ഉർവശിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ നായകൻ താനാണെന്ന് പറഞ്ഞ് ജഗദീഷ് വിലക്കി; രാജീവ് രംഗൻ
മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടനും സംവിധായകനും എല്ലാമാണ് രാജീവ് രംഗൻ. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ രാജീവിന് പലപ്പോഴും കൈവള്ളയിൽ വെച്ച് കഥാപാത്രങ്ങൾ നഷ്ടപ്പെട്ട് പോയിട്ടുണ്ട്. ഉർവശി-ജഗദീഷ് കോമ്പോയിൽ എത്തിയ സ്ത്രീധനം സിനിമയുടെ സെറ്റിൽ വെച്ചും താൻ സങ്കടപ്പെടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണിപ്പോൾ നടൻ രാജീവ് രംഗൻ.
സിനിമയിലെ തന്റെ പല സീനുകളും വെട്ടിച്ചുരുക്കിയെന്നും രാജീവ് പറയുന്നു. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. രാജീവിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... കയ്യിൽ വന്ന കഥാപാത്രം നഷ്ടപ്പെട്ട് പോകുന്ന സാഹചര്യങ്ങൾ ഉണ്ടായപ്പോൾ വിഷമം തോന്നിയിട്ടുണ്ട്. മനസ് മടുത്തിട്ടുണ്ട്. റോളുണ്ടെന്ന് വിളി വരും.

പെട്ടിയെടുത്ത് ലൊക്കേഷനിൽ എത്തി കഴിയുമ്പോൾ പോയപോലെ തിരിച്ച് വരേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ചിലർ മനപൂർവം ചെയ്യുന്നതല്ല. പ്രവാചകൻ എന്ന സിനിമയിൽ നാല് നായകന്മാരെന്ന് പറഞ്ഞാണ് പി.ജി വിശ്വംഭരൻ സാർ ഇൻട്രൊഡ്യൂസ് ചെയ്തത്. ജഗദീഷ്, മുകേഷ്, ഞാൻ, മോഹൻരാജ് എന്നിങ്ങനെയായിരുന്നു.
പടത്തിന്റെ ഷൂട്ട് തുടങ്ങിയപ്പോൾ നാല് നായകന്മാരിൽ നിന്നും ഞാനും മോഹൻരാജും ഡ്രോപ്പായി. മറ്റ് രണ്ടുപേർക്ക് ബൂസ്റ്റപ്പുമായി. പൊതുവെ അങ്ങനെയാണല്ലോ. മറ്റേ രണ്ടുപേർ കളിച്ചതാണെന്ന് ഞാൻ പറയില്ല. പ്രവാചകനിൽ നാല് നായകന്മാരാണെന്ന് പറഞ്ഞ് ഞങ്ങൾ നാലുപേരും വന്നിറങ്ങുന്ന ഫോട്ടോയാണ് എല്ലായിടത്തും അടിച്ച് വന്നത്. നായകന്മാരായി അവർക്കൊപ്പം ഞങ്ങൾ വരുന്നത് അവർക്ക് പറ്റില്ല. അപ്പോൾ അവർ അതിനുള്ള കളങ്ങൾ ഒരുക്കും. മനപൂർവം അല്ല.
അത് അവരുടെ നിലനിൽപ്പാണ്. സീൻ കുറയുമ്പോഴാണ് മനസിലാവുക. അതുപോലെ സ്ത്രീധനത്തിൽ സോങ് സീനൊക്കെ പ്ലാൻ ചെയ്തിരുന്നു. കലൂർ ഡെന്നീസ് സാർ കത്തി നിൽക്കുന്ന സമയമായിരുന്നു. അതുപോലെ ആ സമയത്ത് ഏത് കഥാപാത്രത്തിന് ആര് വേണമെന്ന് മാസിക വായിക്കുന്നവരിൽ നിന്ന് അഭിപ്രായം ചോദിക്കുന്ന രീതിയുണ്ടായിരുന്നു. അവർ പറഞ്ഞതാണ് ഒരു കഥാപാത്രത്തിന് എന്റെ പേര്. ആ സിനിമയിൽ ഉർവശിയുടെ കഥാപാത്രത്തിന് രണ്ട് നായന്മാരുണ്ട്.
ഒന്ന് ഒരു കാമുകനും കൂടാതെ വിവാഹം കഴിക്കുന്ന ഒരാളും. ഞാനും ഉർവശിയും തമ്മിൽ ഒരുപാട് സീനുകളും ഉണ്ടായിരുന്നു. പടം തുടങ്ങുമ്പോൾ തന്നെ ഒരു സോങ് സീനാണ്. അത് കഴിഞ്ഞാണ് കഥ ആരംഭിക്കുന്നത്. പക്ഷെ ഞാൻ സിനിമ റിലീസായപ്പോഴേക്കും രണ്ട് സീനിൽ ഒതുങ്ങി. സോങ്ങുമില്ല. ജഗദീഷ് പറഞ്ഞിട്ടാണോ.

അതോ എഴുതി വന്നപ്പോൾ ഇത്രയും മതിയെന്ന് അവർക്ക് തോന്നിയതാണോ എന്നൊന്നും അറിയില്ല. സിനിമയിലേക്ക് ഞാൻ സെലക്ടായശേഷം പത്രക്കാർ എല്ലാ നായകന്മാരുടേയും ഫോട്ടോയെടുക്കാൻ വന്നിരുന്നു. ഉർവശി എനിക്കൊപ്പം ജോഡിയായി ഫോട്ടോയെടുക്കാൻ വന്ന് നിന്നു. വിദ്യയുടെ (ഉർവശി) നായകന്മാർ എന്ന രീതിയിൽ രണ്ട് സൈഡിലും നിന്ന് ഫോട്ടോയെടുക്കാമെന്നാണ് നാനയിൽ നിന്നും വന്നവർ പറഞ്ഞത്.
പക്ഷെ ജഗദീഷ് പറഞ്ഞു സിനിമയിൽ ഉർവശിക്ക് ഒരു നായകനേയുള്ളു അത് ഞാനാണെന്ന്. എനിക്ക് അത് കേട്ട് വിഷമം വന്ന് ഞാൻ മാറിപ്പോയി ഇരുന്നു. ഉർവശിയെ എനിക്ക് ചെറുപ്പം മുതൽ അറിയാം. ഫോട്ടോഷൂട്ടിനുശേഷം ഉർവശി എന്റെ അടുത്ത് വന്ന് ഫോട്ടോയെടുക്കാൻ നിർബന്ധിച്ചു. സിനിമയിൽ ഒരുപാട് കളികളുണ്ട്. അന്നത്തെ കളിയിൽ ഞാൻ പരാജിതനായി. പക്ഷെ എനിക്ക് വിഷമമൊന്നുമില്ല.
എന്നെ ഇഷ്ടപ്പെടുന്ന ഒരു ജനമുണ്ട്. ഞാൻ ഒരു വെറൈറ്റി ക്യാരക്ടറൊക്കെ ചെയ്ത് വന്നാൽ കാണാൻ ആൾക്കാരുമുണ്ട്. കൗശലം ഉപയോഗിക്കാൻ എനിക്ക് അറിയില്ലെന്നും രാജീവ് രംഗൻ പറയുന്നു.


Click it and Unblock the Notifications