'വേണ്ടപ്പെട്ടവരുടെ വായിൽ നിന്ന് ആ ഡയലോഗ് കേട്ടപ്പോൾ തകർന്നുപോയി, ഇപ്പോഴും കണക്കുകൾ നോക്കുന്നത് മൂത്ത മകൾ'
ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തയാളാണ് സീരിയൽ സിനിമാ താരം യമുന റാണി. പത്താം ക്ലാസ് മുതൽ ചെറിയ ജോലികൾ ചെയ്താണ് കുടുംബം പുലർത്തിയത്. ആശിച്ച് മോഹിച്ച് ഒരു വിവാഹബന്ധത്തിലേക്ക് കടന്നുവെങ്കിലും അവിടേയും സമാധാനമുള്ള ജീവിതം നടിക്ക് ലഭിച്ചില്ല. പിന്നീട് ആ ബന്ധം വേർപ്പെടുത്തി രണ്ട് പെൺ മക്കളുമായി നടി ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങി.
രണ്ട് വർഷം മുമ്പാണ് ദേവൻ എന്ന വ്യക്തിയെ യമുന വീണ്ടും വിവാഹം ചെയ്തത്. അതിനുശേഷം കുടുംബവും യമുനയെ ഒറ്റപ്പെടുത്തി. മക്കൾക്ക് സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതമാണ് ഇപ്പോൾ യമുനയുടെ ലക്ഷ്യം. തന്റെ കുടുംബത്തിന് വേണ്ടി എല്ലാം ചെയ്തിട്ടും വേണ്ടപ്പെട്ടവരുടെ വായിൽ നിന്ന് തന്നെ കുത്ത് വാക്കുകൾ കേട്ടപ്പോൾ തകർന്നുപോയിയെന്ന് പറയുകയാണിപ്പോൾ യമുന റാണി.

കൈരളി ടിവിയിലെ സെലിബ്രിറ്റി കിച്ചൺ മാജിക്കിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. ഞാൻ പത്താം ക്ലാസ് മുതൽ ജോലി ചെയ്ത് തുടങ്ങി. പത്താം ക്ലാസ് വെക്കേഷന്റെ സമയത്ത് കുട്ടികൾക്ക് ട്യൂഷൻ എടുക്കുമായിരുന്നു. അച്ഛന് ഒരു സാമ്പത്തിക ബാധ്യത പെട്ടന്ന് വന്നപ്പോൾ ഞാൻ അത് ഏറ്റെടുത്തു. ഡാഡിയെ സപ്പോർട്ട് ചെയ്തു. ഈ ഇന്റസ്ട്രിയിൽ വരുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. അത്തരമൊരു കുടുംബത്തിൽ നിന്നും വന്നൊരാളുമാണ്.
പെട്ടന്ന് സാമ്പത്തിക ബാധ്യത ഉണ്ടായപ്പോൾ നമുക്ക് ആത്മഹത്യ ചെയ്യാമെന്ന് ഡാഡി ഞങ്ങളോട് പറയുകയായിരുന്നു. ഞങ്ങൾ രണ്ട് പെൺകുട്ടികളാണ്. നിങ്ങളെ കൊണ്ടുവന്ന് റോഡിൽ നിർത്താൻ പറ്റില്ലെന്നാണ് ഡാഡി പറഞ്ഞത്. എന്റെ അച്ഛൻ സെൻട്രൽ പിഡബ്ല്യുഡി സിവിൽ എഞ്ചിനീയറായിരുന്നു അരുണാചലിൽ.
ആ വ്യക്തി ഞങ്ങളെ നല്ല രീതിയിൽ തന്നെയാണ് അതുവരെ വളർത്തികൊണ്ട് വന്നത്. പെട്ടന്നൊരു സാമ്പത്തിക ബാധ്യതയും തകർച്ചയും വന്നപ്പോൾ എങ്ങനെ അത് മാനേജ് ചെയ്യണമെന്ന് ഡാഡിക്ക് അറിയാത്ത അവസ്ഥയായി. വേറൊരു അവസ്ഥയിലിട്ട് ഞങ്ങളെ വളർത്താൻ ഡാഡിക്ക് പറ്റുമായിരുന്നില്ല. കുട്ടികൾക്ക് ട്യൂഷൻ എടുത്തപ്പോൾ അമ്പതും എഴുപതും രൂപയാണ് എനിക്ക് കിട്ടിയിരുന്നത്. അതിനുശേഷം ടൈപ്പ് റൈറ്റിങ് ലോവറും ഹയറും ഞാൻ പാസായി.
ശേഷം അടുത്തുള്ള ഡിടിപി സെന്ററിൽ ഡാറ്റ എൻട്രിയായി ജോലി ചെയ്തു. ലൈഫിൽ എന്നെ സപ്പോർട്ട് ചെയ്തിട്ടുള്ളതാണ് അച്ഛനാണ്. അതുകൊണ്ടാണ് അച്ഛനെ കുറിച്ച് മാത്രം ഞാൻ പറയുന്നത്. എനിക്ക് ഒരുപാട് റെസ്പോൺസിബിലിറ്റീസ് ഉണ്ടായിരുന്നു. ഇന്ന് എന്റെ മക്കളും എന്റെ റെസ്പോൺസിബിലിറ്റിയാണ്.

എന്റെ ഉത്തരവാദിത്വങ്ങൾ ഞാൻ ചെയ്യുമ്പോൾ കേട്ടൊരു ഡയലോഗുണ്ട്. ഇതൊല്ലാം നിന്റെ കടമയല്ലേ എന്നതായിരുന്നു അത്. അതും വേണ്ടപ്പെട്ടവരുടെ വായിൽ നിന്നാണ് ആ ഡയലോഗ് വന്നത്. കേട്ടപ്പോൾ തകർന്നുപോയി. ഒരു രൂപ കിട്ടിയാൽ പോലും എന്റെ കുടുംബത്തിന് വേണ്ടി ചിലവഴിക്കും. അന്നും ഇന്നും അങ്ങനെയാണ്. അന്ന് കുടുംബത്തിന് വേണ്ടി പണം നീക്കിവെച്ചു. ഇന്ന് മക്കൾക്ക് വേണ്ടി പണം നീക്കിവെക്കുന്നു.
ഒരു നല്ല സാരി എടുക്കണമെന്ന തോന്നൽ വന്നാൽ പോലും എടുക്കില്ല. കാരണം ആ പണം കൊണ്ട് ചെയ്യേണ്ട ഒരുപാട് കാര്യങ്ങൾ ജീവിതത്തിലുണ്ട്. തുടക്ക കാലത്ത് ഞാൻ സീരിയലിൽ ധരിച്ചിരുന്ന വസ്ത്രങ്ങൾ എനിക്ക് പരിചയമുള്ളവർ തന്നിരുന്നതാണ്. ബ്യൂട്ടി പാർലറിൽ പോകാൻ പോലും പൈസയുണ്ടായിരുന്നില്ല. മുപ്പത് ദിവസം ജോലി ചെയ്ത് പണം സമ്പാദിച്ചാലും കാര്യമില്ല.
പിന്നെ പ്രശ്നമാകും. ഞാൻ ഇത്രയധികം അധ്വാനിച്ച് പണം ഉണ്ടാക്കുന്നുണ്ട്. പക്ഷെ കണക്ക് ഇപ്പോഴും നോക്കുന്നത് മൂത്ത മകളാണ്. എന്ത് പൈസ എന്റെ കയ്യിൽ വന്നാലും അതിന്റെ വിവരം അവൾക്ക് ഞാൻ വാട്സാപ്പ് ചെയ്യുമെന്നും യമുന റാണി പറയുന്നു.


Click it and Unblock the Notifications