അവരുടെ പ്രെെവസിയിലേക്ക് കയറേണ്ടെന്ന് കരുതി, ഞങ്ങൾ ഇടപെടാറില്ലായിരുന്നു; ദിയയെക്കുറിച്ച് സിന്ധു കൃഷ്ണ
ദിയ കൃഷ്ണയും സ്ഥാപനത്തിലെ ജീവനക്കാരും തമ്മിലുള്ള പ്രശ്നം തുടരുകയാണ്. രണ്ട് കൂട്ടരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 69 ലക്ഷം രൂപ മൂവരും അടിച്ച് മാറ്റിയെന്നാണ് ദിയ പറയുന്നത്. ഇത്രയധികം തുക നഷ്ടപ്പെട്ടത് എന്തുകൊണ്ട് ദിയ അറിഞ്ഞില്ലെന്ന ചോദ്യവും വരുന്നുണ്ട്. സംഭവത്തെക്കുറിച്ച് ദിയയുടെ അമ്മ സിന്ധു കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കേരള രാഷ്ട്രീയം എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സിന്ധു കൃഷ്ണ.
ദിയയുടെ ബിസിനസിൽ ഞങ്ങളാരും ഇടപെടാറില്ലായിരുന്നു. ഞങ്ങൾ കുട്ടികളുടെ സാമ്പത്തിക കാര്യങ്ങളിൽ അങ്ങനെ ഇടപെടാറില്ല. അവർക്കൊരു സഹായം വേണമെങ്കിൽ ചെയ്യും. അല്ലാതെ ഞങ്ങളായി ഇടിച്ച് കയറി ഒന്നും ചെയ്യാറില്ല. പക്ഷെ ദിയയുടെ ജിഎസ്ടി അടയ്ക്കുന്നതെല്ലാം ഞാനാണ് നോക്കുന്നത്. അതെല്ലാം പക്കായാണ്. അഡ്വാൻസ് ടാക്സ് വരെ അടച്ച് പോകുന്നതാണ്. പക്ഷെ ബിസിനസിൽ എത്ര കിട്ടുന്നു, എത്ര വിറ്റ് പോകുന്നു എന്ന് നോക്കാറില്ല.

സ്വാഭാവികമായും ഇൻകം ടാക്സിന്റെ അങ്ങോട്ട് ഇവളുടെ വിവരങ്ങൾ പോകുമ്പോൾ ഞാൻ കാണാറുണ്ട്. ഇത്ര അല്ലല്ലോ കുറച്ച് കൂടെ വരേണ്ടതല്ലേ പേയ്മെന്റെന്ന് ഞാൻ ആലോചിക്കാറുണ്ടായിരുന്നു. ചോദിച്ചിട്ടുണ്ട്. ഒരു പരിധി കഴിയുമ്പോൾ നമ്മൾ അധികം ചോദിക്കില്ല. എന്തിനാണ് അവരുടെ പ്രെെവസിയിൽ കയറുന്നത്, അവർക്കെത്ര ലാഭം കിട്ടുന്നെന്ന് എന്തിന് അറിയണം എന്ന ചിന്തയിൽ വിട്ട് കളയും. പക്ഷെ ഞങ്ങളാരെങ്കിലും ഇൻവോൾവ്‍ഡ് ആയിരുന്നെങ്കിൽ ഒരിക്കലും സംഭവിക്കത്തില്ല. അറിഞ്ഞ് ഒരാൾക്ക് 5000 രൂപ കൊടുക്കുന്നത് പോലെയല്ല നമ്മുടെ കെെയിൽ നിന്ന് ഒരാൾ 5000 അടിച്ചോണ്ട് പോകുന്നത്.
ഓസിക്ക് പെെസ പോയതിനേക്കാൾ വിഷമം ഇങ്ങനെ പറ്റിച്ചതിലാണ്. ഇതിൽ ഒരു പെണ്ണിന് മാത്രമേ പ്രായമുള്ളൂ. ബാക്കി രണ്ട് പേരും ചെറുപ്പക്കാരികളാണ്. അവരുടെ മനസിൽ ഇത്രയും ക്രിമിനൽ ബുദ്ധി എങ്ങനെ വരുന്നു, അവർക്ക് അന്തസായി ജോലി ചെയ്ത് ജീവിച്ചൂടെ. കുറ്റബോധമില്ലാതെ അവർക്ക് ഇരിക്കാൻ പറ്റുന്നു. അതാണ് എന്നെ ഏറ്റവും ആശങ്കപ്പെടുത്തിയത്. കിഡ്നാപ്പ് ചെയ്തെന്ന് പറഞ്ഞ് കേസ് കൊടുത്തു.

അന്ന് സംസാരിച്ച് അവരെ പറഞ്ഞ് വിട്ടതാണ്. വീഡിയോ പുറത്ത് വിടുമെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. കുറച്ച് സമയം കൊടുക്കണം, കാശ് കൊണ്ട് വരാം എന്ന് പറഞ്ഞാണ് ഈ പിള്ളേർ പോകുന്നത്. പിന്നെ ഇവർക്ക് ആരുടെയോ ഉപദേശം കിട്ടി എന്ന് തോന്നുന്നു. പിന്നെ ദിയയെ വിളിച്ച് ഭയങ്കര ഭീഷണി. അവർ സംസാരിച്ച വീഡിയോ എടുത്തത് അവർക്ക് ഭയമായിരുന്നു.
ഈ സംഭവമറിഞ്ഞപ്പോൾ തന്നെ ഞങ്ങൾക്ക് ബ്രേക്കിംഗ് ന്യൂസ് ആക്കാമായിരുന്നു. ഞങ്ങളുടെ കയ്യിലുള്ള ദൃശ്യങ്ങൾ വെച്ച് വീഡിയോ ഇടാമായിരുന്നു. പക്ഷെ ഒന്നും ചെയ്തില്ല. പെൺകുട്ടികളായതിനാൽ അവരുടെ ഭാവിയോർത്താണ് അത് ചെയ്യാതിരുന്നതെന്നും സിന്ധു കൃഷ്ണ പറഞ്ഞു. അതേസമയം ജീവനക്കാരികളുടെ പരാതിയിൽ കൃഷ്ണ കുമാറിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ.
പണം നൽകിയില്ലെങ്കിൽ മാനഭംഗപ്പെടുത്തുമെന്ന് കൃഷ്ണ കുമാർ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരിയുടെ വസ്ത്രത്തിൽ പിടിച്ച് വലിച്ചതായും എഫ്ഐആറിൽ പറയുന്നു. അതേസമയം ജീവനക്കാരികൾ കുറ്റം സമ്മതിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ദിയയും കുടുംബവും പങ്കുവെച്ചിട്ടുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്ന് നിഷ്പക്ഷമായ ഇടപെടൽ അല്ല ഉണ്ടായതെന്ന് കൃഷ്ണ കുമാർ വിമർശിക്കുന്നുണ്ട്. വാദി പ്രതിയാകുന്ന സാഹചര്യമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ദിയ നികുതി വെട്ടിക്കാൻ വേണ്ടി ശ്രമിച്ചിട്ടുണ്ടെന്ന് പരാതിക്കാരായ ജീവനക്കാരികൾ പറയുന്നുണ്ട്.


Click it and Unblock the Notifications











