കാശ് വേണമായിരുന്നു വല്ലതും കഴിക്കണ്ടേ?, വലിയ നടിമാരെ കാണുന്നതുപോലെയാണ് സ്നേഹം, ഡാൻസറും നിമിഷ കവിയും; രേണു
രേണു സുധിയാണ് കഴിഞ്ഞ കുറച്ച് നാളുകളായി മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയം. നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷമാണ് ഭാര്യ രേണു അഭിനയത്തിലേക്ക് ഇറങ്ങിയത്. അന്ന് മുതൽ വലിയ രീതിയിൽ വിമർശനം രേണു നേരിടുന്നുണ്ട്. സന്നദ്ധ സംഘടന നിർമ്മിച്ച നൽകിയ വീടിനെ വിമർശിച്ചതോടെ രേണുവിനുള്ള ഹേറ്റേഴ്സ് പതിന്മടങ്ങായി. കെഎച്ച്ഡിഇസി എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് വീട് നിർമ്മിച്ച് നൽകിയത്.
കുറച്ച് നാളുകൾക്ക് മുമ്പ് കെഎച്ച്ഡിഇസി ഭാരവാഹി ഫിറോസിന്റെ നിർദേശപ്രകാരം രേണുവിന്റെ ഇന്റർവ്യു എടുക്കാൻ ചെന്നവരോട് രേണുവും കുടുംബവും 15000 രൂപ പ്രതിഫലമായി ചോദിച്ചിരുന്നുവെന്ന് ഫിറോസ് വെളിപ്പെടുത്തിയിരുന്നു. അതിനുശേഷം ആ കുടുംബവുമായുള്ള സൗഹൃദവും ഫിറോസ് അവസാനിപ്പിച്ചു.

എന്നാൽ 15000 രൂപയൊന്നും പ്രതിഫലമായി ചോദിച്ചില്ലെന്ന് പറയുകയാണ് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ രേണു. ഒരു ടീം വന്ന് വീഡിയോ എടുക്കുമെന്നാണ് ഫിറോസ് ഇക്ക പറഞ്ഞിരുന്നത്. അന്ന് എനിക്ക് ഒരു വരുമാനം ഇല്ലായിരുന്നു. വീടുണ്ടെന്ന് കരുതി നമുക്ക് ഭക്ഷണം കഴിക്കണ്ടേ?.
അതുകൊണ്ട് ഇപ്പോൾ ഇന്റർവ്യു ഒക്കെ കൊടുക്കുന്നത് നാലായിരം മുതൽ അയ്യായിരം രൂപ വരെ വാങ്ങിയാണെന്ന് ഞാൻ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഫിറോസ് ഇക്കയോടാണ് പറഞ്ഞതെന്ന് തോന്നുന്നു. ഇക്ക തരണമെന്നല്ല ആരാണോ വീഡിയോ പകർത്താൻ വരുന്നത് അവർ തരണമെന്നാണ് പറഞ്ഞത്. വേറൊരു യുട്യൂബേഴ്സ് വരുമെന്നാണ് പറഞ്ഞത്. ഇക്ക വരുമെന്ന് പറഞ്ഞില്ല. എനിക്ക് കാശ് വേണമായിരുന്നു. വല്ലതും കഴിക്കണ്ടേ?.
ആ സമയത്ത് പൈസയൊന്നും ഇല്ലായിരുന്നു. ഇക്കയോ ഇക്കയുടെ ആൾക്കാരോവാണ് വന്നിരുന്നതെങ്കിൽ ഞാൻ പൈസ ചോദിക്കുമായിരുന്നില്ല. പിന്നെ അവർ വന്നില്ല. അതങ്ങ് തെന്നി മാറിപ്പോയി. സംസാരവും ഉണ്ടായില്ല. പക്ഷെ പതിനയ്യായിരം രൂപയൊന്നും ചോദിച്ചില്ല. ഇക്ക പറഞ്ഞിട്ട് വന്നതാണെന്ന് അവർ പറഞ്ഞില്ല. കെഎച്ച്ഡിഇസി പ്രമോഷന് കൂടി വേണ്ടിയാണെന്നും അവർ പറഞ്ഞിരുന്നില്ല.
അങ്ങനെ പറഞ്ഞിരുന്നുവെങ്കിൽ പണം വാങ്ങാതെ ചെയ്യാൻ സഹകരിക്കുമായിരുന്നു. സംസാരിച്ച് അതങ്ങ് പോയി. കൂർമ്മ ബുദ്ധിയുള്ള ആളല്ല ഞാൻ. അതുകൊണ്ട് മുന്നോട്ട് എന്താകുമെന്നും ചിന്തിക്കാറില്ല. ഞാൻ ചെയ്തതിൽ തെറ്റുള്ളതായി തോന്നിയിട്ടില്ല. എനിക്ക് എന്റേതായ ശരികളുണ്ട്. വീടിന് ചോർച്ചയുണ്ടോയെന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് ഞാൻ പറഞ്ഞു അത്രമാത്രം.

എനിക്ക് അധികം വരുമാനമൊന്നുമില്ല. ഒരു ഷോർട്ട്ഫിലിമിൽ അഭിനയിക്കുന്നതിന് മാക്സിമം അയ്യായിരം രൂപ വരെ മാത്രമെ ഞാൻ വാങ്ങാറുള്ളു. വീട്ടിൽ എനിക്ക് മാത്രമെ വരുമാനമുള്ളു. റേഷൻ അരി ഉള്ളതുകൊണ്ട് ഓക്കെ. കിച്ചുവിന് പോക്കറ്റ് മണി ഞാൻ കൊടുക്കാറുണ്ടെന്നും രേണു പറയുന്നു. കൊല്ലം സുധിയുടെ ഭാര്യയായതുകൊണ്ട് മാത്രമാണോ ആളുകൾ വർക്കിന് വിളിക്കുന്നതെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ... ഫെയിമിന് അധികം ഇംപോർട്ടൻസ് ഞാൻ കൊടുക്കാറില്ല.
എവിടെ ചെന്നാലും ആളുകൾ തിരിച്ചറിയും. മുമ്പ് കൊല്ലം സുധിയുടെ ഭാര്യയല്ലേയെന്ന രീതിയിൽ ആളുകൾ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോൾ വേറെ ലെവലിലാണ് തിരിച്ചറിയുന്നത്. വലിയ നടിമാരെ കാണുന്നതുപോലെയാണ് എന്നെ കാണുമ്പോൾ ആളുകൾ സ്നേഹം പ്രകടിപ്പിക്കുന്നത്. ഞാൻ തന്നെ ഞെട്ടിപ്പോകും. ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞ് സെൽഫിയൊക്കെ എടുക്കും.
സുധി ചേട്ടന്റെ ഭാര്യയായതുകൊണ്ട് ഫീൽഡിൽ വന്നശേഷം ഒരു ബഹുമാനം കിട്ടുന്നുണ്ട്. പിന്നെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ ഒരു കഴിവ് വേണം. അതുള്ളതുകൊണ്ടാണ് വർക്ക് കിട്ടുന്നത്. കുഞ്ഞിലെ മുതൽ ഡാൻസറാണ് ഞാൻ. പാട്ട് പാടും. നാടകം കളിക്കുമായിരുന്നു. നിമിഷ കവിയാണെന്നും രേണു പറയുന്നു.


Click it and Unblock the Notifications











