ഒളിവിലിരിക്കുമ്പോഴും ഭീഷണിപ്പെടുത്തി, ഇവർക്ക് ഈ ധൈര്യം എവിടെ നിന്ന്?, കേരള പോലീസിനും തൊടാൻ പറ്റിയില്ല; വീഡിയോ
രണ്ട് രണ്ടര മാസത്തോളമായി തന്റെ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തി എഴുപത് ലക്ഷത്തോളം രൂപ കവർന്ന ജീവനക്കാർക്ക് പിന്നാലെയായിരുന്നു ദിയ കൃഷ്ണ. ദിയയുടെ സ്ഥാപനമായ ഓ ബൈ ഓസിയിൽ മുമ്പ് ജോലി ചെയ്തിരുന്ന മൂന്ന് സ്ത്രീകളാണ് ക്യു ആർ കോഡിൽ തിരുമറി നടത്തി ലക്ഷങ്ങൾ കവർന്നത്. ക്രൈം ബ്രാഞ്ചായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശികളാണ് പ്രതികളെന്ന് ആരോപിക്കപ്പെടുന്ന മൂന്ന് സ്ത്രീകളും.
മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയതോടെയാണ് രണ്ടുപേർ ഇന്ന് ഉച്ചയോടെ പോലീസിൽ കീഴടങ്ങിയത്. രണ്ട് മാസത്തോളമായി മൂന്ന് പേരും ഒളിവിലായിരുന്നു. ഒരാളെ കൂടി ഇനി പിടികൂടാനുണ്ട്. അതിനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. നിറവയറിലും തന്റെ പണം തട്ടിയവരെ പിടികൂടാനുള്ള നിയമപോരാട്ടത്തിൽ തന്നെയായിരുന്നു ദിയ.

കുടുംബത്തിന്റെ പിന്തുണ കൂടി ഉണ്ടായിരുന്നതിനാലാണ് തന്റെ ഭാഗത്തെ സത്യം തുറന്ന് കാട്ടാനും യഥാർത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ദിയയ്ക്ക് സാധിച്ചത്. ഈ സ്ത്രീകൾ നടത്തിയ സാമ്പത്തിത തട്ടിപ്പ് വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു. അന്ന് ഈ വിഷയത്തിൽ മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ റിയാക്ഷൻ വീഡിയോ ചെയ്ത് പങ്കുവെച്ചിരുന്നു.
അതിനുശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതികളിൽ ഒരാൾ തന്നെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ സായ് കൃഷ്ണ. അനുവാദമില്ലാതെ തന്റെ ഫോട്ടോയും വീഡിയോയും റിയാക്ഷൻ വീഡിയോയിൽ ഉൾപ്പെടുത്തിയതിന് അപകീർത്തിപ്പെടുത്തലിന് കേസ് കൊടുക്കുമെന്ന് വിനീത തന്നെ ഭീഷണിപ്പെടുത്തിയതായി സായ് കൃഷ്ണ പറഞ്ഞു.
വലിയൊരു കേസിൽ പ്രതികളായി ഇത്രയേറെ കോലാഹലം പുറത്ത് നടക്കുമ്പോഴും ഇത്തരത്തിൽ തന്നെ ഭീഷണിപ്പെടുത്താൻ ഈ സ്ത്രീകൾക്ക് എങ്ങനെ ധൈര്യം ലഭിച്ചുവെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് സായ് കൃഷ്ണ പറഞ്ഞു. ജാമ്യാപേക്ഷ കൊടുത്ത് ഒളിവിൽ ഇരിക്കുന്ന സമയത്താണ് ഭീഷണിപ്പെടുത്തികൊണ്ട് വിനീത എനിക്ക് മെസേജ് അയച്ചത്.
ഒളിവിലിരിക്കുമ്പോഴും ഇവർക്ക് ഈ ധൈര്യം എവിടെ നിന്ന് വന്നുവെന്നാണ് ഞാൻ ആലോചിക്കുന്നത്. ഈ കേസ് വന്ന സമയത്ത് ഈ പ്രശ്നത്തിൽ രാഷ്ട്രീയമുണ്ടോയെന്ന ചോദ്യം ഉയർന്നിരുന്നു. തുടക്കത്തിൽ എനിക്കും രാഷ്ട്രീയം ഈ കേസിൽ ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. മൂന്ന് സ്ത്രീകൾ ഒരുമിച്ച് ചെയ്തൊരു ക്രൈം എന്നാണ് എനിക്ക് തോന്നിയത്. പക്ഷെ ഈ കേസിന്റെ ആഴം കൂടുതലാണ്.

കാരണം 69 ലക്ഷം രൂപ തട്ടിയ പ്രതികളെ രണ്ട് രണ്ടര മാസം കേരള പോലീസിന് പിടിക്കാൻ പറ്റിയില്ല. നാട്ടിൽ ഒരുത്തൻ വണ്ടി മോഡിഫൈ ചെയ്താൽ അടുത്ത ദിവസം അവനെ വീട്ടിൽ കയറിപൊക്കി കൊണ്ടുപോകുന്നവരാണ് കേരള പോലീസ്. എന്നാൽ ഈ മൂന്ന് സ്ത്രീകളെ മാത്രം തൊടാൻ പറ്റിയില്ല. മാത്രമല്ല അവരെ കുറിച്ച് വീഡിയോ ചെയ്ത ആളുകളെ ഒളിവിലിരുന്ന് ഭീഷണിപ്പെടുത്തുന്നു.
അതുകൊണ്ട് തന്നെ ഇവരുടെ പിന്നിൽ ആരാണെന്നത് പോലീസ് തന്നെ അന്വേഷിച്ച് കണ്ടെത്തണം. ഇവർക്ക് ഈ ധൈര്യം എവിടെ നിന്ന് വന്നുവെന്ന് അന്വേഷിക്കണം. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതുകൊണ്ടാണ് ഇപ്പോൾ മൂന്നുപേരിൽ രണ്ടുപേർ കീഴടങ്ങിയത്. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും എന്തുകൊണ്ട് ഇവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചില്ലെന്ന ചോദ്യം ഇവിടെ ഉണ്ടായിരുന്നു.
പച്ചനുണ മീഡിയയ്ക്ക് മുന്നിൽ വന്ന് നിന്ന് പറഞ്ഞവരാണ് മൂന്നുപേരും. ഉളുപ്പില്ലായ്മയുടെ എക്സ്ട്രീമാണ് ഈ മൂന്ന് സ്ത്രീകളും. പോയ പണം ദിയയ്ക്ക് തിരിച്ച് കിട്ടണം. ആ സ്ത്രീകളുടെ ധൈര്യം ആരാണെന്നതും അന്വേഷിക്കണമെന്നും സായ് കൃഷ്ണ പുതിയ വീഡിയോയിൽ പറഞ്ഞു.


Click it and Unblock the Notifications