അമ്മൂമ്മയാകുന്നെന്ന തോന്നൽ ഇല്ല, അഹാന ജനിച്ചപ്പോൾ അമ്മയെന്ന തോന്നലും എനിക്കില്ലായിരുന്നു: സിന്ധു കൃഷ്ണ
കൃഷ്ണ കുമാർ കുടുംബത്തിലേക്ക് കുഞ്ഞ് അതിഥി വരാൻ പോകുകയാണ്. പൂർണ ഗർഭിണിയായ ദിയ അമ്മയാകാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും നാല് മക്കളുമുള്ള വീട്ടിലേക്ക് മറ്റൊരാളും എത്തുമ്പോൾ ആരാധകരും സന്തോഷത്തിലാണ്. ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം താര കുടുംബം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ദിയയുടെ പ്രണയകാലവും വിവാഹവുമെല്ലാം യൂട്യൂബ് ചാനലിലൂടെ ഏവരും കണ്ടതാണ്. ഇന്ന് ദിയ അമ്മയാകുമ്പോൾ സ്വന്തം വീട്ടിലെ ആളോടെന്ന പോലെയുള്ള സ്നേഹം ദിയയോട് ആരാധകർ കാണിക്കുന്നു.
കുഞ്ഞ് പിറക്കാനിരിക്കെ ദിയയുടെ അമ്മ സിന്ധു കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇളയ മകൾ ഹൻസികയ്ക്കൊപ്പം കുഞ്ഞിന് വേണ്ട സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു സിന്ധു. ഷോപ്പിൽ വെച്ച് സിന്ധു ഹൻസികയുടെ വ്ലോഗിൽ സംസാരിച്ചു. അമ്മൂമ്മയാകുന്നെന്ന തോന്നൽ തനിക്കില്ലെന്ന് സിന്ധു പറയുന്നു.

അമ്മൂമ്മയാകാൻ പോകുന്നെന്ന തോന്നലില്ല. ക്രമേണ വരുമായിരിക്കും. ലിയാൻ വന്നപ്പോഴും (സഹോദരിയുടെ മകളുടെ കുഞ്ഞ്) മക്കളുടെ അനിയനെ പോലെയാണ് എനിക്ക് തോന്നിയത്. ആ ഫീൽ ആണ് എനിക്ക്. ഓസി ഡെലിവറി ചെയ്യാൻ പോകുമ്പോൾ എന്റെ മനസിൽ അഞ്ചാമത്തെ ബേബി വരാൻ പോകുന്നത് പോലെയാണ്. ഹൻസുവിന്റെ ഇളയ ആൾ വരാൻ പോകുന്നു. മുത്തശ്ശിയെന്ന തോന്നൽ ഇപ്പോഴില്ല. അമ്മു (അഹാന കൃഷ്ണ) ജനിച്ചപ്പോൾ അമ്മയുടെ വെെകാരികതയും എന്നിലില്ലായിരുന്നു.
ഇളയ അനുജത്തി ജനിക്കുന്നത് പോലെയായിരുന്നു. അമ്മുവിനോട് സംസാരിക്കുമ്പോൾ ഞാൻ എന്നെ ചേച്ചി എന്നാണ് വിളിച്ചിരുന്നത്. ചേച്ചി തരാം എന്നാണ് ഞാൻ പറഞ്ഞ് കൊണ്ടിരുന്നത്. അമ്മയെന്ന് പറയാൻ എനിക്ക് കുറേ സമയം വേണ്ടി വന്നു. പതിയെയാണ് അമ്മ എന്ന തോന്നൽ വന്നത്. ഇന്ന് ഞാൻ നാട്ടുകാരുടെയൊക്കെ സിന്ധു അമ്മ ആയെന്നും സിന്ധു കൃഷ്ണ പറയുന്നു.

ലക്ഷക്കണക്കിന് രൂപ ദിയയുടെ മുൻ ജീവനക്കാർ തട്ടിയെടുത്ത സംഭവത്തിന്റെ ഞെട്ടലിലായിരുന്നു താരകുടുംബം. 69 ലക്ഷം രൂപയോളമാണ് സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികൾ ക്യുആർ കോഡ് മാറ്റിയും പ്രൊഡക്ടുകൾ മറിച്ച് വിറ്റും ഇവർ കെെക്കലാക്കിയത്. ജീവനക്കാരികളെ ദിയയും കുടുംബവും ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി മനസിലായത്. വിഷയത്തിൽ സിന്ധു കൃഷ്ണയും ശക്തമായി പ്രതികരിച്ചിരുന്നു. തുടക്കത്തിൽ സംഭവം പൊലീസ് കേസാക്കണമെന്ന് താര കുടുംബം കരുതിയിരുന്നില്ല. പണം തിരികെ തരാമെന്ന് ജീവനക്കാരികൾ സമ്മതിച്ചിരുന്നു.
എന്നാൽ പിന്നീട് കൃഷ്ണ കുമാറിനും ദിയ കൃഷ്ണയ്ക്കുമെതിരെ ജീവനക്കാരികൾ പരാതി നൽകുകയാണുണ്ടായത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി എന്ന് ഇവർ ആരോപിച്ചു. മാധ്യമങ്ങൾക്ക് മുന്നിലും ആരോപണങ്ങൾ ഉന്നയിച്ചു. കുറച്ച് ദിവസങ്ങൾ ഈ വിവാദം നീണ്ടു നിന്നു. പൊലീസ് അന്വേഷണത്തിൽ കൃഷ്ണ കുമാറിനും ദിയക്കുമെതിരെയുള്ള പരാതി വ്യാജമാണെന്ന് പൊലീസിന് വ്യക്തമായി. ദിയയുടെ പരാതിയിൽ ജീവനക്കാരികൾക്കെതിരെ തെളിവുകൾ പൊലീസിന് ലഭിച്ചു.
ഗർഭിണിയായ താൻ ആശുപത്രിയിലായപ്പോൾ പോലും തട്ടിപ്പ് തുടർന്നു എന്നാണ് ദിയ മാധ്യമങ്ങളോട് പറഞ്ഞത്. പണം പോയതിനേക്കാൾ സഹോദരങ്ങളെ പോലെ കണ്ട ജീവനക്കാരികൾ കബളിപ്പിച്ചതിലാണ് വിഷമമെന്ന് ദിയ പറഞ്ഞു. വിഷയത്തിൽ ഭൂരിഭാഗം പേരും ദിയയെ പിന്തുണച്ചു. നേരത്തെ പല തവണ ദിയക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വന്നിട്ടുണ്ട്. പല വിവാദങ്ങളിലും ദിയ അകപ്പെട്ടു. എന്നാൽ ഇത്തവണ ദിയയുടെ ഭാഗത്താണ് ന്യായമെന്ന് മനസിലാക്കിയ ജനം ഇൻഫ്ലുവൻസറെ പിന്തുണച്ചു.


Click it and Unblock the Notifications