ജനങ്ങളല്ല കോടതി പറയട്ടെ! ദിലീപിനെക്കുറിച്ച് അന്ന് സലീം കുമാര്‍ പറഞ്ഞത്: സജി നന്ത്യാട്ട്
ദിലീപുമായി അടുത്ത സൗഹൃദമായിരുന്നു സലീം കുമാറിന്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്നപ്പോള്‍ ജനങ്ങളല്ല, കോടതിയാണ് വിധി പറയേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സലീമേ എന്ന് ദിലീപ് വിളിച്ചാല്‍ ഏതാവശ്യത്തിനും ഓടിയെത്തുമായിരുന്നു. സലീമിന്റെ വിയോഗം അറിഞ്ഞ് ആശുപത്രിയിലേക്ക് ആദ്യം ഓടിയെത്തിവരില്‍ ദിലീപുണ്ടായിരുന്നു. മക്കളെ ആശ്വസിപ്പിക്കാനും, മറ്റ് കാര്യങ്ങള്‍ മാനേജ് ചെയ്യാനുമൊക്കെ അദ്ദേഹം മുന്നിലുണ്ടായിരുന്നു. സലീമും ദിലീപും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും, കേസില്‍ പെട്ട സമയത്ത് സലീം കുമാര്‍ ആവശ്യപ്പെട്ട കാര്യത്തെക്കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് സജി നന്ത്യാട്ട്.
സജിയേട്ടാ, ഇത് ഞാനാ, സലീം കുമാർ. ദിലീപ് കുറ്റാരോപിതനായി ജയിലിൽ കഴിയുന്ന വേളയിൽ സലീംകുമാർ ഒരു ദിവസം രാവിലെ നേരിട്ട് എന്നെ ഫോണിൽ വിളിച്ചു. ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവർ ആണെങ്കിലും ഞാനും സലിം കുമാറും തമ്മിൽ അന്ന് വരെ നല്ല അടുപ്പം, സൗഹൃദവും ഉണ്ടായിരുന്നില്ല. ഫോൺ സംഭാഷണത്തിൽ ആദ്യം സലീംകുമാർ പറഞ്ഞത് "ദിലീപിന് ഒത്തിരി സൗഹൃദങ്ങളും അടുപ്പക്കാരും ഉണ്ടെങ്കിലും, ഒരു ബന്ധവും ഇല്ലാത്ത സജിയേട്ടൻ ദിലീപിനു വേണ്ടി ചാനൽ ചർച്ചകളിൽ വാദിക്കുന്നതു കണ്ടപ്പോൾ നിങ്ങളോട് എനിക്ക് ഇഷ്ടം തോന്നി, ധൈര്യം സമ്മതിക്കുന്നു. ദിലീപ് ഇങ്ങനെ ഒരു പ്രവൃത്തിയിൽ ഏർപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ദിലീപിനെ ചതിച്ചതാണ്. ദിലീപിനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നതുകൊണ്ട് സമൂഹം സജിയേട്ടനെ പലരീതിയിലും അപകീർത്തിപ്പെടുത്തുന്നതായി കണ്ടുവരുന്നു. ദിലീപുമായി ഒരു ബന്ധവുമില്ലാത്ത നിങ്ങൾ ഇങ്ങനെ ഒരു സന്ദർഭത്തിൽ ദിലീപിനെ സപ്പോർട്ട് ചെയ്യാൻ മുന്നിട്ടിറങ്ങിയതു കണ്ടപ്പോൾ അത്ഭുതവും സന്തോഷവും തോന്നി. ദിലീപും സലിംകുമാറും തമ്മിൽ ആ സമയത്ത് അത്ര നല്ല ബന്ധത്തിൽ ആയിരുന്നില്ല എന്ന് എന്നോട് സലിംകുമാർ ഫോൺ സംഭാഷണത്തിൽ സൂചിപ്പിച്ചു. ഇടതു സഹയാത്രികൻ ശ്രീ സെബാസ്റ്റ്യൻ പോൾ സജിയേട്ടനെ വിളിക്കും. ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങൾ എല്ലാം അദ്ദേഹത്തോട് പറയണം എന്നും സലീംകുമാർ നിർദ്ദേശിച്ചു.
കോട്ടയത്തുനിന്ന് കാഞ്ഞിരപ്പള്ളിയിലേക്കുള്ള യാത്രയിൽ ശ്രീ സെബാസ്റ്റ്യൻ പോൾ എന്നെ ഫോണിൽ വിളിക്കുകയും, എനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും ഞാൻ അദ്ദേഹത്തോട് തുറന്നു പറഞ്ഞു. പിന്നീടുള്ള ചാനൽ ചർച്ചയിൽ ശ്രീ സെബാസ്റ്റ്യൻ പോൾ പ്രത്യക്ഷപ്പെടുകയും ദിലീപിന് അനുകൂലമായി വാദിക്കുകയും ചെയ്തു. ഒരു ആപത്തു വന്നപ്പോൾ സ്വന്തം സുഹൃത്തിനു വേണ്ടി വാദിക്കാൻ ഇറങ്ങിയ സലീംകുമാറിന്റെ ആ നല്ല മനസ്സിനെ ഞാൻ ഓർക്കുന്നു.
പബ്ലിക് കോളേജിന്റെ ഓണാഘോഷ പരിപാടിയിൽ (സെപ്റ്റംബർ 2017) സലീംകുമാർ അതിഥിയായി എത്തണമെന്ന് ഞാൻ ക്ഷണിച്ചപ്പോൾ, അദ്ദേഹം ഒരു മടിയും കൂടാതെ എത്തുകയും പൊട്ടിച്ചിരികളുടെ ഒരു ദിനം ഞങ്ങൾക്ക് സമ്മാനിച്ച്, യാത്രച്ചെലവിനുള്ള പൈസ പോലും വാങ്ങാതെ മടങ്ങി. 2022 ഡിസംബർ മാസം ഞാൻ സലീംകുമാറിന്റെ ഭവനത്തിൽ നേരിട്ടു ചെല്ലുകയും കുറേ നല്ല സമയം അദ്ദേഹവുമായി ചെലവഴിക്കാൻ സാധിച്ചു.
ആരോഗ്യവാനല്ലാഞ്ഞിട്ടും ക്ഷീണിതനായിരിക്കുന്ന ഒരു ദിവസമായിരുന്നിട്ടും, അദ്ദേഹം തന്നെ വീടും പരിസരവും എല്ലാം കൊണ്ടുനടന്നു കാണിച്ചു. കളങ്കമില്ലാത്തവനും തുറന്നു സംസാരിക്കുന്നവനുമായ, അധികാരം കിട്ടുന്നതനുസരിച്ച് രാഷ്ട്രീയം മാറ്റുന്ന ആളായിരുന്നില്ല സലീംകുമാർ തന്റേടിയായിരുന്നു. പ്രിയ സഹോദരാ വിട, മരണം രംഗബോധമില്ലാത്ത ഒരു കോമാളി.


Click it and Unblock the Notifications