പ്രണയിച്ചതിന് കിട്ടിയ പ്രതിഫലം; മുഖത്തും ശരീരത്തും ആഴത്തിൽ മുറിവുകൾ, കാമുകന്റെ ക്രൂരമർദ്ദനത്തിന് ഇരയായി ജസീല!
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയും മോഡലുമാണ് ജസീല പർവീൺ. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്ക് ഷോയിലെ പ്രധാന അംഗങ്ങളിൽ ഒരാൾ കൂടിയായിരുന്നു താരം. മുപ്പത്തിരണ്ടുകാരിയായ താരം കൂർഗ് സ്വദേശിനിയാണ്. മലയാളം ടെലിവിഷൻ മേഖലയിൽ സജീവമായശേഷമാണ് കേരളത്തിൽ സെറ്റിലായതും മലയാളം സംസാരിക്കാൻ പഠിച്ചതും. ഫിറ്റ്നസ് ഫ്രീക്ക് കൂടിയായ ജസീല സോഷ്യൽമീഡിയയിൽ കഴിഞ്ഞ ദിവസം പങ്കുവെച്ച ചില പോസ്റ്റുകളും ചിത്രങ്ങളുമാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.
കുറച്ച് അധികം കാലം തന്റെ കാമുകനിൽ നിന്നും അനുഭവിച്ച ശാരീരിക-മാനസീക പീഡനങ്ങളെ കുറിച്ചാണ് നടി മനസ് തുറന്നത്. കാമുകന്റെ ക്രൂരമർദ്ദനത്തിന് ഇരയായിയെന്നും മുഖത്തും ശരീരത്തും ആഴത്തിൽ മുറിവുകളുണ്ടെന്നും ജസീല വെളിപ്പെടുത്തി.

പല മുറിവുകളും പ്ലാസ്റ്റിക്ക് സർജറി പോലും ആവശ്യമുള്ളവയാണ്. കാമുകനായിരുന്ന വ്യക്തിയുടെ ഫോട്ടോയും ജസീല പുറത്തുവിട്ടു. ഡോക്ടറായ ഡോൺ തോമസ് എന്ന വ്യക്തിയാണ് നടിയെ ക്രൂരമായി മർദ്ദിച്ചത്. പലപ്പോഴായി ക്രൂര മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്നപ്പോഴും പ്രണയം ഉള്ളതുകൊണ്ട് പിടിച്ച് നിന്നുവെന്നും ഒരു ഘട്ടം എത്തിയപ്പോൾ നിയമപരമായി നീങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ജസീല പറയുന്നു.
നടിക്ക് കിട്ടിയ മർദ്ദനങ്ങൾ ശരീരത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചതിന്റെ ചിത്രങ്ങളും ജസീല പങ്കിട്ടു. പലതും കണ്ടുനിൽക്കാൻ കഴിയുന്ന തരത്തിലുള്ളതല്ല. എന്റെ ഈ ശരീരം യുദ്ധം സഹിക്കുന്നു. പക്ഷെ എന്റെ ഹൃദയം വിജയം വഹിക്കുന്നു. ഞാൻ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ... ഒടുവിൽ നിങ്ങൾ എല്ലാവരും അത് അറിയാൻ പോകുന്നു.
എന്റെ ഹൃദയം പൊട്ടി പോകുന്ന അവസ്ഥയിലാണ്. 2024 ഡിസംബർ 31ന് എനിക്ക് അറിയില്ലായിരുന്നു ഇനി വരാൻ പോകുന്ന ഓരോ രാത്രികളും എനിക്ക് എത്രത്തോളം പ്രയാസമേറിയതാകുമെന്ന്.... എന്ന് പറഞ്ഞുകൊണ്ടാണ് താൻ അനുഭവിച്ചത് ജസീല വിവരിച്ച് തുടങ്ങിയത്. ന്യൂയർ പാർട്ടിക്കുശേഷം നടന്ന വാക്ക് തർക്കം ആക്രമണത്തിലേക്ക് മാറി. അയാൾ എന്റെ വയറ്റിൽ രണ്ടുതവണ ചവിട്ടി.
എന്റെ മുഖത്ത് വള ചേർത്ത് വെച്ച് പലതവണ ഇടിച്ചു. മുഖം കീറി, പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നു. ആദ്യം എന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ അയാൾ വിസമ്മതിച്ചു. പക്ഷെ പിന്നീട് അയാൾ എന്നെ ആശുപത്രിയിൽ എത്തിച്ചു. ഞാൻ വീണുവെന്ന് കള്ളം പറഞ്ഞാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം അയാളുടെ പേരിൽ ഞാൻ പരാതി നൽകി. കേസ് ഇപ്പോൾ നടക്കുകയാണ്.

കേസിന് പോകാതെ ഒരു ക്ഷമാപണം എഴുതി തന്നാൽ മതിയെന്നാണ് ഞാൻ പറഞ്ഞത്. പക്ഷെ പിന്നീട് ഞാൻ തന്നെ കേസ് കൊടുക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഞാൻ 10 കിലോ കുറഞ്ഞു. ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കണ്ണാടിയിൽ സ്വയം തിരിച്ചറിയാനോ പോലും കഴിയാത്ത അവസ്ഥ. ശസ്ത്രക്രിയ വഴി എന്റെ മുഖത്തെ പാടുകൾ തുന്നിക്കെട്ടി.
ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ ഈ സംഭവങ്ങൾക്കെല്ലാം ശേഷം അയാൾ എന്റെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഒരു കാര്യവുമില്ല. ഒരു ഉത്തരവാദിത്വവും അയാൾ ഏറ്റെടുത്തില്ല. ക്ഷമാപണവുമില്ല. ഞാൻ അദ്ദേഹത്തിന് ഒരു അവസാന അവസരം പോലും നൽകി എന്നും ജസീല പറഞ്ഞു. അയാൾ മർദ്ദിച്ചപ്പോൾ പലതവണ തടയാൽ ശ്രമിച്ചുവെന്നും പക്ഷെ പെട്ടന്നുണ്ടായ മർദ്ദനം നൽകിയ ഷോക്കും വേദനയും കാരണം തനിക്ക് കൂടുതൽ നേരം എതിർത്ത് നിൽക്കാൻ കഴിഞ്ഞില്ലെന്നും ജസീല പറഞ്ഞു.
കൊച്ചി കാക്കനാട് വെച്ചാണ് ജസീലയ്ക്ക് ഈ സംഭവങ്ങൾ എല്ലാം നേരിടേണ്ടി വന്നത്. ആസ്റ്റർ മെഡിസിറ്റിയിലാണ് ഡോൺ തോമസ് ജോലി ചെയ്തിരുന്നതെന്നും ജസീല വെളിപ്പെടുത്തി. സൂര്യ ടിവി സംപ്രേഷണം ചെയ്തിരുന്ന തേനും വയമ്പും എന്ന പരമ്പരയിലൂടെയായിരുന്നു ജസീലയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.


Click it and Unblock the Notifications