പെൺകോന്തൻ ടാഗ് വിഷമിപ്പിച്ചു, കാൻസറിന്റെ നൊഡ്യൂൾ... സർജറിക്ക് വിധേയനായി, അവർ എന്നെ കൊന്നില്ലെന്ന് മാത്രം!
ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലുകളിലൂടെ കുടുംബ പ്രക്ഷകർക്ക് മുന്നിലേക്ക് എത്തിയ താരമാണ് രാജീവ്. അഭിനയത്തിൽ യാതൊരു മുൻ പരിചയവുമില്ലാതെ സീരിയൽ രംഗത്തേക്ക് ചുവടുവെച്ച താരം നിരവധി മെഗാ ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്നു. ഇപ്പോഴിതാ അഭിനയരംഗത്തേക്ക് എത്തിയതിനെ കുറിച്ചും സീരിയൽ രംഗത്തെ അനുഭവങ്ങളും വ്യക്തി ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ നടൻ.
സീരിയലിന് മുമ്പ് ബിസിനസായിരുന്നു. പിതാവിന് ബിസിനസുണ്ടായിരുന്നു. 33 വർഷമായി എറണാകുളത്താണ് താമസം. അതിന് മുമ്പ് തൃശൂരായിരുന്നു. അച്ഛന്റെ പാതയിലൂടെയാണ് ബിസിനസിലേക്ക് വന്നത്. ബിസിനസുമായി മുന്നോട്ട് പോകുന്നതിന് ഇടയാണ് സീരിയലിലേക്ക് അവസരം വന്നത്.

പക്ഷെ അഭിനയം എന്റെ ഏഴയലത്തുകൂടി പോലും പോയിട്ടില്ല. പോരാത്തതിന് ചമ്മലും. അതുകൊണ്ട് തന്നെ അവസരം വന്നപ്പോൾ മടിച്ചു. സുഹൃത്താണ് എന്നെ നിർബന്ധിച്ച് ലൊക്കേഷനിലേക്ക് കൊണ്ടുപോയത്. മേക്കപ്പിട്ട് ഡയലോഗും കാണാതെ പഠിച്ചു. ആക്ഷൻ പറഞ്ഞപ്പോൾ തെറ്റാതെ ഡയലോഗെല്ലാം പറഞ്ഞു. പക്ഷെ എല്ലാവരും ചിരിയായിരുന്നു.
കാരണം ഞാൻ ഫ്രെയിമിലുണ്ടായിരുന്നില്ല. ടൈറ്റ് ഫ്രെയിമാണെന്നത് ഞാൻ മറന്നിരുന്നു. നിരവധി ടേക്കുകൾക്ക് ശേഷമാണ് ആദ്യ സീൻ ഓക്കെയായത്. പോസിറ്റീവ് റോളുകൾ ചെയ്ത് തുടങ്ങിയശേഷം പാവം പിടിച്ച ഭർത്താവ് എന്ന ടാഗ് ലൈൻ എനിക്ക് വന്നു. അതുകൊണ്ട് അത്തരം റോളുകളിലേക്ക് മാത്രം അവസരം വന്ന് തുടങ്ങി. പെൺകോന്തൻ എന്ന ടാഗും അത്തരം കഥാപാത്രങ്ങൾ ചെയ്ത് തുടങ്ങിയതോടെ വന്നു.
അത്തരം കഥാപാത്രം ബോൾഡാകും പക്ഷെ ഒരുപാട് എപ്പിസോഡുകൾ കഴിയണം. അപ്പോഴേക്കും ജനങ്ങളുടെ മനസിൽ എന്റെ കഥാപാത്രത്തിന് പെൺകോന്തൻ ഇമേജ് വരും. അതൊരു മാനസീക ബുദ്ധിമുട്ട് തന്ന് തുടങ്ങിയതോടെയാണ് അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചത്. പിന്നെ സിനിമ പോലെയല്ല സീരിയൽ. സെലക്ടീവായാൽ വർക്ക് കുറയും.
സീരിയൽ മാത്രമായി നിന്നാൽ വളർച്ചയുണ്ടാവില്ല. ലിമിറ്റേഷൻസ് ഉള്ള ഫീൽഡാണ്. കാര്യമായി സമ്പാദിക്കാനും കഴിയില്ല. അങ്ങനെയാണ് ദുബായിലേക്ക് പോയതും അവിടെ ബിസിനസ് ആരംഭിച്ചതും. അപ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു. ഭാര്യയുടെ വേണ്ടപ്പെട്ടവർ ദുബായിൽ സെറ്റിൽഡായിരുന്നു. അങ്ങനെയാണ് അവിടെ റസ്റ്റോറന്റ് ബിസിനസ് തുടങ്ങിയത്. ഞങ്ങളുടേത് ലവ് മാരേജായിരുന്നു.

കല്യാണം കഴിക്കുന്ന സമയത്ത് ഹീറോ റോളുകൾ ചെയ്ത് തുടങ്ങിയിരുന്നില്ല. സീരിയലിൽ നിന്നും ബ്രേക്കെടുത്തപ്പോൾ വിഷമമൊന്നും തോന്നിയിരുന്നില്ല. കുറച്ച് വർഷം ദുബായിൽ ജീവിച്ചു. ശേഷം ബിസിനസ് ഡള്ളായപ്പോൾ തിരികെ നാട്ടിലേക്ക് വരികയായിരുന്നുവെന്നും രാജീവ് റോഷൻ പറയുന്നു. ഒരിടയ്ക്ക് രാജീവ് റോഷന് ചില അസുഖങ്ങളുണ്ടെന്ന് പ്രചരിച്ചിരുന്നു. അതിന് പിന്നിലെ സത്യാവസ്ഥയും പുതിയ അഭിമുഖത്തിൽ നടൻ വെളിപ്പെടുത്തി.
തൈറോയ്ഡിൽ കാൻസറസിന്റെ നൊഡ്യൂൾ കണ്ടതുകൊണ്ട് സർജറി നടത്തുക മാത്രമാണ് ചെയ്തതെന്നും അതിന്റെ പേരിൽ ഓൺലൈൻ ചാനലുകൾ എല്ലാം ചേർന്ന് തന്നെ കൊന്നില്ലെന്നേയുള്ളുവെന്നും നടൻ പറയുന്നു. അസുഖം വന്നത് സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു. തൈറോയ്ഡിൽ കാൻസറസിന്റെ നൊഡ്യൂൾ വന്നു. മൂന്ന് ഹോസ്പിറ്റലിൽ നിന്ന് ഓപ്പീനിയൻ എടുത്തു. ഭൂരിഭാഗം പേരും പറഞ്ഞത് തൈറോയ്ഡ് നീക്കം ചെയ്യുക എന്നാണ്.
പകുതി ഓപ്പറേറ്റ് ചെയ്ത് കളയാനാണ് ഒരു ആശുപത്രിയിൽ നിന്നും പറഞ്ഞത്. പക്ഷെ വീണ്ടും നൊഡ്യൂൾ വന്നാൽ വീണ്ടും ഓപ്പൺ ചെയ്യേണ്ടി വരും. അതിലും നല്ലത് മുഴുവനായി നീക്കം ചെയ്യുന്നതാണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ സർജറിക്ക് വിധേയനായി. അതും വാർത്തയായിരുന്നു. പക്ഷെ തെറ്റായ കാര്യങ്ങളായിരുന്നു ഉള്ളടക്കം. അവർ എന്നെ കൊന്നില്ലെന്ന് മാത്രമേയുള്ളുവെന്നും നടൻ പറഞ്ഞു.


Click it and Unblock the Notifications


