കറി പൗഡർ വിൽക്കാനായി ബാഗും തൂക്കി നടന്നിട്ടുണ്ട്, ഞാനും സുധി ചേട്ടനും ജീവിച്ച് തുടങ്ങിയിരുന്നില്ല; രേണു!
കുട്ടിക്കാലം മുതൽ ഭർത്താവ് കൊല്ലം സുധിയെ നഷ്ടപ്പെടുന്ന കാലം വരെയുള്ള തന്റെ ജീവിത കഥ തുറന്ന് പറഞ്ഞ് രേണു സുധി. ഒരുപാട് കോഴ്സുകൾ പഠിച്ചിട്ടുണ്ടെന്നും നിരവധി ജോലികൾ ചെയ്തിട്ടുണ്ടെന്നും അമ്മ ജിടിവിക്ക് നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞു. ആദ്യ വിവാഹത്തെ കുറിച്ചും താരം മനസ് തുറന്നു. മനസിന് സന്തോഷം തരുന്നതും തിരിച്ച് പോകാൻ ആഗ്രഹിക്കുന്നതും സ്കൂൾ കാലഘട്ടത്തിലേക്കാണ്.
പഠിച്ച് കൊണ്ടിരുന്ന സമയത്ത് എങ്ങനെയെങ്കിലും സ്കൂൾ ജീവിതം കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുമായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ അവിടേക്ക് തിരിച്ച് പോകാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് തോന്നിപ്പോകുന്നു. പ്ലസ് വൺ, പ്ലസ് ടു ഹ്യുമാനിറ്റീസാണ് പഠിച്ചത്. ശേഷം ബാംഗ്ലൂരിൽ ജനറൽ നഴ്സിങിന് ചേർന്നു. നഴ്സിങ് പഠിക്കാനുള്ള ആഗ്രഹം കൊണ്ടല്ല ബാംഗ്ലൂർ കാണാനുള്ള ആഗ്രഹം കൊണ്ടാണ് അവിടെ പോയി ചേർന്നത്.

പിന്നീട് എനിക്ക് മനസിലായി നഴ്സിങ് എനിക്ക് പറ്റുന്നതല്ലെന്ന്. ആദ്യം ഫണ്ടമെന്റൽസും മൈക്രോബയോളജിയുമെല്ലാം എഴുതി എടുത്തു. പക്ഷെ ഹോസ്പിറ്റൽ ഡ്യൂട്ടി കിട്ടി തുടങ്ങിയപ്പോൾ രക്തം കാണുമ്പോൾ തല കറങ്ങുന്ന സ്ഥിതിയായി. സ്റ്റിച്ച് കാണാൻ പറ്റാതെയായി. കത്തീറ്ററൈസേഷൻ പേടിയായി. ട്യൂബ് കാണുമ്പോൾ ഇറിറ്റേഷൻ തോന്നുമായിരുന്നു.
ഒന്ന വർഷത്തോളം നഴ്സിങ് പഠിച്ചു. പിന്നീട് ഞാൻ അവസാനിപ്പിച്ച് തിരികെ വീട്ടിൽ വന്നു. ശേഷം കംപ്യൂട്ടർ എഞ്ചിനീയറിങ് ഡിപ്ലോമയ്ക്ക് ചേർന്നു. അതും പക്ഷെ സെറ്റായില്ല. സർട്ടിഫിക്കറ്റുകൾ ബാംഗ്ലൂരാണ് ഇരിക്കുന്നത്. ഇതിനെല്ലാം ശേഷം കുറച്ച് കാലം സേവന കറി പൗഡർ വിൽക്കാൻ പോയി. മാഹിയിലായിരുന്നു ട്രെയിനിങും ജോലിയും. ബാഗും തൂക്കി നടക്കുന്ന പിള്ളേരില്ലേ. അവരെ പോലെ ഞാനും കുറേക്കാലം നടന്നിട്ടുണ്ട്.
അങ്ങനെയുള്ള പിള്ളേരെ കാണുന്നത് എനിക്ക് ഇപ്പോഴും വിഷമമാണ്. അവരെ കണ്ടാൽ വിളിച്ചിരുത്തി കാപ്പി കൊടുത്തിട്ടേ പറഞ്ഞ് അയക്കാറുള്ളു. ഫോൺ പോലും ആ സമയത്ത് ഉപയോഗിക്കാൻ പറ്റില്ലായിരുന്നു. പിന്നെ അവിടെ നിന്നും ചാടി വന്ന് ഏവിയേഷന് ചേർന്നു. അതിന് മുമ്പ് എനിക്ക് ഒരു വിവാഹ ജീവിതം വന്നിരുന്നു. ഒരു മാസം പോലും ആ ദാമ്പത്യം നിലനിന്നില്ല.
ആ പുള്ളിയെ പറ്റി വ്ലോഗേഴ്സൊക്കെ കുത്തിപ്പൊക്കാറുണ്ട്. പക്ഷെ ഞാൻ എവിടേയും അവരെ കുറിച്ച് സംസാരിക്കാറില്ല. അവർ എന്നേ കുറിച്ച് എവിടേയും സംസാരിക്കാറില്ലല്ലോ. അദ്ദേഹം ഇപ്പോൾ വേറൊരു കുടുംബ ജീവിതം നയിക്കുകയാണ്. നിയമപരമായി വിവാഹം കഴിക്കും മുമ്പ് തന്നെ ആ ബന്ധം വേണ്ടെന്ന് വെച്ചിരുന്നു. ഏവിയേഷൻ പഠിച്ച് ട്രെയിനിങ് ചെയ്യുന്ന സമയത്താണ് സുധി ചേട്ടൻ ലൈഫിലേക്ക് വരുന്നത്.

സുഭീഷ് ഗിന്നസ് എന്ന സ്ക്രിപ്റ്റ് റൈറ്ററാണ് എനിക്ക് സുധി ചേട്ടനെ പരിചയപ്പെടുത്തി തന്നത്. ആരാധക എന്ന നിലയിൽ പരിചയപ്പെട്ടതാണ്. അത് പിന്നീട് പ്രണയമായി. അഞ്ച് വർഷത്തോളം ഞങ്ങൾ ഒരുമിച്ച് ജീവിച്ചു. സ്നേഹം കൊണ്ട് അദ്ദേഹം നല്ലത് മാത്രമെ തന്നിട്ടുള്ളു. ലോക്ക് ഡൗൺ, വെള്ളപ്പൊക്കം എന്നിവയാണ് ഞങ്ങളുടെ ജീവിതത്തെ ബാധിച്ചത്. വീടിന് അഡ്വാൻസ് കൊടുത്തത് നഷ്ടപ്പെട്ടു. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടി.
ഞാനും സുധി ചേട്ടനും ജീവിച്ച് തുടങ്ങിയിരുന്നില്ല. അതിനായി ഒരുങ്ങുമ്പോഴാണ് മരണം സംഭവിച്ചത്. മാനസീകമായി തളർത്തി. അന്ന് ഒപ്പം നിന്നവരാണ് മുന്നോട്ട് ജീവിക്കാൻ എന്നെ പ്രേരിപ്പിച്ചതെന്നും രേണു പറയുന്നു. മരിക്കുന്ന സമയത്ത് കുറേ കട ബാധ്യതകൾ അല്ലാതെ ഒരു തരി മണ്ണ് പോലും സുധിക്ക് സ്വന്തമായി ഉണ്ടായിരുന്നില്ല.
മരണം വരെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സുധിയുടെ കുടുംബം അനാഥമാകാതിരിക്കാൻ സന്നദ്ധ സംഘടനയാണ് നടന്റെ മരണശേഷം വീട് നിർമ്മിച്ച് നൽകിയത്. സുധിയുടെ മക്കളുടെ പേരിലാണ് സുധിലയം വീട്.


Click it and Unblock the Notifications

















