ശ്രീകണ്ഠൻ നായരുടെ രണ്ട് നിർദ്ദേശങ്ങൾ, അതോടെ മാറ്റം, ഞാൻ ഏറ്റവും കൂടുതൽ അടിയുണ്ടാക്കുന്ന ആൾ: രഞ്ജിനി ഹരിദാസ്
ആങ്കറിംഗ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്ത് രഞ്ജിനി ഹരിദാസിനുണ്ട്. ഇന്നും ഈ രംഗത്ത് രഞ്ജിനിയെ വെല്ലാൻ മറ്റൊരാളില്ല. ആങ്കറിംഗ് സിനിമയിലേക്കുള്ള ചവിട്ട് പടിയായി കാണുന്നവരാണ് ഇന്ന് കൂടുതലും. എന്നാൽ ഈ മേഖലയെ വളരെ പ്രൊഫഷണലായി കണ്ടയാളാണ് രഞ്ജിനി. സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ ആങ്കറായതോടെയാണ് രഞ്ജിനിയുടെ ജീവിതം മാറി മറിയുന്നത്. ശ്രീകണ്ഠൻ നായരാണ് രഞ്ജിനിയെ ഈ ഷോയിലേക്ക് കൊണ്ട് വന്നത്. ഇദ്ദേഹത്തെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ രഞ്ജിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഏറ്റവും വലിയ പ്രൊഫഷണൽ ഇൻഫ്ലുവൻസുണ്ടാക്കിയത് ശ്രീകണ്ഠൻ സാറാണ്. എന്റെ മാത്രമല്ല, മീഡിയയിലുള്ള കുറേ ആൾക്കാരുടെ ജീവിതത്തിൽ സ്വാധീനമുണ്ടാക്കിയ വ്യക്തിയാണ്. അദ്ദേഹവും ഞാനും 2007 ലാണ് ശരിക്കും പരിചയപ്പെടുന്നത്. അദ്ദേഹം എന്നെ ഷോ ചെയ്യാൻ വിളിച്ചത് കൊണ്ടല്ല മെന്ററാണെന്ന് പറയുന്നത്. ഞാൻ ആങ്കറായി വന്ന സമയത്ത് കുറേ കുറ്റങ്ങളും പ്രശ്നങ്ങളുമുണ്ടായിരുന്നു. രഞ്ജിനി ശരിയല്ല, ഇംഗ്ലീഷ് മാത്രം സംസാരിക്കുന്നു, ഇടുന്ന വേഷം നോക്കൂ, അട്ടഹസിക്കുന്നു, കെട്ടിപ്പിടിക്കുന്നു എന്നെല്ലാം.

ആ സമയത്ത് ഏതൊരു ചാനലും പറയുക ഈ കൊച്ചിനെ മാറ്റിക്കളയാം എന്ന തീരുമാനമെടുക്കുകയാണ്. എന്നെയും ശരത് സാറിനെയും മാറ്റണമെന്ന് കുറേ പ്രഷർ ഉണ്ടായിരുന്നു. ഞാനന്ന് യുകെയിൽ നിന്ന് വന്ന കുട്ടിയാണ്. എന്താണീ അസംബന്ധം, എനിക്കിതിന്റെ ഭാഗമാകേണ്ട എന്നൊക്കെ ഞാൻ അങ്ങോട്ട് പറഞ്ഞു. ഇല്ല, നമുക്ക് ശ്രമിക്കാം എന്ന് ശ്രീകണ്ഠൻ സർ പറഞ്ഞു. എന്നിൽ അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടായിരുന്നു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. കുറച്ച് മാറ്റങ്ങൾ എനിക്ക് നിർദ്ദേശിച്ചു.
രഞ്ജിനി സ്റ്റേജിൽ വരുമ്പോൾ ബെെഹാർട്ട് പഠിച്ച് മലയാളം പറയണം, സാരി ഉടുക്കണം എന്നീ രണ്ട് കണ്ടീഷനുകളായിരുന്നു എനിക്ക് തന്നത്. എനിക്ക് എഴുതി തന്ന മലയാളം മനപാഠമാക്കി ആദ്യത്തെ കുറച്ച് സമയം ഞാൻ പറയും. ആദ്യത്തെ പത്ത് സെക്കന്റാണല്ലോ ആൾക്കാരുടെ മനസിൽ ഇൻഫ്ലുവൻസാകുന്നത്. അത് വർക്കായി. രഞ്ജിനി ഹരിദാസ് വളരെ നന്നായി എന്ന് അഭിപ്രായങ്ങൾ വന്നു. ശ്രീകണ്ഠൻ സർ മീഡിയ രംഗത്ത് ഇത്രയും സ്വാധീനമുള്ളയാളാകാൻ കാരണമതാണ്. അതേസമയം പ്രൊഫഷനിൽ ഞാൻ ഏറ്റവും കൂടുതൽ അടിയുണ്ടാക്കുന്ന ആൾ കൂടിയാണ്. ഒരു ലൗ ഹേറ്റ് റിലേഷൻഷിപ്പാണ് ഞങ്ങൾക്ക്. ജീവിതത്തിൽ തനിക്ക് ശ്രീകണ്ഠൻ നായരോട് വലിയ നന്ദിയുണ്ടെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.


Click it and Unblock the Notifications