പോലീസ് കേസും നടുറോട്ടിൽ നിന്ന് അടിയും, കണ്ണൂര് പോകാൻ പോലും ഭയം, ഒരുപാട് അനുഭവിച്ചു, ഇത് എനിക്ക് പേഴ്സണലാണ്!
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം എൽഡിഎഫിനുണ്ടായ പരാജയത്തെ കുറിച്ചും ആ പരാജയം തന്നെ എത്രത്തോളം സന്തോഷവാനാക്കുന്നുവെന്നതിനെ കുറിച്ചും മുൻ ബിഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ പറഞ്ഞ വാക്കുകൾ വൈറലാകുന്നു. പിണറായിസത്തിന് എതിരെ സംസാരിച്ചതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്ന് സായ് കൃഷ്ണ പറയുന്നു. റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ ശേഷമാണ് സീക്രട്ട് ഏജന്റെന്ന് അറിയപ്പെടുന്ന സായ് കൃഷ്ണ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത‍്.
സിനിമാ നിരൂപണം മാത്രമല്ല എല്ലാ സാമകാലിക വിഷയങ്ങളെ കുറിച്ചും ചർച്ച ചെയ്യുകയും തന്റെ അഭിപ്രായവും നിലപാടും പങ്കുവെക്കുകയും ചെയ്യുന്നയാളാണ് സായ് കൃഷ്ണ. എൽഡിഎഫ് ഭരണ കാലത്തെ പോരായ്മകളെ കുറിച്ചും മുമ്പും സായ് സംസാരിച്ചിട്ടുണ്ട്.

സായിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... യുഡിഎഫ് തൂക്കിയെന്ന് പറഞ്ഞിട്ട് കാര്യമില്ല. തൂക്കലല്ല തീർക്കലാണ്. 3.0 സ്വപ്നം കണ്ടിരുന്ന കമ്മിക്കൂട്ടങ്ങളെ തീർത്ത് കളഞ്ഞു. എനിക്ക് ഭയങ്കര പേഴ്സണലാണ് ഈ ദിവസം. എന്റെ വീഡിയോകളും സോഷ്യൽമീഡിയ പ്രൊഫൈലുകളും നിരന്തരം ചെക്ക് ചെയ്യുന്നവർക്ക് അറിയാം ഞാൻ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് പിണറായിസത്തിന് എതിരെയാണ്.
വ്യക്തി ജീവിതത്തിൽ അതിന്റെ പേരിൽ ഞാൻ അനുഭവിച്ച കുറേയധികം വിഷയങ്ങളുണ്ട്. പക്ഷെ അതൊന്നും പബ്ലിക്കായി വന്ന് ഞാൻ പറഞ്ഞിട്ടില്ല. എവിടെയൊക്കയോ എന്തൊക്കയോ പറഞ്ഞിട്ടുണ്ടെന്ന് മാത്രം. കമ്യൂണിസ്റ്റുകാരുമായുള്ള പ്രശ്നങ്ങളും വീഡിയോ ഇടുന്നതുകൊണ്ട് വന്നിട്ടുള്ള പ്രശ്നങ്ങളും മാത്രമാണ് ഞാൻ പറഞ്ഞിട്ടുള്ളത്. അതിൽ കൂടുതൽ ഞാൻ അനുഭവിച്ചിട്ടുണ്ട്.
നിങ്ങൾ ചിന്തിക്കുന്നതിലും അപ്പുറമാണത്. ഞാനുമായി ഇടപെടുന്ന ആളുകൾക്ക് ഇക്കാര്യങ്ങൾ അറിയാം. ഇനിയങ്ങോട്ട് ഇതെല്ലാം ന്യൂട്രലാകാൻ പോവുകയാണ്. പിണറായിസം അവസാനിക്കണമെന്നത‍് എന്റെ വലിയ ആഗ്രഹമായിരുന്നു. ജയിച്ചിട്ടും വളരെ മോശമായ ജയമാണ് ധർമ്മടത്ത് പിണറായി വിജയന് ഉണ്ടായിട്ടുള്ളത്. പിണറായി വിജയൻ പണി നിർത്തി വീട്ടിലിരിക്കണം അതാണ് നല്ലത്.
എല്ലാവരും വനവാസത്തിന് പോകുമെന്ന് കരുതിയ വിഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയുമാകണം. പിന്നെ കമ്യൂണിസ്റ്റുക്കാരെ ഞാൻ അണ്ടർസ്റ്റിമേറ്റ് ചെയ്യുന്നില്ല. നിങ്ങൾ തിരിച്ച് വന്നാൽ അതുകൊള്ളാം. ഓപ്പോസിറ്റ് പാർട്ടിയായി കമ്യൂണിസ്റ്റുകാർ നിന്നാൽ അത് വേറൊരു ലെവൽ പവറാണ്. നല്ല നേതാക്കന്മാർ വരണം. ബംഗാളിലെപ്പോലെയോ തൃപുരയിലെപ്പോലെയോ കേരളത്തിലാകാൻ പാടില്ല.

കേരളത്തിൽ കമ്യൂണിസം നിലനിന്നാലെ എൻഡിഎ ഇവിടെ കയറാതിരിക്കൂ. മൂന്ന് സീറ്റിലാണ് താമര വിരിഞ്ഞത്. അത് അപകടമാണ്. അവരെ പിടിച്ച് കെട്ടണമെങ്കിൽ കമ്യൂണിസം കേരളത്തിൽ നിലനിൽക്കണം. അക്കൗണ്ട് അടിച്ച് കളയൽ, പോലീസ് കേസ്, നടുറോട്ടിൽ നിന്ന് അടി തുടങ്ങി വ്യക്തിപരമായി ഒരുപാട് കാര്യങ്ങൾ പിണറായിസത്തിന് എതിരെ സംസാരിച്ചതുകൊണ്ട് ഞാൻ അനുഭവിച്ചിട്ടുണ്ട്.
കണ്ണൂര് പോകാൻ തന്നെ എനിക്ക് പേടിയാണ്. എന്നെ ആരെങ്കിലും കണ്ണൂരേക്ക് ക്ഷണിച്ചാൽ ഞാൻ പോകാറില്ല. കാരണം എനിക്കുള്ള അനുഭവം അതാണ്. അവിടെ നല്ലവരായ ആൾക്കാരുമുണ്ട് ഇല്ലെന്നല്ല. പക്ഷെ പാർട്ടി ഭ്രാന്ത് പിടിച്ചിട്ടുള്ള പിണറായിസം തലയ്ക്ക് പിടിച്ച കുറേയെണ്ണങ്ങൾ എനിക്ക് തന്ന അനുഭവം മോശമാണെന്നുമാണ് സായ് കൃഷ്ണ പറഞ്ഞത്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗം രാജിവെച്ചു. കണ്ണൂരിലെ വസതിയിൽ കഴിയുന്ന മുഖ്യമന്ത്രി തലസ്ഥാനത്തെത്താതെ പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്.
കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡ് നടപടികള്‍ തുടങ്ങി. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുകയെന്നതാണ് സ്വാഭാവിക നടപടിയെങ്കിലും സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും പിന്നോട്ടില്ല.


Click it and Unblock the Notifications


