ഇറിറ്റേറ്റിങ്ങ് സംസാരം പക്വതയില്ലാത്ത പെരുമാറ്റം, കിലുക്കത്തിലെ രേവതി, ഒത്തുപോകില്ലെന്ന് മനസിലായി; രാഹുൽ
ആറ് വർഷത്തോളം പ്രണയിച്ചശേഷം കഴിഞ്ഞ വർഷമാണ് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും വിവാഹിതരായത്. തിരുവനന്തപുരത്തുകാരനും കാസർഗോഡുകാരിയും ഒന്നിച്ചതിന് പിന്നിൽ ശക്തമായൊരു പ്രണയകഥയുണ്ട്. എന്തൊക്കെ സംഭവിച്ചാലും ശ്രീവിദ്യയെപ്പോലൊരാളെ വിവാഹം കഴിക്കുകയില്ലെന്ന് മനസിൽ തീരുമാനിച്ച് ഉറപ്പിച്ചിരുന്നയാളാണ് രാഹുൽ. എന്നാൽ ഇന്ന് ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്നതായി രാഹുൽ കരുതുന്നതും ശ്രീവിദ്യയെയാണ്.
സോഷ്യൽമീഡിയയിൽ ആക്ടീവായ രാഹുൽ വളരെ മനോഹരമായി ഒരു സിനിമാ കഥ പറയുംപോലെ പുതിയ വീഡിയോയിലൂടെ പ്രണയകഥ വിവരിച്ചു. അതും പ്രണയകഥയിൽ ഭാഗമായിട്ടുള്ള സ്ഥലങ്ങളിലെല്ലാം ശ്രീവിദ്യയുമായി സഞ്ചരിച്ച് അന്ന് നടന്ന സംഭവങ്ങളെല്ലാം റീക്രിയേറ്റ് ചെയ്യാനും രാഹുൽ ശ്രമിച്ചിട്ടുണ്ട്. എന്ത് കഥ പറയണമെന്ന് ചോദിച്ചപ്പോൾ പകുതിയിൽ അധികം പേരും പറഞ്ഞത് പ്രണയ കഥ പറയാനാണ്.

അതുകൊണ്ട് തന്നെ ചിന്നുവിനേയും കൂട്ടി ഞാൻ ആ പ്രണയ കഥ റിക്രിയേറ്റ് ചെയ്യുകയാണ്. ലവ് സ്റ്റോറിയുടെ ആദ്യ ഭാഗമാണ് പറയുന്നതെന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ വീഡിയോ ആരംഭിച്ചത്. എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത മൂന്ന് സ്ഥലങ്ങളിലേക്കാണ് ഈ വീഡിയോയിലൂടെ നിങ്ങളെ കൂട്ടിക്കൊണ്ട് പോകുന്നത്.
ആദ്യം പോകുന്നത് എറണാകുളം ഇടപ്പള്ളിയിലുള്ള ലുലു മാരിയറ്റ് ഹോട്ടലിലേക്കാണ്. ഇവിടെ വെച്ചാണ് 2018ൽ ചിന്നുവിനെ ആദ്യമായി ഞാൻ കാണുന്നത്. ഒരാളെ കാണാൻ വേണ്ടിയാണ് ഞാനും സുഹൃത്തുക്കളും അന്ന് അവിടെ പോയത്. കൂടിക്കാഴ്ചയ്ക്കുശേഷം തിരികെ ലിഫ്റ്റിൽ ലോബിയിൽ വന്ന് ഇറങ്ങുമ്പോഴാണ് സോഫയിലിരിക്കുന്ന എന്റെ കഥാനായികയെ ഞാൻ ആദ്യമായി കാണുന്നത്.
അന്ന് ഒരു പ്രേമരോഗിയായിരുന്ന എനിക്ക് ചിന്നുവിനെ ആദ്യ നോട്ടത്തിൽ തന്നെ ഇഷ്ടമായി. അന്ന് ചിന്നു ഇരുന്ന സോഫയിൽ ഇന്ന് അവൾക്കൊപ്പം ഒരുമിച്ച് വന്നിരിക്കുമ്പോൾ മനസിന് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം. ലോബിയിൽ വെച്ച് കണ്ട സുന്ദരി കൊച്ചിന്റെ വിശദാംശങ്ങൾ ഫേസ്ബുക്കിലൂടെ ഞാൻ തപ്പിപിടിച്ച് മെസേജ് അയച്ചു.
എവിടെയോ കണ്ട് നല്ല പരിചയമുള്ള മുഖമായിരുന്നതുകൊണ്ട് തന്നെ കണ്ടുപിടിക്കാൻ അധികം സമയം വേണ്ടി വന്നില്ല. ഏറ്റവും രസമുള്ള കാര്യം ഞാൻ ആദ്യമായി ചിന്നുവിനെ കാണും മുമ്പ് തന്നെ ഞങ്ങൾ ഫേസ്ബുക്ക് വഴി ഫ്രണ്ട്സായിരുന്നുവെന്നതാണ്. രണ്ടുപേരും സിനിമാ മേഖലയിൽ ആയതുകൊണ്ട് നേരത്തെ ഫ്രണ്ട്സ് ആയതാകാം. അല്ലെങ്കിൽ എന്റെ ഉള്ളിലെ കോഴിക്കുട്ടൻ അയച്ച റിക്വസ്റ്റുമാകാം. അങ്ങനെ ഞങ്ങൾ പരസ്പരം മെസേജ് അയച്ച് തുടങ്ങി.

സംസാരിച്ച് സംസാരിച്ച് ഒടുവിൽ ഞാൻ എന്റെ ഇഷ്ടം പറഞ്ഞു. നോ മറുപടിയായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ നമുക്ക് എറണാകുളത്ത് വരുമ്പോൾ നേരിട്ട് കാണാം എന്നിട്ട് ഇതേ കുറിച്ച് തീരുമാനിക്കാം എന്നാണ് ചിന്നു പറഞ്ഞത്. അങ്ങനെ ഞങ്ങൾ മറൈൻ ഡ്രൈവിൽ വെച്ച് ആദ്യമായി നേരിൽ കാണാമെന്ന് തീരുമാനിച്ചു. അങ്ങനെ ആ ദിവസം വന്നെത്തി. പക്ഷെ വണ്ടിയിൽ കയറിയപ്പോൾ മുതൽ പുള്ളിക്കാരിയെ എനിക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.
വല്ലാത്തൊരു ഇറിറ്റേറ്റിങ് സ്വഭാവവും ഒട്ടും മെച്യൂരിറ്റിയും ഇല്ല. മൊത്തത്തിൽ എവിടെയൊക്കയോ എന്തൊക്കയോ തകരാറുള്ളതുപോലെ. മാത്രമല്ല പുള്ളിക്കാരി പറയുന്നതൊന്നും എനിക്ക് തീരെ കണക്ടായതുമില്ല. ശേഷം ഞാൻ ചിന്നുവിനെ എവിടെ നിന്ന് പിക്ക് ചെയ്തോ അവിടെ കൊണ്ടിറക്കി. പോകും മുമ്പ് സോറി... ഇത് വർക്കൗട്ട് ആകുമെന്ന് തോന്നുന്നില്ല എന്നാണ് ചിന്നു പ്രപ്പോസലിനുള്ള മറുപടിയായി പറഞ്ഞത്. അത് കേട്ടതും സത്യം പറഞ്ഞാൽ എന്റെ മനസിൽ ലഡ്ഡു പൊട്ടി.
കാരണം ചിന്നു പറയുന്നതിനും ഒരു മണിക്കൂർ മുമ്പ് തന്നെ ഈ റിലേഷൻഷിപ്പ് വർക്കൗട്ടാവില്ലെന്ന് എനിക്ക് തോന്നിയിരുന്നു. കിലുക്കത്തിലെ രേവതി ഓടുന്നത് പോലെയാണ് ശ്രീവിദ്യ ഓടിപ്പോയത്. അതുകൂടി കണ്ടപ്പോൾ മനസിൽ ഉറപ്പിച്ചു ഇനി എന്തൊക്കെ വന്നാലും ഈ പെണ്ണിനെ കാണുകയോ സംസാരിക്കുകയോ ചെയ്യില്ലെന്ന് എന്നാണ് പ്രണയകഥയുടെ ആദ്യഭാഗം പങ്കുവെച്ച് രാഹുൽ പറഞ്ഞത്. സിനിമപോലെ മനോഹരമായിരുന്നുവെന്നും ബാക്കി ഭാഗം കൂടി അറിയാൻ കാത്തിരിക്കുന്നുവെന്നുമാണ് കമന്റുകൾ.


Click it and Unblock the Notifications











