ഫോണില്ലാതെ പറ്റില്ല, ബെഡ്റൂമിലും കാമറമാൻ; ജീവിതത്തിന്റെയും മരണത്തിന്റെയും അന്തിമനിർണയം മനുഷ്യന്റെ കൈകളിലല്ല!
അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ ബിഗ് ബോസ് താരം രേണു സുധിയെ കുറിച്ചും അവരുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ വിവാദങ്ങളെ കുറിച്ചും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ് വൈറലാകുന്നു. ലഭ്യമായ ചികിത്സയും കരുതലും പിന്തുണയും നൽകി കാൻസർ രോഗിക്ക് കഴിയുന്നത്ര സമാധാനപരവും മാന്യവുമായ ജീവിതം ഉറപ്പാക്കാൻ നമുക്കെല്ലാവർക്കും ബാധ്യതയുണ്ടെന്നാണ് ഫേസ്ബുക്ക് യൂസറായ ദീപ പി വാസുദേവൻ കുറിച്ചത്.
ആ കുറിപ്പ് ഇങ്ങനെയാണ്... നാലാംഘട്ട കാൻസർ (Stage IV Cancer) ബാധിച്ച രോഗികളുടെ അവസ്ഥ അടുത്തറിയാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എന്റെ അച്ഛനും അത്തരമൊരു രോഗാവസ്ഥയിലൂടെ കടന്നുപോയ വ്യക്തിയായിരുന്നു. അതിനാൽ രോഗത്തിന്റെ ശാരീരികവും മാനസികവുമായ ആഘാതങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്.

ഈ ഘട്ടത്തിലുള്ള രോഗികളിൽ കടുത്ത ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, ഭാരം കുറയൽ, ഉറക്കക്കുറവ്, രോഗപ്രതിരോധശേഷി കുറയൽ, മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദ ലക്ഷണങ്ങൾ എന്നിവ സാധാരണയായി കാണപ്പെടാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ അനാവശ്യമായ മാനസിക സംഘർഷങ്ങൾ, സോഷ്യൽ മീഡിയയിലെ തർക്കങ്ങൾ, വിമർശനങ്ങൾ, നെഗറ്റീവ് ചർച്ചകൾ എന്നിവ രോഗിയുടെ മാനസികാരോഗ്യത്തെയും ജീവിത നിലവാരത്തെയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്.
വൈദ്യശാസ്ത്രപരമായി നോക്കുമ്പോൾ രോഗത്തിന്റെ ഗതി മനോനില മാത്രം നിർണ്ണയിക്കുന്നില്ല. എന്നിരുന്നാലും മതിയായ വിശ്രമം, പോഷകസമൃദ്ധമായ ഭക്ഷണം, ആവശ്യമായ ചികിത്സ, വേദന നിയന്ത്രണം, കുടുംബത്തിന്റെ പിന്തുണ, ശാന്തമായ മാനസികാവസ്ഥ എന്നിവ രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
അതേസമയം ദീർഘനേരം ഫോണിലോ സോഷ്യൽ മീഡിയയിലോ മുഴുകി മാനസിക സമ്മർദ്ദം വർധിപ്പിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഒരുപാട് നല്ല മനസുകളാണ് സാമ്പത്തിക സഹായവുമായി മുന്നോട്ട് വരുന്നത്. ആ സഹായം ചികിത്സയ്ക്കും രോഗിയുടെ ക്ഷേമത്തിനും ഫലപ്രദമായി ഉപയോഗിക്കപ്പെടണമെങ്കിൽ ചികിത്സാ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും രോഗിയുടെ ശാരീരിക-മാനസിക ആരോഗ്യം പരമാവധി സംരക്ഷിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
ജീവിതത്തിന്റെയും മരണത്തിന്റെയും അന്തിമനിർണയം മനുഷ്യന്റെ കൈകളിലല്ല. ആരാണ് ആദ്യം പോകുകയെന്ന് ആർക്കും പ്രവചിക്കാനാവില്ല. എന്നാൽ ലഭ്യമായ ചികിത്സയും കരുതലും പിന്തുണയും നൽകി രോഗിക്ക് കഴിയുന്നത്ര സമാധാനപരവും മാന്യവുമായ ജീവിതം ഉറപ്പാക്കാൻ നമുക്കെല്ലാവർക്കും ബാധ്യതയുണ്ട്.

ഈ കുറിപ്പ് ഒരു വ്യക്തിയെ വിമർശിക്കാനല്ല. സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം മുൻനിർത്തി ഒരു മെഡിക്കൽ കാഴ്ചപ്പാടിൽ പങ്കുവെക്കുന്ന ചിന്ത മാത്രമാണ് എന്നുമാണ് ദീപ കുറിച്ചത്. അതേസമയം രേണു ഫോണിന് അഡിക്ടായി മാറിയെന്നും ബെഡ്റൂമിൽ പോലും കാമറമാനെ നിയമിച്ചിട്ടുണ്ടെന്നും ചിലർ രേണുവിനെ വിമർശിച്ച് കുറിപ്പ് താഴെ കുറിച്ചു.
കാൻസർ വന്നതിൻ്റെ കീമോ ചെയ്തതിൻ്റെ യാതൊരു എഫക്ടും അവരുടെ ശരീരത്തിൽ കാണുന്നില്ല. ലിപ്സ്റ്റിക്കൊക്കെ വാരിയിട്ട് പോസ്റ്റുകൾ ഇടുന്നുണ്ട്, മാനസിക സംഘർഷം സ്വയമുണ്ടാക്കി വെയ്ക്കുന്നതാണ്. തർക്കത്തിനും പോസ്റ്റിടാനുമൊക്കെ പോകുന്നതല്ലേ കുഴപ്പം. രോഗം ഭേദമാകും വരെ ഈ വക കാര്യങ്ങൾ ഒഴിവാക്കിയാൽ അങ്ങോട്ട് കയറി ആരും ചീത്ത പറയാനും മോശം കമന്റിടാനും പോകില്ലല്ലോ. ഫോൺ നോക്കുന്നത് കൊണ്ടല്ലേ ഈ കുഴപ്പം.
മരുന്നുകൾ ഒഴിവാക്കിയാലും ഫോൺ താഴ്ത്തുവെയ്ക്കുന്ന പ്രശ്നമില്ലല്ലോ. രോഗം ഭേദമാകേണ്ടത് മറ്റാരെക്കാളും രോഗിയുടെ ആവശ്യമായിരിക്കണം. ഡോക്ടർമാർക്ക് പറയാനേ പറ്റു അനുസരിപ്പിക്കാൻ പറ്റില്ല. ഫോൺ ഉപയോഗിക്കുന്നതല്ലേ മാനസിക വിഷമത്തിന്റെ കാരണം. മൊബൈൽ ഫോൺ ഉപയോഗം ആരോഗ്യമുള്ളവരിൽ പോലും റേഡിയേഷൻ ഉണ്ടാക്കും. അപ്പോൾ പിന്നെ രോഗിയുടെ കാര്യം പറയേണ്ടതില്ലല്ലോ എന്നും ചിലർ രേണുവിനെ വിമർശിച്ച് കുറിച്ചു.


Click it and Unblock the Notifications


