ആറ്റുകാല്‍ പൊങ്കാല സീരിയല്‍ നടിമാരുടെ പരിപാടി? ഭക്തിയോ അതോ ഷോയോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സരിത
സ്ത്രീകളുടെ ശബരിമലയായി വിശേഷിപ്പിക്കപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയായിരുന്നു കഴിഞ്ഞ ദിവസം. ലക്ഷക്കണക്കിന് പേരാണ് ഇത്തവണ പൊങ്കാല ഇടാനെത്തിയത്. മിനിസ്‌ക്രീനിലും, ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതരായവരും പൊങ്കാല ഇടാനെത്തിയിരുന്നു. മാധ്യമങ്ങളെല്ലാം ഇവരുടെ പ്രതികരണങ്ങളും, ചിത്രങ്ങളും, വീഡിയോകളുമെല്ലാം പങ്കുവെച്ചിരുന്നു. ഇതെന്താണ് സീരിയല്‍ നടിമാരുടെ പരിപാടിയാണോ, ഇവരെ മാത്രമെന്തിനാണ് ഇങ്ങനെ ഫോക്കസ് ചെയ്യുന്നതെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അഭിനേത്രിയായ സരിത ബാലകൃഷ്ണന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നിലപാട് വ്യക്തമാക്കിയത്.
ആറ്റുകാൽ അമ്മയുടെ മണ്ണിൽ പാതയോരത്ത് ലക്ഷക്കണക്കിന് അമ്മമാർക്കും സഹോദരിമാർക്കുമൊപ്പം അടുപ്പ്കൂട്ടി പൊങ്കാലയിടുമ്പോൾ ലക്ഷക്കണക്കിന് സ്ത്രീകൾ പൊങ്കാല ഇടുന്ന ആ ഭക്തി സമുദ്രത്തിലെ ചെറിയ തുള്ളി മാത്രം ആണ് ഞാൻ . പക്ഷേ ഒരു നടിയായതുകൊണ്ട് ആ ചിത്രം ഫേസ്ബുക്കിൽ ഇട്ടത് ചിലർക്കെങ്കിലും വലിയൊരു 'തെറ്റായി' തോന്നിയിട്ടുണ്ട്. മറ്റു ചിലർ ഇത് 'നടിമാരുടെ പരിപാടി'യാണ് എന്ന് പറയുന്നു. ഒരിക്കലുമല്ല. ലക്ഷക്കണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ ഭക്തിസംഗമത്തിൽ ഒരാളായി, ഒരു സ്ത്രീ ആയി, അമ്മയുടെ ഭക്തയായി. പങ്കെടുക്കാൻ കഴിയുന്നത് ഒരു പുണ്യം ആയി കരുതുന്ന ഒരാളാണ്.

സീരിയലിലെ കരച്ചിലിന് ഗ്ലിസറിൻ വേണം, പക്ഷെ ഈ വെയിലത്ത് അടുപ്പിന് മുന്നിലിരുന്ന് ഒഴുകുന്ന കണ്ണീരിനും വിയർപ്പിനും ഒറിജിനൽ ടച്ചാണ്. അവിടെ നായികയും വില്ലത്തിയുമില്ല, അമ്മയുടെ ഭക്തർ മാത്രം. സീരിയലിൽ ക്യാമറയ്ക്കു മുന്നിൽ ഞങ്ങൾ നായികയോ വില്ലത്തിയോ ഒക്കെയാകാം. പക്ഷേ ഈ ചുട്ടുപൊള്ളുന്ന വെയിലത്ത് പുകയേറ്റു കണ്ണുനിറയുമ്പോൾ അത് ഗ്ലിസറിൻ അല്ല. അവിടെ റീ ടേക്കുകളില്ല, പ്രോംപ്റ്റിങ് ഇല്ല, വെറും ഭക്തി മാത്രം. ലക്ഷക്കണക്കിന് സ്ത്രീകളുടെ ഇടയിൽ ഞാനിരിക്കുന്നത് ഒരു നടിയായല്ല, വെറും ഒരു ഭക്തയായാണ്. ക്യാമറക്കണ്ണുകൾ ഞങ്ങളെ തിരഞ്ഞുപിടിക്കുന്നുണ്ടാവാം, പക്ഷേ ഞങ്ങളുടെ കണ്ണുകൾ തേടുന്നത് ആ ചൈതന്യത്തെ മാത്രമാണ്.
ലക്ഷക്കണക്കിന് സ്ത്രീകൾക്കിടയിൽ ഒരു സാധാരണക്കാരിയായി വന്ന് പൊങ്കാലയിടുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി, ഏതൊരു 'മെഗാ ഹിറ്റ്' സീരിയലിനേക്കാളും വലുതാണ്. ആ നിമിഷങ്ങൾ പങ്കുവെക്കുന്നത് ഒരു 'ഷോ' ആണെന്ന് തോന്നുന്നവരോട് ഒന്നും പറയാനില്ല. ക്യാമറ കണ്ടാൽ ഓടിയൊളിക്കാൻ ഇതൊരു ഒളിച്ചുകളി മത്സരമല്ലല്ലോ! ഈ 'ഷോ'യിൽ ഞങ്ങൾക്ക് കിട്ടുന്ന പ്രതിഫലം റേറ്റിംഗല്ല, അമ്മയുടെ അനുഗ്രഹമാണ്. അഭിനയമല്ലാത്ത ഒരേയൊരു നിമിഷം. അതുകൊണ്ട് ഈ 'സീരിയൽ നടിമാരുടെ പരിപാടി' കണ്ട് ആരും ആധി പിടിക്കേണ്ട. ലക്ഷങ്ങളിൽ ഒരൊറ്റ തുള്ളിയായി ഞാനുമുണ്ട് ആ ഭക്തിക്കടലിൽ. അഭിനയത്തിന് അവധി നൽകി, അമ്മയുടെ മുന്നിൽ മനസ്സ് തുറക്കുന്ന നിമിഷം എന്നായിരുന്നു സരിത കുറിച്ചത്.
അനന്തപുരി ഒരു വലിയ യാഗശാലയായി മാറുകയാണ്. ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് ഭക്തലക്ഷങ്ങൾ ഒരേ മനസ്സോടെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്ന ആ പുണ്യദിവസം . കത്തുന്ന വെയിലിനെയും ചൂടിനെയും വകവെക്കാതെ, തെരുവ് വീഥികളിൽ നിരനിരയായി നിരന്ന മൺകലങ്ങളും, കത്തുന്ന ചൂട്ടും, ഉയരുന്ന പുകയും. ഇത് വെറുമൊരു ചടങ്ങല്ല, വിശ്വാസത്തിന്റെയും സഹനത്തിന്റെയും സ്ത്രീശക്തിയുടെയും അടയാളപ്പെടുത്തലാണ്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ആറ്റുകാൽ പൊങ്കാലയുടെ ആവേശത്തിലാണ് നമ്മുടെ കേരളം. ആറ്റുകാൽ അമ്മയുടെ അനുഗ്രഹം എല്ലാവരിലും നിറയട്ടെ എന്നായിരുന്നു ആദ്യം പങ്കുവെച്ച കുറിപ്പ്.


Click it and Unblock the Notifications















