'പഴയ പങ്കാളികളാണോ ഇതിന് പിന്നിലെന്ന് തോന്നും, എല്ലാം സഹിച്ച് ജീവിച്ചിരുന്നെങ്കിൽ ഞാൻ മറ്റൊരു വിസ്മയ ആയേനെ'
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് സിനിമാ സീരിയൽ താരം ആൻ മരിയ. ദത്തുപുത്രി എന്ന സീരിയലിലാണ് ആൻ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വർഷിണി, മാമാട്ടിക്കുട്ടി, എൻറെ മാതാവ് തുടങ്ങി പല സീരിയലുകളിലും ചില സിനിമകളിലും വേഷമിട്ടു. അടുത്തിടെയാണ് ഫുഡ് വ്ലോഗറും ട്രാവൽ കണ്ടന്റ് ക്രിയേറ്ററുമായ ഷാൻ ജിയോയുമായുള്ള ദാമ്പത്യം താരം അവസാനിപ്പിച്ചത്.
ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിൽ ഒരു മകൾ ആൻ മരിയയ്ക്കുണ്ട്. വ്യക്തി ജീവിതത്തെ കുറിച്ചും രണ്ടാം വിവാഹം തകർന്നശേഷം അനുഭവിക്കുന്ന സൈബർ ബുള്ളിയിങിനെ കുറിച്ചും ചോയ്സ് നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. വിവാഹ ബന്ധം അവസാനിപ്പിക്കാതെ സഹിച്ച് ജീവിച്ചിരുന്നെങ്കിൽ താൻ മറ്റൊരു വിസ്മയ ആയേനെയെന്ന് ആൻ മരിയ പറയുന്നു.

എന്റെ അവസ്ഥയിലൂടെ കടന്നുപോയ വ്യക്തികൾക്ക് മാത്രമെ എന്നെ മനസിലാക്കാൻ പറ്റു. സമൂഹം പറയുന്നത് പറയട്ടെ. ഒന്ന് കെട്ടിയാലും രണ്ട് കെട്ടിയാലും അത് എന്റെ പേഴ്സണൽ ലൈഫാണ്. അതുവെച്ച് വിമർശിക്കാനോ താരതമ്യപ്പെടുത്താനോ ആരും വരേണ്ട ആവശ്യമില്ല. ഞാൻ എങ്ങനെയാണെന്ന് എന്റെ അമ്മയ്ക്കും മോൾക്കും അറിയാം... അത് മതിയല്ലോ.
ശരിയാണ് രണ്ട് കല്യാണം കഴിച്ചു... രണ്ടും പരാജയപ്പെട്ടു. അത് എന്റെ കുഴപ്പമാണോ?. മനുഷ്യരാണ്... ചിലപ്പോഴൊക്കെ അഡ്ജസ്റ്റ്മെന്റിൽ പോകേണ്ടി വരുമായിരിക്കും. ആ അഡ്ജസ്റ്റ്മെന്റ് ചെയ്ത് പോകാൻ പറ്റാതെ വരുമ്പോഴാകുമല്ലോ പിരിയുന്നത്. അത് എന്തിനാണ് സമൂഹം നോക്കുന്നത്?. എന്റെ പേഴ്സണൽ ലൈഫ് അല്ലേ. ഇപ്പോഴും ഞാൻ ബോൾഡൊന്നുമല്ല. ചിലപ്പോൾ ഒറ്റയ്ക്ക് ഇരുന്ന് കരയേണ്ട സാഹചര്യം വരാറുണ്ട്.
മുമ്പ് ഞാൻ വളരെ ഫ്രണ്ട്ലിയും ഓപ്പൺ മൈന്റഡും ആയിരുന്നു. മറ്റുള്ളവരോട് മനസ് തുറന്ന് എല്ലാം പറയുന്ന ആളായിരുന്നു ഞാൻ. അങ്ങനെ പറഞ്ഞപ്പോഴൊക്കെ പണി കിട്ടി. അതുകൊണ്ട് തന്നെ എന്ത് വിഷമമുണ്ടെങ്കിലും അത് ഇപ്പോൾ വീടിനുള്ളിൽ വെക്കും. മുമ്പ് സഹതാരങ്ങളോടും ഫ്രണ്ട്സിനോടും അയൽക്കാരോട് വരെയും എന്റെ കാര്യങ്ങൾ പറയുമായിരുന്നു. ഇപ്പോഴത് നിർത്തി. എന്തിനാണ് പറഞ്ഞിട്ട്?. അവർക്ക് ഇതൊക്കെ വെറും കഥയാണ്.
ആ ജീവിതത്തിൽ എത്രത്തോളം വേദന അനുഭവിച്ചുവെന്നത് നമുക്ക് മാത്രമെ അറിയൂ. പ്രത്യേകിച്ച് എന്റെ മകൾക്കെ അറിയൂ. അവൾക്ക് പതിനേഴ് വയസായി. അമ്മയെന്ന രീതിയിൽ ഞാൻ എന്തുമാത്രം വിഷമിച്ചുവെന്ന് അവൾക്ക് അറിയാം. അവളുടെ പിന്തുണ മാത്രം മതി എനിക്ക്. അമ്മയും ഞങ്ങൾക്ക് സപ്പോർട്ടായി ഉണ്ട്. ഒറ്റയ്ക്കിരുന്ന് കരഞ്ഞാൽ പോലും മറ്റൊരാളുമായി ഷെയർ ചെയ്യരുതെന്ന് പഠിച്ച് കഴിഞ്ഞു.

സ്ട്രസ് വന്നാലും ഡിപ്രഷൻ വന്നാലും എന്നിൽ മാത്രം ഒതുങ്ങി നിൽക്കും. മോളില്ലായിരുന്നുവെങ്കിൽ ഞാൻ ഇന്ന് ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. അവളെ നഷ്ടപ്പെട്ടാൽ പിന്നെ ഞാനുണ്ടാവില്ല. എന്നെക്കാൾ രണ്ട് മടങ്ങ് ബോൾഡാണ് മകൾ. അമ്മ-മകൾ ബന്ധമല്ല ഫ്രണ്ട്സിനെപ്പോലെയാണ്. എന്റെ ഷോൾഡറിൽ അവളും അവളുടെ ഷോൾഡറിൽ ഞാനും. ഏത് ബന്ധത്തിലും നൂറ് ശതമാനവും ഇടുന്നയാളാണ് ഞാൻ.
ആരെയും തിരുത്താൻ പോലും ഞാൻ പോകാറില്ല. കല്യാണം അബദ്ധമെന്ന് പറയാനാവില്ല. എന്റെ തലയിൽ വരച്ചതാകും. ദൈവം നമ്മുടെ മരണം വരെ എഴുതിവെച്ചിട്ടാണല്ലോ ഭൂമിയിലേക്ക് വിട്ടിരിക്കുന്നത്. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്. തകർച്ച വരുമ്പോൾ അത് എന്റെ വിധിയെന്ന് കരുതും. ആരെയും പഴിക്കാറില്ല. ബാഡ് കമന്റ്സ് വരുമ്പോഴാണ് വിഷമം. ഫേക്ക് ഐഡിയിൽ നിന്നാണ് ഏറെയും കമന്റുകൾ.
അതും മനപൂർവം ഇടുന്നത്. അത് വായിക്കുമ്പോൾ തോന്നും എന്റെ പാട്നേഴ്സായി നിന്നവരാണോ അത് എനിക്കൊപ്പം ഉണ്ടായിരുന്നവരാണോ ഇതൊക്കെ ഇടുന്നതെന്ന്. മോളാണ് അപ്പോഴും എന്റെ ശക്തി. തകർന്നുപോകുന്ന കമന്റ്സ് വരെ വരാറുണ്ട്. പ്രതികരിക്കാൻ തോന്നും.
അപ്പോഴും മോൾ പറയും അത് വേണ്ടെന്ന്. ഇന്ന് എവിടേയും ഒന്നും സഹിച്ച് നിൽക്കേണ്ട കാര്യമില്ല. വേണ്ടെങ്കിൽ ആ ബന്ധം അവസാനിപ്പിക്കാം. എനിക്ക് കിട്ടിയ ഭാഗ്യം സപ്പോർട്ടീവായ അമ്മയാണ്. അല്ലാതെ സഹിച്ച് നിൽക്കാൻ അമ്മ പറഞ്ഞിരുന്നുവെങ്കിൽ ഞാൻ വേറൊരു അതുല്യയോ വിസ്മയയോ ആയേനെ എന്നും ആൻ മരിയ പറഞ്ഞു.


Click it and Unblock the Notifications











