'തലനാരിഴയുടെ വ്യത്യാസത്തിൽ ട്രെയിൻ ഇടിച്ചില്ല, ഷൂട്ടിങിനിടയിൽ മരണത്തെ മുഖാമുഖം കണ്ടു'; സരിത പറയുന്നു!
മിനി സ്ക്രീനിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള സീരിയലാണ് സാന്ത്വനം. കുടുംബബന്ധങ്ങളുടെ സങ്കീർണതകൾ മനോഹരമായ നിറക്കൂട്ടുകളോടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരമ്പരയാണ് സാന്ത്വനം.
കൂട്ടുകുടുംബത്തിന്റെ നന്മയും പ്രശ്‍നങ്ങളുമെല്ലാം പരമ്പര നേരോടെ കാണിക്കുന്നു. സീരിയലിലെ ഓരോ കഥാപാത്രങ്ങളേയും സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് മിനി സ്ക്രീൻ പ്രേക്ഷകർ പരിഗണിക്കുന്നത്. അതിനാൽ തന്നെ സാന്ത്വനം സീരിയലിലെ അഭിനേതാക്കൾക്കെല്ലാം നിരവധി ആരാധകരുണ്ട്.
ചെറിയ റോളുകളിൽ സാന്ത്വനത്തിൽ പ്രത്യക്ഷപ്പെട്ടാൽ പോലും വലിയ സ്വീകാര്യത സാന്ത്വനം പ്രേക്ഷകർ നൽകും. സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടേതായ മുദ്ര പതിപ്പിച്ചാണ് സ്‌ക്രീനിൽ എത്തുന്നത്. അങ്ങനെയുള്ള കഥാപാത്രമാണ് തമ്പിയുടെ സഹോദരിയായി സ്‌ക്രീനിലെത്തിയിരുന്ന രാജലക്ഷ്‍മി എന്ന കഥാപാത്രം.
സാന്ത്വനം കുടുംബത്തിന്റെ സമാധാനം കളയുന്ന വില്ലത്തിയാണെങ്കിലും രാജലക്ഷ്മി പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയിട്ടുണ്ട്.

രാജലക്ഷ്‍മിയായി പരമ്പരയിൽ അഭിനയിച്ചിരുന്നത് മിനിസ്‌ക്രീനിലൂടേയും നൃത്തവേദികളിലൂടെയും മലയാളിക്ക് സുപരിചിതയായ സരിത ബാലകൃഷ്‍ണനാണ്. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളി കുടുംബ പ്രേക്ഷകരെ ഞെട്ടിച്ച നടിയാണ് സരിത ബാലകൃഷ്ണൻ.
സരിതയുടെ ആദ്യ സീരിയൽ ചാരുലതയാണ്. നടി തെസ്‌നിഖാൻ വഴിയാണ് താരത്തിന് സിനിമാമേഖലയിൽ അവസരം ലഭിച്ചത്.
വില്ലത്തിയായും സപ്പോർട്ടിങ് ആർട്ടിസ്റ്റായും കോമഡി റോളിലും താരം തിളങ്ങിയിരുന്നു. സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റുചാരായക്കാരി സുജയാണ് തന്റെ ഇഷ്ടപ്പെട്ട കഥാപത്രമെന്ന് സരിത പറഞ്ഞിരുന്നു.

ഇപ്പോഴിത ഷൂട്ടിങ് സമയത്ത് മരണത്തെ മുഖാമുഖം കണ്ട സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സരിത. പറയാം നേടാം പരിപാടിയിൽ അതിഥിയായി പങ്കെടുത്തപ്പോഴാണ് താരം അനുഭവം വെളിപ്പെടുത്തിയത്.
'ഒരു സീരിയലിന്റെ ഷൂട്ടിങ് സമയത്ത് അനിയന്മാരെയും കൂട്ടി റെയിൽവെ ട്രാക്കിലൂടെ നടക്കുന്ന സീനായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. പെട്ടന്ന് ഞങ്ങൾ മൂന്ന് പേരും മയങ്ങി റെയിൽവെ ട്രാക്കിൽ വീഴുന്നു.'
'ഇത് കണ്ട് കൊണ്ട് വരുന്ന ഗോപകുമാർ അങ്കിൾ ഞങ്ങളെ അവിടെ നിന്ന് എടുത്ത് മാറ്റുന്നതാണ് രംഗം. ട്രെയിൻ വരുമ്പോൾ വളരെ റിയലിസ്റ്റിക്കായിട്ട് തന്നെയാണ് ചിത്രീകരണം നടന്നത്. ഷൂട്ട് തുടങ്ങി ഞങ്ങൾ മയങ്ങി വീണു.'

'ഗോപകുമാർ അങ്കിൾ വന്നു. അനിയന്മാരെ എടുത്ത് മാറ്റി. പക്ഷെ എന്നെ എടുത്ത് മാറ്റാൻ വൈകുന്നു. ട്രെയിൻ വരുന്നത് എനിക്ക് കാണാമായിരുന്നു. ട്രെയിൻ അടുത്ത് വരികയാണ്. അങ്കിൾ എന്നെ എടുത്ത് മാറ്റുന്നില്ല.'
'ട്രെയിൻ അടുത്ത് വരുന്നത് കാണുന്നുണ്ടെങ്കിലും എഴുന്നേൽക്കാൻ എനിക്ക് തോന്നുന്നില്ല. എനിക്ക് അറിയാം ഇപ്പോൾ ട്രെയിൻ വരും എന്നെ തട്ടും എന്നൊക്കെ.'
'പക്ഷെ ഞാൻ ചിന്തിച്ചത് ഞാൻ ഇപ്പോൾ ഇവിടെ നിന്ന് എഴുന്നേറ്റാൽ ഷൂട്ടിങ് മുടങ്ങുമോ എന്നെ പുറത്താക്കുമോ എന്നൊക്കെയായിരുന്നു. പക്ഷെ ഗോപകുമാർ അങ്കിൾ കൃത്യമായി ഇടപെട്ടു. ട്രെയിൻ തൊട്ടു തൊട്ടില്ലെന്ന് ആയപ്പോൾ അങ്കിൾ എന്നെ വലിച്ച് പുറത്തേക്ക് ഇട്ടു.'

'എന്നെ മാറ്റിയതും ട്രെയിൻ പാസ് ചെയ്ത് പോയതും ഒരുമിച്ചായിരുന്നു. പക്ഷെ എനിക്ക് തോന്നുന്നു അങ്കിൾ പിടിച്ച് മാറ്റിയില്ലായിരുന്നുവെങ്കിൽ ഞാൻ അവിടെ നിന്ന് എഴുന്നേൽക്കുമായിരുന്നില്ലെന്ന്.'
'ചത്താലും അഭിനയിക്കും എന്ന മെന്റാലിറ്റിയായിരുന്നിരിക്കാം അന്ന് എനിക്ക് ഉണ്ടായിരുന്നത്. ഇത്തരം സംഭവങ്ങൾ എന്റെ കരിയറിൽ നിരവധി ഉണ്ടായിട്ടുണ്ട്.'
'വീഴുന്നത് പോലെ അഭിനയിക്കാൻ പറഞ്ഞാൽ എനിക്ക് അറിയാം വീണാൽ പരിക്ക് പറ്റുമെന്നും നടുവിന് എനിക്ക് സുഖമില്ലാത്തതാണെന്നുമൊക്കെ. എന്നാലും ഞാൻ വീഴും. അങ്ങനെ വീണ് നടുവിന് പരിക്ക് പറ്റി മൂന്ന് മാസത്തോളം കിടപ്പിലായിട്ടുമുണ്ട്' സരിത പറയുന്നു.


Click it and Unblock the Notifications