സഹികെട്ടിട്ടാണ് സംവിധായകനെ അടിച്ചത്, സഭ്യമല്ലാത്ത മെസേജും പെരുമാറ്റവും, ലൊക്കേഷനിൽ ടോർച്ചർ അനുഭവിച്ചു; ചിലങ്ക
ആത്മസഖി, കസ്തൂരിമാന്‍, കനൽപൂവ്, അമ്മ മകൾ എന്നീ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ചിലങ്ക എസ് ദീതു. പതിനാല് വർഷത്തോളം സീരിയലിൽ സജീവമായി നിന്നിരുന്ന ചിലങ്കയെ ഇപ്പോൾ സീരിയലുകളിൽ ഒന്നും കാണാനില്ല. ഭർത്താവിനൊപ്പം ബിസിനസും മറ്റുമായി തിരക്കിലാണ് താരം. അഭിനയത്തിൽ നിന്നും ഇടവേളയെടുക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. ജനപ്രീതിയുള്ള ഒരു സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കവെ സംവിധായകനിൽ നിന്നും വളരെ മോശം അനുഭവം ചിലങ്കയ്ക്കുണ്ടായി.
അതിനുശേഷമാണ് അഭിനയത്തിൽ നിന്നും കുറച്ച് കാലത്തേക്ക് വിട്ടുനിൽക്കുന്നത്. സംവിധായകന്റെ അതിരുവിട്ട പെരുമാറ്റം മൂലം നടി ഒരിക്കൽ അയാളെ തല്ലുകയും ചെയ്തു. അന്ന് അത് വലിയ വാർത്തയാവുകയും ചെയ്തിരുന്നു. സംവിധായകനെ താൻ തല്ലിയെന്നത് ശരിയാണെന്നും അതിന് തക്കതായ കാരണമുണ്ടെന്നും പറയുകയാണിപ്പോൾ നടി. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയായിരുന്നു താരം.

ആ സംവിധായകനെ തല്ലിയതാണ് ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരി. ആദ്യമായാണ് ഞാൻ ഇത് തുറന്ന് പറയുന്നത്. മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല. ഞാൻ പറയുന്നത് എന്റെ അനുഭവം.
സഹിക്കാൻ പറ്റാത്ത അനുഭവങ്ങൾ ഉണ്ടായപ്പോഴാണ് ഞാൻ റിയാക്ട് ചെയ്തത്. സംവിധായകനെ തല്ലിയാൽ എന്താണ് അടുത്തത് സംഭവിക്കാൻ പോകുന്നതെന്നത് സംബന്ധിച്ച് നല്ല ബോധ്യമുള്ളയാളാണ് ഞാൻ. ഒരു ആവേശത്തിൽ ചെയ്തതല്ല. അതുപോലെ കരുതിക്കൂട്ടി ചെയ്തതുമല്ല. മെന്റലിയും അല്ലാതെയുമുള്ള ടോർച്ചർ എത്രകാലം ഒരാൾ സഹിക്കും?. പല രീതിയിൽ അയാളിൽ നിന്നും അപ്രോച്ചുകളുണ്ടായി. പല തരത്തിലുള്ള മെസേജുകൾ അയാൾ എനിക്ക് അയച്ചിട്ടുണ്ട്. അതെല്ലാം സ്ക്രീൻഷോട്ടാക്കി ഞാൻ എടുത്ത് വെച്ചിട്ടുണ്ട്. തെളിവുകൾ എന്റെ കയ്യിലുണ്ട്.
അയാളിൽ നിന്നും മോശം അനുഭവങ്ങളും ടോർച്ചറും സഹിക്കാൻ കഴിയാതെ എന്നും എന്റെ ഭർത്താവിനെ വിളിച്ച് ഞാൻ കരയുമായിരുന്നു. വർക്ക് ഉപേക്ഷിച്ച് പെട്ടന്ന് പോകാനും പറ്റില്ല. പ്രാധാന്യമുള്ള ക്യാരക്ടറാണ് ചെയ്യുന്നത്. ഇരുപത് ദിവസത്തോളം ഷൂട്ടുമുണ്ട്. മറ്റ് പല കാര്യങ്ങൾക്ക് വേണ്ടിയും എന്നെ ആയിരുന്നു ടോർച്ചർ ചെയ്തിരുന്നത്.
ഷെയ്ക്ക് ഹാന്റ് തരുമ്പോൾ അയാൾ കൈവള്ളയിൽ ചൊറിയുമായിരുന്നു. ആ ഒരു ദിവസം തന്നെ അതോട് കൂടി നാശമാകും. ഇതൊന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഇത് കേൾക്കുമ്പോൾ ഇത്രയൊക്കെ അനുഭവം ഉണ്ടായിട്ടും സീരിയൽ ഉപേക്ഷിക്കാതെ തുടർന്ന് അഭിനയിച്ചത് എന്തിനാണെന്ന് പലർക്കും തോന്നും. ഞാൻ വർക്ക് ഉപേക്ഷിച്ച് പോകാതെയായപ്പോൾ ജോലിയിൽ നിന്ന് സ്വമേധയ ഞാൻ പിന്മാറാനുള്ള ടോർച്ചറായിരുന്നു പിന്നീട് അയാൾ ചെയ്തത്.

അയാൾ ചെയ്ത ക്രൂരതകൾ ഭയങ്കരമാണ്. സീനിന് ഇംപോർട്ടൻസില്ലാത്തതിന് തല്ലി, സീൻ കട്ട് ചെയ്തതിന് ഞാൻ അയാളെ തല്ലി എന്നൊക്കെയാണ് അയാൾ പറഞ്ഞ് നടക്കുന്നത്. മറ്റ് പലരുമായി ചേർത്ത് വെച്ച് കഥകളും ഉണ്ടാക്കി. ഞാൻ കാരണം ഷൂട്ട് നടക്കുന്നില്ലെന്നും അയാൾ പറഞ്ഞ് നടന്നു. ഞാൻ അയാളെ അടിച്ചുവെന്നത് സത്യമാണ്. ക്രെഡിറ്റായി പറയുകയല്ല. സാഹചര്യം കൊണ്ട് ചെയ്ത് പോയതാണ്. അത്രത്തോളം ടോർച്ചർ ലൊക്കേഷനിൽ വെച്ച് അനുഭവിച്ചു.
പലതും പുറത്ത് പറയാൻ കൊള്ളാത്തതാണ്. അടി കൊടുക്കാതെയും പ്രതികരിക്കാതെയും ഇരുന്നിരുന്നുവെങ്കിൽ ഇന്നും സീരിയലിൽ തുടരാൻ കഴിയുമായിരുന്നു. മോശം അനുഭവം ഉണ്ടായാൽ സ്പോട്ടിൽ റിയാക്ട് ചെയ്യണം. പത്ത് വർഷം കഴിഞ്ഞ് പ്രതികരിച്ചിട്ട് കാര്യമില്ല. ഞാൻ എന്റെ മോളെപ്പോലെയാണ് കണ്ടത്. അങ്ങനൊരാളോട് ഞാൻ ഇത് ചെയ്യുമോയെന്നാണ് പുറത്ത് ഈ വിഷയം സംസാരമായപ്പോൾ അയാൾ പറഞ്ഞത്.
എനിക്കും അത് തന്നെയാണ് ചോദിക്കാനുള്ളത്. മോളെപ്പോലെ കരുതിയ പെൺകുട്ടിയോട് ഇങ്ങനെയാണോ ചെയ്യേണ്ടത്?. എനിക്ക് ഒരു അച്ഛനുണ്ട്. അദ്ദേഹം എന്നെ നന്നായിട്ടാണ് വളർത്തിയത്. ഇപ്പോഴും നന്നായി സംരക്ഷിക്കുന്നുമുണ്ട്. അതുകൊണ്ട് മറ്റാരും എന്റെ അച്ഛനാവേണ്ട ആവശ്യമില്ലെന്നും ചിലങ്ക പറയുന്നു.


Click it and Unblock the Notifications