പ്രായം കൂടിയാൽ കുഞ്ഞിനെ ബാധിക്കുമെന്നാണ് പറഞ്ഞത്! സിസേറിയൻ കഴിഞ്ഞിട്ടും 28 ന് ശേഷം അഭിനയിച്ചു; ചന്ദ്ര ലക്ഷ്മൺ
ചെറിയ പ്രായത്തിലെ സിനിമയിലും സീരിയലിലുമൊക്കെ സജീവമായിരുന്ന നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. മലയാളത്തിന് പുറമേ തമിഴിലും സജീവമായ നടി വര്‍ഷങ്ങളോളം അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. ശേഷം സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത സ്വന്തം സുജാത എന്ന സീരിയലില്‍ അഭിനയിച്ചാണ് തിരിച്ച് വരവ് നടത്തിയത്. ഈ സീരിയലും അതിലെ സുജാത എന്ന കേന്ദ്രകഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടയില്‍ ചന്ദ്രയ്‌ക്കൊപ്പം അഭിനയിച്ചിരുന്ന നടന്‍ ടോഷ് ക്രിസ്റ്റിയുമായി നടി ഇഷ്ടത്തിലായി.
ഇരുവരും രണ്ട് മതത്തില്‍ നിന്നുള്ളവര്‍ ആയിരുന്നെങ്കിലും വീട്ടുകാര്‍ക്ക് വിവാഹം കഴിക്കാന്‍ എതിര്‍പ്പൊന്നുമില്ലായിരുന്നു. അങ്ങനെ വിവാഹിതരാവുകയും അധികം വൈകാതെ നടി ഗര്‍ഭിണിയാവുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം ചന്ദ്ര ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തു. ഇപ്പോള്‍ തമിഴ് സീരിയലുകളിലാണ് ചന്ദ്ര സജീവമായിരിക്കുന്നത്. അങ്ങനെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിവാഹത്തെ പറ്റിയും മകന് ജന്മം കൊടുത്തതിനെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നടിയിപ്പോള്‍...
കൊവിഡ് കാലത്താണ് സ്വന്തം സുജാത എന്ന സീരിയലില്‍ അഭിനയിക്കുന്നത്. 21 ദിവസം ക്വാറന്റൈന്‍ ഇരുന്നിട്ടാണ് അതില്‍ ജോയിന്‍ ചെയ്യുന്നത്. നൂറ് എപ്പിസോഡ് വരെ ചെയ്തതിന് ശേഷമാണ് ഇപ്പോഴത്തെ തന്റെ ഭര്‍ത്താവായ ടോഷ് ക്രിസ്റ്റിയും അതില്‍ ജോയിന്‍ ചെയ്യുന്നത്. വളരെ പെട്ടെന്ന് ഞങ്ങള്‍ സുഹൃത്തുക്കളായി. അതുപോലെ സീരിയലില്‍ ഞങ്ങളൊരുമിച്ചുള്ള സീനുകള്‍ കട്ട് ചെയ്ത് യൂട്യൂബിലൂടെ വരുമ്പോള്‍ ആളുകള്‍ കമന്റിട്ട് തുടങ്ങി. ഇവര്‍ക്ക് കല്യാണം കഴിച്ചൂടേ എന്നായിരിക്കും ഭൂരിഭാഗം പേരും ചോദിച്ചത്. അതെങ്ങനെയോ കറങ്ങി തിരിഞ്ഞ് കറക്ടായി വരികയായിരുന്നു.

ഞങ്ങള്‍ രണ്ടാളും രണ്ട് വ്യത്യസ്തമായ മതത്തില്‍ ജനിച്ച് വളര്‍ന്നവരാണ്. രണ്ടാളുടെയും വീട്ടുകാര്‍ സമ്മതിച്ചാല്‍ മാത്രം മുന്നോട്ട് പോകാമെന്നാണ് തീരുമാനിച്ചത്. അത്രയും പക്വതയുള്ള പ്രായത്തിലാണ് ഞങ്ങള്‍ വിവാഹം കഴിക്കുന്നതും. ഞങ്ങള്‍ രണ്ടാളും ഒരേ ദിവസം തന്നെയാണ് വീട്ടില്‍ കാര്യം അവതരിപ്പിച്ചത്. ആര്‍ക്കും യാതൊരു പ്രശ്‌നവും ഇല്ലായിരുന്നു. അങ്ങനെ ഞങ്ങളുടെ പ്രണയത്തില്‍ ഒരു വില്ലനും ഇല്ലാതെയായി. വിവാഹം കഴിക്കുന്നതിന് ഞാന്‍ മതം മാറണമെന്ന് ഒന്നും ആരും ആവശ്യപ്പെട്ടില്ല. ഡാഡിയും മമ്മിയുമൊക്കെ വളരെ സ്വീറ്റായിട്ടുള്ള ആളുകളാണ്. രണ്ടാളും അവരുടെ രീതികള്‍ ഫോളോ ചെയ്യുന്നു. മറ്റൊരാളുടെ അവകാശങ്ങളെയും രീതികളെയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്.
വിവാഹത്തിന്റെ ഫോട്ടോസ് പുറത്ത് വന്നതിന് പിന്നാലെ ഈ പ്രായത്തിലാണോ വിവാഹം കഴിക്കുന്നത് എന്നൊക്കെ ചോദ്യങ്ങള്‍ വന്നു. അതൊന്നും ഞാന്‍ പേഴ്‌സണലായിട്ട് എടുത്തിട്ടില്ല. ഞാന്‍ എനിക്ക് വിവാഹം കഴിക്കാനുള്ള സമയമായപ്പോഴാണ് അങ്ങനെ തീരുമാനം എടുത്തത്. വേഗം വിവാഹം കഴിക്കണമെന്നുള്ള പ്രഷര്‍ ഒന്നും എനിക്കുണ്ടായിട്ടില്ല.
എന്റെ മാതാപിതാക്കള്‍ പോലും അക്കാര്യത്തില്‍ സമ്മര്‍ദ്ദം തന്നിട്ടില്ല.
നമ്മള്‍ നമ്മുടെ ആത്മസഖിയെ കണ്ടെത്തുന്നത് എപ്പോഴാണോ അവരുമായി പ്രണയമുണ്ടെന്ന് മനസിലാക്കിയ ശേഷം വേണം വിവാഹം കഴിക്കാന്‍. കാരണം പിന്നീടുള്ള ജീവിതം മൊത്തം നമ്മള്‍ അവരുടെ കൂടെയാണ്. നമ്മുടെ കുടുംബമാവാന്‍ പോവുകയാണ്. അവിടെ കോംപ്രമൈസുകള്‍ ചെയ്യേണ്ടി വരികയെന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ചിലര്‍ക്ക് ഇരുപത് വയസില്‍ കല്യാണം സെറ്റ് ആവുമെങ്കില്‍ മറ്റ് ചിലര്‍ക്ക് മുപ്പതിലോ മുപ്പത്തിയഞ്ച് വയസിലോ ആയിരിക്കും. അത് ആളുകളെ അനുസരിച്ചാണ്. ഞങ്ങള്‍ രണ്ട് പേരും അങ്ങനെ കണ്ടുമുട്ടിയവരായത് കൊണ്ട് കല്യാണം കഴിച്ചു.
അത് നടക്കാനുള്ളതായിരുന്നു. അതുകൊണ്ടാണ് കൊവിഡിന്റെ സമയത്തും കേരളത്തിലേക്ക് വന്നിട്ട് അഭിനയിക്കുന്നതും അദ്ദേഹത്തെ കണ്ടുമുട്ടാന്‍ കാരണമായതും. എല്ലാത്തിനും ഉപരി സ്‌നേഹം എന്ന് പറയുന്നൊരു കാര്യമുണ്ട്. പ്രണയവിവാഹമോ അറേഞ്ച്‌ഡോ എന്താണെങ്കിലും രണ്ടാളുടെയും ഉള്ളില്‍ പ്രണയമുണ്ടാവണം. അതില്ലെങ്കില്‍ പിന്നെ ജീവിതം മുന്നോട്ട് പോവില്ല. ഏത് പ്രായത്തില്‍ വിവാഹം കഴിച്ചു എന്ന് പറയുന്നതിലൊന്നും കാര്യമില്ല. അതുകൊണ്ട് ഞങ്ങളുടേത് വൈകി നടന്ന കല്യാണമാണെന്ന് ഞാനൊരിക്കലും പറയില്ലെന്നും ചന്ദ്ര കൂട്ടിച്ചേര്‍ത്തു.
വൈകി വിവാഹം കഴിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ കസിന്‍സ് അടക്കം എല്ലാവരും എന്നോട് കുഞ്ഞിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഒത്തിരി വൈകിയാല്‍ കുട്ടികള്‍ ഉണ്ടാവുന്നതില്‍ പ്രശ്‌നങ്ങളുണ്ടാവും. പ്രഗ്നന്‍സിയൊക്കെ വലിയ ബുദ്ധിമുട്ടാവും എന്നൊക്കെയാണ് എല്ലാവരും പറഞ്ഞത്. എന്നാല്‍ ഇരുപത് വയസുള്ളവര്‍ പോലും ഇപ്പോള്‍ ഫെര്‍ട്ടിലിറ്റി ട്രീറ്റ്‌മെന്റുകള്‍ക്ക് പോവുകയാണ്. എന്നാല്‍ എനിക്ക് വളരെ സാധാരണമായ രീതിിയില്‍ കല്യാണം കഴിഞ്ഞ് രണ്ടാമത്തെ മാസത്തില്‍ ഞാന്‍ ഗര്‍ഭിണിയായി. അതൊക്കെ സംഭവിക്കേണ്ടത് പോലെ സംഭവിച്ചു. ഞാനതിനെ അനുഗ്രഹമായിട്ടാണ് കാണുന്നത്.
അവിടെയും പ്രായപരിധി വെക്കുന്നത് തന്നെ തെറ്റാണ്. എന്റെ ഒത്തിരി സുഹൃത്തുക്കള്‍ വളരെ വേദനിയിലൂടെയും ബുദ്ധിമുട്ടിലൂടെയുമാണ് കുഞ്ഞിനെ സ്വീകരിച്ചത്. എന്നാല്‍ എനിക്കങ്ങനെയൊന്നും സംഭവിച്ചില്ല. അതുകൊണ്ട് ആളുകള്‍ പറയുന്നതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. എല്ലാ നിയമങ്ങളും എല്ലാവരെയും ബാധിക്കണമെന്നില്ല. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ജീവിതമാണുള്ളത്. അത് മനസിലാക്കുകയാണ് വേണ്ടത്.

കുഞ്ഞിനെ സ്വീകരിക്കാന്‍ ഞങ്ങള്‍ രണ്ടാളും ഒരുക്കമായിരുന്നു. എനിക്ക് പെണ്‍കുട്ടി വേണമെന്ന് ഭയങ്കരമായിട്ടുള്ള ആഗ്രഹം ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ക്കെല്ലാമായി നാല് ആണ്‍കുട്ടികള്‍ വീട്ടിലുണ്ട്. ഇനി വരാന്‍ പോകുന്നത് ഒരു പെണ്‍കുട്ടി ആയിരുന്നെങ്കില്‍ കൊള്ളാം എന്നുണ്ടായിരുന്നു. നാല് ചേട്ടന്മാര്‍ക്ക് അനിയത്തികുട്ടി വരുന്നത് കാണാന്‍ തന്നെ നല്ല രസമായിരിക്കുമെന്ന് കരുതി. പക്ഷേ ജനിച്ചത് ആണ്‍കുട്ടി പോയി.
മകന്‍ അയാന്‍ വന്നതിന് ശേഷം ഞങ്ങളുടെ കുടുംബത്തില്‍ ഒത്തിരി സന്തോഷം നിറച്ചു. ഞങ്ങള്‍ രണ്ടാളും ഈ നിമിഷങ്ങള്‍ ആസ്വദിക്കുകയാണ്. പിന്നെ ഒരു ആരോഗ്യപ്രശ്‌നവും ഇല്ലായിരുന്നെങ്കിലും അവസാന നിമിഷം സിസേറിയന്‍ ചെയ്യേണ്ടി വരികയായിരുന്നു. ഗര്‍ഭകാലം വളരെ മനോഹരമായിട്ടാണ് പോയത്. പ്രസവിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് വരെ ഞാന്‍ ജോലി ചെയ്തിരുന്നു. എല്ലാവര്‍ക്കും അങ്ങനെ നടക്കണമെന്നില്ല. എനിക്കെല്ലാം വളരെ സന്തോഷമായിട്ടാണ് പോയത്. പിന്നെ ജോലി സ്ഥലത്തും ഭര്‍ത്താവ് കൂടെ തന്നെ ഉണ്ടായിരുന്നു. അതും എല്ലാവര്‍ക്കും കിട്ടുന്ന കാര്യമല്ല. അതുപോലെ വീട്ടുകാരുടെ സപ്പോര്‍ട്ടും എനിക്കൊപ്പം ഉണ്ടായിരുന്നു.
അവസാന നിമിഷമാണ് സിസേറിയനാവുന്നത്. കുഞ്ഞിന്റെയും എന്റെയും ആരോഗ്യത്തെ ബാധിക്കരുത് എന്ന കാരണത്താലാണ് അങ്ങനൊരു തീരുമാനത്തിലേക്ക് എത്തുന്നത്. എനിക്ക് ബിപിയോ ഷുഗറോ മറ്റൊരു പ്രശ്‌നവും ഇല്ലായിരുന്നു. ഞാന്‍ വളരെ ആരോഗ്യവതിയായിരുന്നു. അവസാന നിമിഷത്തില്‍ ടെക്‌നിക്കലി സിസെക്ഷനാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അതാണ് അങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയത്. അത് വേറൊരു തരം അനുഭവമായി. കുഞ്ഞ് ജനിച്ച് 28 ദിവസത്തിനുള്ളില്‍ ഞാന്‍ തിരിച്ച് വീണ്ടും ഷൂട്ടിങ്ങിന് കയറി.
ആദ്യമായി ഞാന്‍ കുഞ്ഞിനെ എടുക്കുന്ന നിമിഷത്തിലെ ഫോട്ടോ എനിക്ക് ഡോക്ടറാണ് എടുത്ത് തരുന്നത്. ആ നിമിഷം പകര്‍ത്താന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്ത് എനിക്കും ഭയങ്കര സന്തോഷമായി. അയാന്‍ വളരെ ക്യൂട്ട് ആയിട്ടാണ് ആ ചിത്രത്തില്‍ തോന്നിയത്. പിന്നെ മോന് പേരിട്ടപ്പോള്‍ ഒരു മതത്തിന്റെയും വേണ്ടെന്ന് വിചാരിച്ചിട്ടാണ് അങ്ങനൊന്ന് ഇട്ടത്. അയാന്‍ എന്നതിന് അര്‍ഥം ഗിഫ്റ്റ് ഓഫ് ഗോഡ് എന്നാണ്. എല്ലാ മതത്തിലും ആ പേരുണ്ടെന്ന് ചന്ദ്ര ലക്ഷ്മണന്‍ പറയുന്നു.


Click it and Unblock the Notifications











