'ഇതൊരു നാടകമാണ്... ഇവർക്ക് കാൻസർ ഒന്നുമില്ല, ഒരു രോഗം വന്നാൽ ദൈവം കൊടുത്ത ശിക്ഷയാണെന്ന് വിധിയെഴുതുന്നവർ'
അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രേണു സുധിയെ നീചമായ കമന്റുകളിലൂടെ കടന്ന് ആക്രമിക്കുന്നവരെ കണക്കിന് വിമർശിച്ച് സീരിയൽ താരം സരിത ബാലകൃഷ്ണൻ. ഒരു രോഗം വന്നാൽ അത് എങ്ങനെ ഒരു വ്യക്തിയുടെ പഴയ ജീവിതത്തിന്റെ ബാക്കിപത്രവും ദൈവം കൊടുത്ത ശിക്ഷയുമാകുമെന്ന് സരിത ചോദിക്കുന്നു. രേണുവിന് അസുഖം വന്നതിൽ ഉള്ളിൽ സന്തോഷിക്കുന്ന ഒരു വിഭാഗം സോഷ്യൽ മീഡിയയിലുണ്ടെന്നും താരം കുറിച്ചു.
രേണു സുധിയുടെ കാൻസറിനെക്കാൾ മാരകമായ കമന്റുകൾക്കെതിരെ ഉള്ള പോരാട്ടം... സോഷ്യൽ മീഡിയയിൽ ഒരു തരം പുതിയ സദാചാര ടീം ജനിച്ചിട്ടുണ്ട്. ഒരാൾക്ക് രോഗം വന്നാൽ അത് അവരുടെ പഴയ ജീവിതത്തിന്റെ ബാക്കിപത്രമാണെന്നും ദൈവം കൊടുത്ത ശിക്ഷയാണെന്നും വിധിയെഴുതുന്ന വിദ്വാന്മാർ. രേണു സുധിയുടെ കാര്യത്തിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതും മറ്റൊന്നുമല്ല. രേണുവിന്റെ രോഗവിവരത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ചില കമന്റ് ബോക്സുകളിൽ കണ്ട പ്രധാന വാദം ഇതായിരുന്നു...

അവൾ അങ്ങനെയൊക്കെ നടന്നതിന് ദൈവം കൊടുത്ത ശിക്ഷയാണ് ഈ കാൻസർ എന്നായിരുന്നു. എന്തൊരു വിരോധാഭാസമാണിത്. ഒരു സ്ത്രീയുടെ വസ്ത്രധാരണത്തെയോ ജീവിതശൈലിയെയോ സൗഹൃദങ്ങളെയോ മുൻനിർത്തി ഒരാളുടെ വേദനയെ ദൈവീക ശിക്ഷയെന്ന് വിളിക്കാൻ ഇവർക്കെന്താണ് അധികാരം?.
കാൻസർ എന്നത് കോശങ്ങളുടെ ക്രമരഹിതമായ വളർച്ചയാണോ അതോ ഇക്കൂട്ടർ പറയുന്നതുപോലെ ദൈവം നടത്തുന്ന ശിക്ഷാ നടപടിയാണോയെന്ന് ചോദിച്ചാൽ ഇവരുടെ ബുദ്ധിയിൽ ഇക്കൂട്ടർ മെഡിക്കൽ സയൻസിനെക്കാളും വലിയ ദൈവിക ഇടപെടൽ വിദഗ്ധരാണെന്ന് തോന്നിപ്പോകും. രേണു സുധി എന്ന സ്ത്രീ തന്റെ രോഗാവസ്ഥ തുറന്നുപറഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ഇവിടുത്തെ സെൽഫ് അപ്പോയിന്റഡ് ജഡ്ജിമാരുടെ വിധി പ്രഖ്യാപനം.
കാൻസർ വന്നാൽ ഒരു മനുഷ്യൻ എപ്പോഴും കറുത്ത വസ്ത്രം ധരിച്ച് തലയിൽ തുണികെട്ടി മരുന്നിന്റെ ഗന്ധവും പേറി മൂലയ്ക്ക് ഇരുന്ന് കരയണം എന്നാണ് ഇക്കൂട്ടരുടെ അലിഖിത നിയമം. അല്ലാതെ ഒന്ന് മേക്കപ്പിട്ട്, മുടി വെട്ടി, ജീവിതത്തിലേക്ക് തിരികെ വരാൻ റീൽസ് ചെയ്താലോ? ഉടനെ വരും വിധി ഇതൊരു നാടകമാണ്, ഇവർക്ക് കാൻസർ ഒന്നുമില്ല... വെറും ഷോയാണ് എന്നൊക്കെ. വേദനയുടെ അളവുകോലുകൾ വരെ ഇവർ കമന്റ് ബോക്സിൽ നിർവചിച്ച് വെച്ചിരിക്കുകയാണ്. പിന്നെ ഏറ്റവും ഭയാനകമായ കാര്യം രേണുവിനെപ്പോലൊരു സ്ത്രീക്ക് അസുഖം വന്നതിൽ ഉള്ളിൽ വെച്ച് സന്തോഷിക്കുന്ന ഒരു വിഭാഗം സോഷ്യൽ മീഡിയയിലുണ്ട് എന്നതാണ്.
ഒരാളുടെ വേദന കണ്ട് ആനന്ദിക്കുന്ന ആ വേദനയിൽ തങ്ങളുടെ പക തീർക്കുന്ന ഈ ഡിജിറ്റൽ സാഡിസ്റ്റുകൾ ശരിക്കും ആരാണ്?. മരുന്നിന് വകയില്ലാതെ ബുദ്ധിമുട്ടുമ്പോഴും ശരീരത്തിലെ വേദനയിൽ പുളയുമ്പോഴും അതിനെക്കുറിച്ച് പരിഹസിക്കുന്നവർക്ക് മനുഷ്യത്വത്തിന്റെ കണികപോലും ബാക്കിയുണ്ടോ?. മറ്റൊരാളുടെ ദുരന്തത്തിൽ സന്തോഷം കണ്ടെത്തുക എന്നത് ശാരീരികമായ അസുഖത്തേക്കാൾ വലിയൊരു മാനസിക വൈകല്യമാണ്.

ഇതൊക്കെ വരുമ്പോൾ പഠിക്കും, ഇതൊക്കെ വേണം എന്നൊക്കെ കമന്റിടുന്നവരോട് ഒരു കാര്യം കൂടി പറയാനുണ്ട്. നിങ്ങളുടെ ഈ വാക്ശരങ്ങൾ ഒരാളുടെ വേദന കുറയ്ക്കുന്നില്ലെന്ന് മാത്രമല്ല നിങ്ങളിലെ വികൃതമായ മനസിനെയാണ് അത് തുറന്നുകാട്ടുന്നത്. കാൻസറിനെക്കാൾ മാരകമാണ് ഇത്തരം മനുഷ്യരുടെ ഈ വിഷം വമിക്കുന്ന മനോഭാവം. ഒരു സ്ത്രീക്ക് അസുഖം വന്നപ്പോൾ അത് ആഘോഷമാക്കുന്നവർ നാളെ നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലുള്ളവർക്ക് ഇതേ അവസ്ഥ വന്നാൽ നിങ്ങൾ അപ്പോഴും ദൈവീക ശിക്ഷയെന്ന് പറയുമോ?.
രേണു സുധി എന്ന സ്ത്രീ തന്റെ അസുഖത്തെ പൊരുതി തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ഈ സൈബർ അരാജകവാദികൾ ചെയ്യുന്നത് മറ്റൊരാളുടെ വേദനയെ നോക്കി ചിരിക്കുന്ന പൈശാചിക വിനോദമാണ്. നിങ്ങൾക്ക് സഹായം നൽകാൻ പറ്റില്ലെങ്കിൽ വേണ്ട മിണ്ടാതിരിക്കുക. കാരണം നിങ്ങളുടെ ഈ വിധിപ്രസ്താവനകളും സന്തോഷങ്ങളും രോഗിയുടെ ശരീരത്തെക്കാൾ വലിയൊരു വ്രണമാണ് ഈ സമൂഹത്തിന് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
കമന്റ് ബോക്സിലെ ഈ സദാചാര ശിക്ഷാ വിധികർത്താക്കൾക്ക് ഒരേയൊരു ഉപദേശം അപരന്റെ വേദനയിൽ സന്തോഷം കണ്ടെത്തുന്നതിന് മുമ്പ് നിങ്ങളുടെ മനസിനകത്തെ കാൻസറിനെ ഒന്ന് ചികിത്സിക്കാൻ നോക്കൂ. അത് ചിലപ്പോൾ കാൻസറിനെക്കാൾ വേഗത്തിൽ നിങ്ങളെ നശിപ്പിച്ചു കളയും. നമുക്ക് രേണു സുധിക്ക് പിന്തുണ നൽകാം. അവരെ ഈ കടുപ്പമേറിയ യുദ്ധത്തിൽ വിജയിക്കാൻ സഹായിക്കാം. രേണു സുധി വീണ്ടും ഈ പ്രതിസന്ധികൾ എല്ലാം മറികടന്ന് തിരിച്ച് വരും എന്നും സരിത ബാലകൃഷ്ണൻ കുറിച്ചു.


Click it and Unblock the Notifications


