പൃഥ്വിരാജിന് ഇപ്പോഴും സങ്കടമുണ്ട്! കണ്ണ് നിറഞ്ഞ്, വാക്കുകള്‍ ഇടറി ആ വേദനയെക്കുറിച്ച് പറഞ്ഞ് താരം!
സച്ചിയെന്ന ചലച്ചിത്രകാരന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കരഞ്ഞിരുന്നു. തിരക്കഥയും സംവിധാനവുമായി അദ്ദേഹം സിനിമാജീവിതം തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂവെന്നായിരുന്നു പലരും പറഞ്ഞത്. വികാരധീനരായാണ് പലരും സച്ചിയെക്കുറിച്ച് സംസാരിച്ചത്. സച്ചിക്ക് ഏറെ പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളാണ് പൃഥ്വിരാജ്.
ചോക്ലേറ്റില്‍ തുടങ്ങിയ സൗഹൃദം അയ്യപ്പനും കോശിയില്‍ വരെ പ്രകടമായിരുന്നു. ഇവരുടെ കൂട്ടായ്മയില്‍ ഇനിയും സിനിമ വരുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇരുവരും പുതിയ പ്രൊജക്ടുകളെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നവരുമാണ്.
അയ്യപ്പനും കോശിക്ക് ശേഷം പൃഥ്വിയെ നായകനാക്കി അടുത്ത സിനിമ ഒരുക്കുന്ന കാര്യത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നു. പൃഥ്വിയുടെ സഹായിയായിരുന്ന ജയന്‍ നമ്പ്യാര്‍ക്ക് വേണ്ടിയായിരുന്നു സച്ചി തിരക്കഥയൊരുക്കാനിരുന്നത്. ആ മോഹം സാക്ഷാത്ക്കരിക്കാതെയായിരുന്നു അദ്ദേഹം യാത്രയായത്. സച്ചിയെക്കുറിച്ച് വികാരധീനനായി സംസാരിക്കുന്ന പൃഥ്വിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മധുരപ്പതിനെട്ടില്‍ പൃഥ്വിയെന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു പൃഥ്വിരാജ് വികാരധീനനായത്. സച്ചി ഈസ് ഗോൺ. മറ്റൊന്നും പറയാനില്ല.എല്ലാ ആറുമാസം കൂടുമ്പോഴും ഒന്നിച്ചു സിനിമ ചെയ്തിരുന്ന സംവിധായകനും നടനുമായിരുന്നില്ല ഞാനും സച്ചിയും. എനിക്ക് വളരെകുറച്ചു സുഹൃത്തുക്കളെ ഉള്ളു, അതിലും എന്നെ വളരെ നന്നായി മനസിലാക്കുന്നവർ കുറവാണ്, അതിൽ ഒരാളായിരുന്നു സച്ചി. ഇപ്പോഴും ഞങ്ങളുടെ വാട്സ്ആപ്പ് ചാറ്റ് നോക്കിയാൽ അതിൽ അധികവും ഞങ്ങൾ സംസാരിച്ചത് സിനിമ തന്നെയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സച്ചി വിടപറഞ്ഞതിൽ സങ്കടത്തെക്കാൾ ഉപരി നിരാശയാണ് തോന്നുന്നത്. സച്ചി തന്റെ സ്വപ്നത്തിലെ സിനിമ ചെയ്തുതുടങ്ങിയിരുന്നെ ഉള്ളു. മറ്റെന്തിനേക്കാളും, സങ്കടം എന്നതിനേക്കാൾ, എനിക്ക് നിരാശയാണ്. സച്ചി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. ചോക്ലേറ്റുംഅനാർക്കലിയും ഒന്നും ആയിരുന്നില്ല, സച്ചി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.
സച്ചിയുടെ സിനിമ സ്വപ്‌നങ്ങൾ സുഹൃത്തെന്ന നിലയിൽ താങ്കൾ നിറവേറ്റുമോയെന്നായിരുന്നു അവതാരക ചോദിച്ചത്. ഒരുപാട് ആളുകൾ എന്നോട് ഇത് ചോദിക്കുന്നുണ്ട്. സച്ചിയുടെ കഥകളെല്ലാം കേട്ടിട്ടുള്ള ഒരു സുഹൃത്തെന്ന രീതിയിൽ, എനിക്കതു ആവിഷ്കരിച്ചുകൂടെ എന്ന്. സച്ചിയുടെ കഥകളിലല്ല, ആ കഥ സച്ചി എങ്ങനെ പറയുന്നു എന്നതിലാണ് കാര്യം. അത്, സച്ചിയില്ലാതെ എങ്ങനെ ആവിഷ്കരിക്കാൻ കഴിയും എന്നെനിക്ക് അറിയില്ലെന്ന മറുപടിയായിരുന്നു പൃഥ്വിരാജ് നല്‍കിയത്.


Click it and Unblock the Notifications











