കുക്കർ എടുത്ത് തലയ്ക്ക് അടിക്കാൻ നോക്കി, സിബിന് സ്കീസോഫ്രീനിയ, ഒറ്റയ്ക്ക് വിടില്ലെന്ന് അവർ പറഞ്ഞു; ആര്യ
ബിഗ് ബോസ് മലയാളം സീസൺ ആറിൽ എത്തിയ ആറ് വൈൽഡ് കാർഡ് എൻട്രികളിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു അവതാരകനും ഡിജെയുമെല്ലാമായ സിബിൻ ബെഞ്ചമിൻ. എന്നാൽ സഹമത്സരാർത്ഥി ജാസ്മിനുമായുള്ള തർക്കത്തിനുശേഷം ആകെ തകർന്ന സിബിൻ പെട്ടന്നൊരു ദിവസം ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോവുകയായിരുന്നു. പുറത്ത് വന്നശേഷം ഗുരുതര ആരോപണങ്ങളാണ് ബിബി അണിയറപ്രവർത്തകർക്കും ചാനലിനുമെതിരെ സിബിൻ ഉന്നയിച്ചത്.
കഴിക്കാൻ പാടില്ലാത്ത ഗുളികൾ തനിക്ക് കഴിക്കാനായി ബിബി ടീം തന്നുവെന്നും സിബിൻ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് അണിയറപ്രവർത്തകർ തന്നോട് ചെയ്ത കാര്യങ്ങൾ ആദ്യമായി സിബിൻ വെളിപ്പെടുത്തുകയാണ്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിബിൻ. സിബിൻ കുറച്ച് വയലന്റാണെന്ന് തനിക്ക് ബിബി ക്രൂവിൽ നിന്നും ആദ്യം കിട്ടിയ വിവരമെന്ന് ആര്യയും പറയുന്നു.

ബിഗ് ബോസ് കാണാറില്ല. ഞങ്ങളുടെ വീട്ടിൽ അത് ബാൻ ചെയ്തിരിക്കുകയാണ്. സിബിന്റെ തീരുമാനമാണ് അത്. ബിബിയുടെ ഡൈ ഹാർട്ട് ഫാനായ സിബിൻ ഇങ്ങനൊരു തീരുമാനം എടുക്കുമെന്ന് കരുതിയിലെന്ന് ആര്യ പറഞ്ഞു. ബിബി കാണുമ്പോൾ എന്റെ നഷ്ടപ്പെട്ട അവസരം എനിക്ക് ഓർമ വരും. ആ സീസണിന്റെ ഫിനാലെയിൽ എല്ലാ മത്സരാർത്ഥികളുടേയും ഫോട്ടോ കാണിച്ചപ്പോൾ എന്റെത് അവർ കാണിച്ചില്ല ബ്ലെർ ചെയ്തു.
ഞാനുള്ള സീക്വൻസുകളും അവർ മനപൂർവം ഒഴിവാക്കി. ഒന്നും ഞാൻ തുടങ്ങിവെച്ചതല്ല. ബിബി ടീം തന്നെയാണ് കാരണമെന്ന് സിബിനും പറഞ്ഞു. ആര്യയുടെ വാക്കുകൾ ഇങ്ങനെയാണ്... സിബിൻ ബിബിയിൽ പോയപ്പോൾ ഞാനായിരുന്നു അവന്റെ പ്രൈമറി കോൺടാക്ട്. എന്തുണ്ടെങ്കിലും ബിബി ടീം എന്നേയാണ് ആദ്യം വിളിക്കേണ്ടത്. പക്ഷെ സിബിൻ ഹൗസിൽ നിന്ന് പുറത്ത് വന്നശേഷം എന്നെ അവർ ഒന്നും അറിയിച്ചില്ല.
ഞാൻ പലവട്ടം ബിബി ടീമിനെയും ചാനലിൽ എനിക്ക് അറിയാവുന്നവരേയുമെല്ലാം വിളിച്ചു. പക്ഷെ ആരും ഫോണെടുത്തില്ല. സിബിന് എന്ത് പറ്റിയെന്ന് അറിയാതെ ഞങ്ങളെല്ലാം വിഷമിച്ചു. ലൈവിലും സിബിനെ കാണാനില്ല. ആരും ഞങ്ങളെ ഒന്നും അറിയിച്ചതുമില്ല. പിന്നീട് ചാനലിന്റെ ഓഫീഷ്യൽസ് എന്നെ തിരിച്ച് വിളിച്ചു. സിബിന്റെ അപ്ഡേറ്റ് അറിയാനാണ് വിളിച്ചതെന്ന് ഞാൻ പറഞ്ഞപ്പോൾ അവർ പറഞ്ഞത് ചില കാര്യങ്ങളാണ്. അവിടം മുതൽ കഥമാറി.
സിബിന് സ്കീസോഫ്രീനിയയുടെ ഹിസ്റ്ററിയുണ്ടോയെന്നാണ് ചോദിച്ചത്. സിബിൻ കുറച്ച് വയലന്റാണ്. ഇങ്ങനെയൊക്കെ മുമ്പ് സംഭവിച്ചിട്ടുണ്ടോ?. സിബിന് മെന്റൽ പ്രശ്നമുണ്ടോ എന്നൊക്കെയാണ് അവർ എന്നോട് ചോദിച്ചത്. എന്റെ അറിവിൽ അങ്ങനൊന്ന് ഇല്ലെന്ന് ഞാൻ മറുപടി കൊടുത്തു. സിബിന്റെ സഹോദരനോടും പാരന്റ്സിനോടുമെല്ലാം ശേഷം ഞാൻ വിളിച്ച് വിശദമായി അന്വേഷിച്ചു. അവർക്കും യാതൊരു അറിവുമില്ല. എല്ലാവരും പേടിച്ചു.

അവർ പറയുന്നത് കേട്ടപ്പോൾ മണിച്ചിത്രത്താഴിൽ ശോഭന ബുക്ക് വലിച്ചെറിഞ്ഞ് ഓടുന്ന രംഗങ്ങളാണ് എനിക്ക് ഓർമ വന്നത്. സിബിനും അങ്ങനൊരു അവസ്ഥയിലാകും എന്നാണ് കരുതിയത്. മാത്രമല്ല സിബിൻ കുക്കർ എടുത്ത് തലയ്ക്ക് അടിക്കാൻ നോക്കി. സിബിനെ ഒറ്റയ്ക്ക് വിടാൻ പറ്റില്ല. ആരെങ്കിലും കൂട്ടാൻ വരണം എന്നെല്ലാം അവിടുത്തെ ഒഫീഷ്യൽസ് എന്നെ വിളിച്ച് പറഞ്ഞു. അങ്ങനെ ഞാൻ ചെന്നൈയിലേക്ക് പോയി. എയർപോട്ടിൽ കാത്തിരുന്നു.
സിബിനെ എയർപോട്ടിൽ കൊണ്ടുവരാമെന്നാണ് അവർ പറഞ്ഞത്. വളരെ ദുർബലനായ ഒരു സിബിനെ കാത്താണ് ഞാൻ എയർപോട്ടിൽ ഇരുന്നത്. പക്ഷെ ഞാൻ പ്രതീക്ഷിച്ചതിൽ നിന്നും നേരെ ഓപ്പോസിറ്റായി വളരെ ഹാപ്പിയായി വരുന്ന സിബിനെയാണ് ഞാൻ കണ്ടത്. സിബിനെ കുറിച്ച് അവർ പറഞ്ഞതെല്ലാം വെറും കഥയാണ്. ബിബി ടീം കൊടുത്ത ഗുളികയൊന്നും സിബിൻ കഴിച്ചില്ല. അതിപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
ആ ഗുളിക കഴിച്ച് ക്ഷീണിച്ച് അവശനായി തിരികെ പോകുന്ന സിബിനെയാണ് ചാനൽ ക്രൂ പ്രതീക്ഷിച്ചത്. സിബിൻ മീഡിയയ്ക്ക് മുമ്പിൽ വാ തുറക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് എന്നോടും ചാനൽ ക്രൂവിലെ അംഗം പറഞ്ഞുവെന്നും ആര്യ പറയുന്നു.
എനിക്ക് അവർ മരുന്ന് തന്നുവെന്ന് പറഞ്ഞപ്പോൾ പലരും വിശ്വസിച്ചില്ല. വിഷയത്തിൽ ഞാൻ കേസ് കൊടുത്തു. അത് എവിടേയും എത്തില്ല. കാരണം അത്ര വലിയ കോർപ്പറ്റേറ്റിനോടാണ് ഞാൻ ഏറ്റുമുട്ടുന്നത്. ഒന്നും ചാനലിന്റെ പ്രശ്നമില്ല. അവിടെയുള്ള ചില ആളുകൾ കാരണം ഉണ്ടായ പ്രശ്നമാണെന്ന് സിബിനും പറഞ്ഞു.


Click it and Unblock the Notifications