പ്രണയത്തിലായതിന് ശേഷം ആരും ചോദിച്ചില്ല; ചോദ്യങ്ങളൊക്കെ സുഹൃത്തായിരുന്നപ്പോള്‍, പ്രണയകഥ പറഞ്ഞ് പ്രീത പ്രദീപ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രീത പ്രദീപ്. മൂന്നു മണി എന്ന സീരിയലിലെ വില്ലത്തി വേഷം അവതരിപ്പിച്ച് പ്രീത ജനങ്ങളുടെ ഇഷ്ടം നേടി എടുത്തിരുന്നു. വില്ലത്തി വേഷങ്ങള്‍ക്കൊപ്പം നിരവധി സീരിയലുകളില്‍ നായികയായിട്ടും സഹതാരമായിട്ടുമൊക്കെ പ്രീത അഭിനയിച്ച് കഴിഞ്ഞു. നടി എന്നതിലുപരി നര്‍ത്തകി കൂടിയായ പ്രീത രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതയായത്. ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലായിരുന്നു പ്രീതയും വിവേകും തമ്മിലുള്ള വിവാഹം നടക്കുന്നത്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കണ്ട് ഇഷ്ടത്തിലായവരാണ് പ്രീതയും വിവേകും. ആദ്യം പ്രൊപ്പോസ് ചെയ്യുന്നത് വിവേകാണെന്നും അതിന് മുന്‍പ് തനിക്കൊരു പ്രണയം ഉണ്ടായിരുന്നതായിട്ടും പറയുയാണ് പ്രീതയിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെയാണ് വിവേക് പ്രണയാഭ്യര്‍ഥന വന്നതിനെ കുറിച്ചും തന്റെ വീട്ടില്‍ പ്രണയം പൊക്കിയതിനെ കുറിച്ചുമൊക്കെ പ്രീത വെളിപ്പെടുത്തുന്നത്. വിശദമായി വായിക്കാം...

പ്ലസ് വണ്‍, പ്ലസ് ടു ടൈമിലാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഗ്രാജുവേഷന്‍ ആയപ്പോഴെക്കും പുള്ളിക്കാരന്‍ എന്നെ പ്രൊപ്പോസ് ചെയ്തു. എനിക്കതിന് മുന്‍പ് മറ്റൊരു പ്രണയം ഉണ്ടായിരുന്നു. അത് ഏറെ കാലം നീണ്ട് നിന്നതാണ്. എന്‍സിസി ക്രൂ ആയിരുന്നു. വിവേകും അങ്ങനെയാണ്. എനിക്ക് അങ്ങനൊരു റിലേഷന്‍ഷിപ്പ് ഉള്ള കാര്യം വിവേകിന് അറിയാമായിരുന്നു. അത് എന്നെ നന്നായി തേച്ചൊട്ടിച്ചിട്ട് പോവുകയാണ് ചെയ്തത്. എന്താ കാരണമെന്ന് അറിയില്ല. അദ്ദേഹം ഒരു ഹിന്ദിക്കാരന്‍ ആയിരുന്നു.
അതിന് ശേഷമാണ് വിവേക് എന്നോട് ചോദിക്കുന്നത്. ഞങ്ങള്‍ സുഹൃത്തുക്കളായിരുന്ന സമയത്ത് വിവേകിന് എന്നോട് ചെറിയൊരു ക്രഷ് ഉണ്ടായിരുന്നു. പക്ഷേ ആള് പറഞ്ഞില്ല. ആ സമയത്ത് പറഞ്ഞിരുന്നെങ്കില്‍ നിന്നെ ഞാന്‍ അടിച്ച് ഓടിച്ചേനെ എന്ന് വിവേകിനോട് താന്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ക്കിടയില്‍ അങ്ങനെ പൈങ്കിളി പ്രണയം ആയിരുന്നില്ല. സാധാരണ എങ്ങനെ കാണുകയും മിണ്ടുകയും ചെയ്യുന്നേ അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ റിലേഷന്‍ ആയതിന് ശേഷം അങ്ങനെ ആണോന്ന് വീട്ടില്‍ ആരും ചോദിച്ചിട്ടില്ല.

ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയിരുന്നപ്പോള്‍ അച്ഛനും അമ്മയുമടക്കം പലരും എന്താണിത്, നിങ്ങള്‍ തമ്മില്‍ എന്താണ് ബന്ധമെന്ന് ചോദിച്ചിട്ടുണ്ട്. ഹേയ്, അങ്ങനൊരു റിലേഷന്‍ ഇല്ലെന്ന് ഞാനും പറഞ്ഞു. പക്ഷേ ഞങ്ങള്‍ ശരിക്കും പ്രണയിച്ച് തുടങ്ങിയതിന് ശേഷം ആരും ഇതേ കുറിച്ച് ചോദിച്ച് വന്നിട്ടില്ല. ആരെങ്കിലും ഒന്ന് ചോദിച്ചാല്‍ അല്ലേ പറയാന്‍ പറ്റുകയുള്ളു. പിന്നെ എന്റെ ചേച്ചിയാണ് പൊക്കിയത്. ഞങ്ങളുടെ സംസാരത്തിന്റെ മോഡുലേഷന്‍ മാറിയത് മനസിലാക്കിയാണ് ചേച്ചി പിടിച്ചത്. ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായെന്നും പ്രീത പറയുന്നു.
വിളിക്കാത്ത കല്യാണത്തിന് പോയി സദ്യ കഴിച്ച കഥയും പ്രീത അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'എനിക്ക് ഫുഡ് ഭയങ്കര ഇഷ്ടമാണ്. കുറേ കാലമായി സദ്യ കഴിക്കണം എന്ന് ആഗ്രഹിച്ചിരിക്കുകയായിരുന്നു. ഡല്‍ഹിയില്‍ ഉള്ള സമയത്ത് അവിടുന്ന് കഴിച്ചെങ്കിലും നാട്ടില്‍ കിട്ടുന്നൊരു ടേസ്റ്റ് കിട്ടിയില്ല. അങ്ങനെ ഇരിക്കുമ്പോള്‍ എന്റൊരു സുഹൃത്തിന്റെ കസിന്റെ കല്യാണത്തിന്റെ സദ്യ കഴിക്കാന്‍ വിളിച്ചു. നിര്‍ഭാഗ്യവശാല്‍ അന്ന് ട്രെയിന്‍ ലേറ്റ് ആയി. ഒടുവില്‍ വിവേകിനോട് എത്ര കഷ്ടപ്പെട്ടാണെങ്കിലും ഒരു സദ്യ കഴിച്ചേ പറ്റൂ എന്ന് പറഞ്ഞു. അങ്ങനെ തിരുവനന്തപുരത്തുള്ള അളകാപുരി ഹോട്ടലില്‍ പോയി. അവിടെ ഇല്ലായിരുന്നു. പിന്നെ എന്റെ കല്യാണം നടന്ന വൈകുണ്ഡം എന്ന ഓഡിറ്റോറിയത്തില്‍ പോയാണ് വിളിക്കാത്ത കല്യാണത്തിന്റെ സദ്യ തിന്നത്. ഞങ്ങളുടെ കല്യാണത്തിനും അതുപോലെ വിളിക്കാത്ത എത്ര പേർ വന്നിട്ടുണ്ടാവും എന്ന് മാത്രം അറിയില്ലെന്നും പ്രീത പറയുന്നു.


Click it and Unblock the Notifications