'മകളുടെ കാര്യം ഓർത്ത് വിഷമിച്ചിരിക്കും, എന്റെ ഭാര്യയായി അഭിനയിക്കാനാണ് സിന്ധു തിരിച്ച് വന്നത്'; മനു വർമ്മ!
പരമ്പരകളും ഹ്രസ്വ ചിത്രങ്ങളുമായും പലതും സിന്ധുവിന്റെ അക്കൗണ്ടില്‍ ഉണ്ടെങ്കിലും താരത്തെ സാന്ത്വനത്തിലെ സുധ അപ്പച്ചിയായി മലയാളികള്‍ അംഗീകരിച്ച് കഴിഞ്ഞു
വര്‍ഷങ്ങള്‍ പോയതറിയാതെ എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ താരമാണ് സിന്ധു മനു വര്‍മ്മ. വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളിക്ക് ഏറെ പ്രിയങ്കരിയായി മാറിയ സുധ അപ്പച്ചിയാണ് താരമിപ്പോള്‍.
നീണ്ട വര്‍ഷങ്ങള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി സിന്ധു ഉണ്ടായിരുന്നു. നടി മേനകയുടെ കുട്ടിക്കാലം അഭിനയിച്ചാണ് സിന്ധു അഭിനയത്തിലേക്കെത്തിയത്. പിന്നീടും പല സിനിമകളില്‍ അഭിനയിച്ചെങ്കിലും എല്ലാം സഹതാരത്തിന്റെ റോളിലായിരുന്നു.
പരമ്പരകളും ഹ്രസ്വ ചിത്രങ്ങളുമായും പലതും സിന്ധുവിന്റെ അക്കൗണ്ടില്‍ ഉണ്ടെങ്കിലും താരത്തെ സാന്ത്വനത്തിലെ സുധ അപ്പച്ചിയായി മലയാളികള്‍ അംഗീകരിച്ച് കഴിഞ്ഞു.

ഒരിടവേളയ്ക്ക് ശേഷമാണ് സിന്ധു വീണ്ടും അഭിനയത്തിൽ സജീവമായത്. മകൾ പിറന്ന ശേഷം അവൾക്ക് വേണ്ടി കൂടുതൽ സമയം സിന്ധു മാറ്റിവെച്ചിരുന്നു. വളരെ നാള്‍ സ്‌ക്രീനില്‍നിന്നും വിട്ട് നിന്നത് ഓര്‍ക്കുമ്പോഴെല്ലാം തനിക്ക് സങ്കടം തോന്നാറുണ്ടെന്ന് സിന്ധു പറഞ്ഞിരുന്നു. ഗിരിധര്‍ വര്‍മ്മ, ശ്രീഗൗരി എന്നീ രണ്ട് മക്കളാണ് താരത്തിനുള്ളത്.
മകള്‍ ജനിച്ചപ്പോള്‍ മുതല്‍ വീല്‍ ചെയറിലാണ്. പതിനാല് വയസായിയെങ്കിലും മകള്‍ക്ക് സ്വന്തമായി നില്‍ക്കാനോ സംസാരിക്കാനോ കഴിയില്ല. തലച്ചോറിലെ ചില ന്യൂറോ പ്രശ്‌നങ്ങളാണ് കാരണം. തന്റെ പ്രാര്‍ത്ഥനയും പ്രതീക്ഷയുമെല്ലാം അവളാണെന്ന് സിന്ധുവും നടനും ഭർത്താവുമായ മനു വർമ്മയും പറയാറുണ്ട്.
മകളെ കുറിച്ച് ഓർത്ത് വിഷമിച്ചിരിക്കുന്ന സിന്ധുവിനെ റിലാക്സ് ചെയ്യിപ്പിക്കാനാണ് അഭിനയത്തിലേക്ക് താൻ തിരികെ കൊണ്ടുവന്നത് എന്നാണ് മനു വർമ്മ ഇപ്പോൾ സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
'സ്വാമി വിവേകാനന്ദൻ എന്ന ഒരു സീരിയലിലേക്ക് എന്നെ വിളിച്ചപ്പോൾ അതിൽ എനിക്ക് പെയറായി അഭിനയിക്കാൻ തീരുമാനിച്ചിരുന്ന കുട്ടിക്ക് പെട്ടന്ന് എന്തോ ഒരു അസൗകര്യം വന്നു. മാത്രമല്ല അതിന്റെ ഷൂട്ടിങ് വിവേകാനന്ദ പാറയിലൊക്കെയായിരുന്നു.'
'വേറൊരു പടത്തിനും നടക്കാത്ത കാര്യമാണ് അത്. കാരണം ട്രസ്റ്റ്കാർ അത് ഷൂട്ടിങിന് കൊടുക്കില്ല. ഇങ്ങനൊരു സബ്ജെക്ടായതുകൊണ്ടാണ് അവർ ഷൂട്ടിന് സമ്മതിച്ചത്.'

'ഞാൻ അതിൽ പ്രൊഫസറായിട്ടായിരുന്നു അഭിനയിച്ചത്. അതിൽ എന്റെ ഭാര്യയുടെ കഥാപാത്രവും പ്രൊഫസറാണ്. മറ്റെ കുട്ടി അസൗകര്യം പറഞ്ഞപ്പോൾ ഇനി വേറാര് എന്ന ചർച്ച വന്നപ്പോഴാണ് ഞാൻ സിന്ധുവിനെ കുറിച്ച് ഓർത്തത്. പിന്നെ ഞങ്ങൾക്കൊരു മോളുണ്ട്. അവൾ സുഖമില്ലാത്ത കുഞ്ഞാണ്. സിന്ധുവാണെങ്കിൽ സദാസമയവും കുഞ്ഞിന്റെ കാര്യം ആലോചിച്ച് വിഷമിക്കുകയാണ്.'
'അങ്ങനെയാണ് സിന്ധുവിന് ഒരു റിലാക്സ് ആയിക്കോട്ടെയെന്ന് കരുതി സിന്ധുവിനോട് അഭിനയിക്കുന്നോയെന്ന് ചോദിച്ചതാണ്. മാത്രമല്ല രണ്ടുപേരും അഭിനയിക്കുകയാണെങ്കിൽ ഫാമിലിയായി വിവേകാനന്ദ പാറിയിലൊക്കെ കറങ്ങുകയും ചെയ്യാം.'
'ആദ്യം സിന്ധു ഒഴിവ് കഴിവ് പറഞ്ഞു. ഡയലോഗ് ഒന്നും തരരുത് എന്നൊക്കെ പറയുമായിരുന്നു. അങ്ങനെയാണ് സിന്ധു വീണ്ടും അഭിനയിച്ച് തുടങ്ങിയത്. പിന്നേയും ഒരു സീരിയലിൽ കൂടി അവസരം കിട്ടി. ഞാൻ ഇല്ലാതെ സിന്ധു അഭിനയിച്ച സീരിയലായിരുന്നു ഭാഗ്യജാതകം' മനു വർമ്മ പറഞ്ഞു. മുപ്പത്തിയഞ്ച് വര്‍ഷത്തോളമായി സിനിമയിലും സീരിയലിലുമൊക്കെ സജീവ സാന്നിധ്യമായിട്ടുള്ള നടനാണ് മനു വര്‍മ്മ.
ചെറിയ പ്രായത്തില്‍ തന്നെ അഭിനയിച്ച് തുടങ്ങിയ നടന്‍ ഇപ്പോള്‍ കൂടുതലായും സീരിയലുകളാണ് ചെയ്യുന്നത്. 'മകള്‍ ജനിച്ചപ്പോള്‍ തലച്ചോറില്‍ ചെറിയ ഫ്ലൂയിഡ് ശേഖരം ഉണ്ടായിരുന്നു. രണ്ട് പ്രധാന ശസ്‍ത്രക്രിയകള്‍ നടത്തിയിട്ടുമുണ്ട്. മകള്‍ക്ക് അസുഖമാണെന്ന് അറിഞ്ഞത് മുതല്‍ എല്ലാവരും തകര്‍ന്നുപോയി.'
'മകള്‍ ഇപ്പോഴും കിടക്കയിലും വീല്‍ച്ചെയറിലും തന്നെയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കൊണ്ടുപോയി ചികിത്സ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒരു ദിവസം ഏകദേശം 1500 രൂപ അവളുടെ ചികിത്സയ്ക്കായി വേണം. അത്ഭുതം സംഭവിക്കും എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതാണ് ഇപ്പോഴും പ്രതീക്ഷയേകുന്ന കാര്യം' എന്നാണ് മുമ്പൊരിക്കൽ മകളെ കുറിച്ച് സംസാരിച്ച് സിന്ധു വർമ്മ പറഞ്ഞത്.


Click it and Unblock the Notifications











