തി വ്യക്തിഹത്യ ചെയ്തുവെന്നാണ് അവതാരകയ്ക്ക് ലഭിച്ച പ്രധാന വിമർശനം.


Click it and Unblock the Notifications