എനിക്ക് ട്രീറ്റ്മെന്റ് ചെയ്യണം, സബ്സ്ക്രിപ്ഷനാണ് വരുമാനമാർഗം, ചീത്ത കേട്ടിട്ടും മുന്നോട്ട് പോയത് അതുകൊണ്ട്!
ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടം നയിക്കുകയാണ് രേണു സുധി. കാൻസർ എന്ന വ്യാധിയെ അതിജീവിച്ച് തിരികെ ജീവിതത്തിലേക്ക് വന്ന് സന്തോഷമായി കഴിയണം എന്ന ലക്ഷ്യം മാത്രമെ ഇപ്പോൾ രേണുവിന്റെ മനസിലുള്ളു. ദൈവത്തെ പോലും പഴിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും വിധിയാണെന്ന് വിശ്വസിച്ച് മുന്നോട്ട് പോവുകയാണെന്നും താരം മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എല്ലാവരും വിമർശിച്ചിട്ടും സബ്സ്ക്രിപ്ഷൻ വീഡിയോകളുമായി മുന്നോട്ട് പോയത് ട്രീറ്റ്മെന്റിന് പണം കണ്ടെത്താൻ വേണ്ടിയാണെന്നും രേണു പറഞ്ഞു. അസുഖം അറിഞ്ഞപ്പോൾ ദൈവമെ എനിക്ക് ഇത് വരുത്തിയല്ലോ എന്നാണ് ആദ്യം തോന്നിയത്. അസുഖം വരാൻ പോവുകയാണെങ്കിൽ അതിന് മുന്നോടിയായി മനസിൽ പല ചിന്തവരുമെന്നത് സത്യമാണ്.

എന്തോ വരാൻ പോകുന്നുവെന്ന് മനസിൽ തോന്നിയിരുന്നു. പിന്നെ എല്ലാം വിധിയാണ്. ദൈവത്തെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ഞാൻ വിധിയിൽ വിശ്വസിക്കുന്നു. മുപ്പത്തിരണ്ടാമത്തെ വയസിൽ വിധവയാകണം, മുപ്പത്തിനാലാമത്തെ വയസിൽ കാൻസർ സ്ഥിരീകരിക്കണമെന്നും, പതിനഞ്ചാം വയസിൽ ശരീരത്തിൽ മുഴ വരണമെന്നതും എല്ലാം വിധിയാണ്. ഞാൻ വലിയ ദൈവവിശ്വാസിയാണ്.
ദൈവം അറിയാതെ തലയിലെ ഒരു മുടി പോലും കൊഴിയുകയില്ല എന്ന വിശ്വാസമുണ്ട്. ഡോക്ടർമാരെ വിശ്വസിക്കുന്നു. അവർ എനിക്ക് ദൈവതുല്യരാണ്. മരിക്കുന്നിടം വരെ ജീവിക്കണം. അതുകൊണ്ടാണ് അസുഖം അറിഞ്ഞിട്ടും മുന്നോട്ട് പോയത്. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ട്രീറ്റ്മെന്റ് തുടങ്ങാൻ പോവുകയാണ്. ജീവിച്ച് തുടങ്ങിയതേയുള്ളു. ഇതൊരു വലിയ രോഗം തന്നെയാണ്.
കുറ്റപ്പെടുത്തുന്നവരോടും വിമർശിക്കുന്നവരോടും ഒന്നും പറയാനില്ല. ശത്രുക്കളോട് പോലും ദേഷ്യമില്ല. അസുഖം എങ്ങനെ എങ്കിലും കുറയണമെന്ന ആഗ്രഹവും പ്രാർത്ഥനയും മാത്രമെയുള്ളു. ചേച്ചിയും കരിഷ്മയുമാണ് എല്ലാത്തിനേയും അതിജീവിക്കാൻ എനിക്ക് ധൈര്യം പകരുന്നത്. അസുഖം മറച്ച് വെച്ചതിന് വീട്ടുകാർ ദേഷ്യപ്പെട്ടില്ല. ജീവിക്കണം എന്ന ആഗ്രഹം മാത്രമേയുള്ളു രേണു പറഞ്ഞു.
സബ്സ്ക്രിപ്ഷൻ ആരംഭിച്ചതിന്റെ പേരിൽ എല്ലാവരും വിമർശിച്ചിട്ടും ചീത്ത പറഞ്ഞിട്ടും ഞാൻ മുന്നോട്ട് പോയത് എനിക്ക് ആവശ്യങ്ങൾ ഉള്ളതുകൊണ്ടാണ്. അസുഖം അറിഞ്ഞശേഷം തന്നെയാണ് സബ്സ്ക്രിപ്ഷൻ ആരംഭിച്ചതും വീഡിയോകൾ തുടരെ തുടരെ ചെയ്തതും. ട്രീറ്റ്മെന്റ് ചെയ്യേണ്ടി വരുമല്ലോ. വീട്ടുകാർ അറിഞ്ഞ് കഴിയുമ്പോൾ അവർ എന്നെ ചികിത്സിക്കാൻ കൊണ്ടുപോകുമെന്ന് എനിക്ക് അറിയാമായിരുന്നു.

അതിന് ആരും പണം തന്ന് സഹായിക്കാനില്ല. ആരും ഒന്നും കൊണ്ടുവന്ന് തരാനുമില്ല. സബ്സ്ക്രിപ്ഷൻ എന്റെ വരുമാനമാർഗമാണ്. യുട്യൂബ് ചാനലും മുന്നോട്ട് കൊണ്ടുപോകുന്നത് അതുകൊണ്ടാണ്. ആൽബങ്ങളിൽ അടക്കം അസുഖം തിരിച്ചറിഞ്ഞിട്ടും അഭിനയിച്ചതും അതുകൊണ്ടാണ്. എനിക്ക് ട്രീറ്റ്മെന്റ് ചെയ്യണം. എല്ലാം ദൈവത്തിന്റെ കയ്യിലാണ് എന്നും രേണു സുധി പറഞ്ഞു. നിരവധി പേരാണ് രേണുവിന്റെ വെളിപ്പെടുത്തൽ വന്നതോടെ ആശ്വസിപ്പിച്ചും പ്രാർത്ഥനകൾ നേർന്നും എത്തുന്നത്.
എപ്പോഴും നിന്നെ ഞാൻ ചേർത്ത് പിടിച്ചിട്ടെ ഉള്ളൂ. കൂടെയുണ്ട് എപ്പോഴുമെന്ന് മാത്രമേ പറയാനുള്ളൂ. നീ ജീവിക്കണം മോളെ... നിന്റെ മകനും നിന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും വേണ്ടി. നിനക്ക് ഒന്നും വരില്ല. നിന്നെപ്പോലെ സ്ട്രോങ്ങായ പെണ്ണ് വേറെ ഇല്ല മോളെ എന്നാണ് ദിയ സന രേണുവിനെ കുറിച്ച് സോഷ്യൽമീഡിയയിൽ എഴുതിയത്.
രോഗം ഒരു ഇടവേള മാത്രമാണ്... ജീവിതത്തിന്റെ അവസാനമല്ല. മനസ് തളരാതെ പ്രതീക്ഷ കൈവിടാതെ നിൽക്കൂ. നിങ്ങൾ വേഗം സുഖം പ്രാപിച്ച് വീണ്ടും പഴയ സന്തോഷത്തിലേക്ക് മടങ്ങിയെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു, രേണു പൂർവാധികം ശക്തിയോടെ തിരിച്ച് വരും. എല്ലാവരുടെയും പ്രാർത്ഥന രേണുവിന്റെ കൂടെയുണ്ട്, കളിയാക്കിട്ടുണ്ട് പക്ഷെ ഇപ്പോൾ കുറ്റബോധം തോന്നുന്നു എന്നിങ്ങനെയും കമന്റുകളുണ്ട്.


Click it and Unblock the Notifications


