നീ എന്ന് തുടങ്ങി ഈ പരിപാടി?; ആ ചോദ്യം ചെയ്യൽ എനിക്ക് തന്നത് ട്രോമ, അമ്മയെപ്പോലെ സ്നേഹിച്ച സ്ത്രീ ചതിച്ചു; ശോഭ
ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നത് നമ്മുടെ നിയമ വ്യവസ്ഥയുടെ ആപ്തവാക്യമാണ്. നിരപരാധികൾക്ക് ശിക്ഷ ലഭിക്കാത്ത രീതിയിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമെ കുറ്റവാളികളെ ശിക്ഷിക്കാവൂ എന്നാണെങ്കിൽ പോലും പലരുടേയും ചതിയും കള്ള സാക്ഷ്യവും കാരണം ഇപ്പോഴും നിരപരാധികൾ ശിക്ഷിക്കപ്പെടാറുണ്ട്. അത്തരത്തിൽ ചിലരുടെ കുബുദ്ധി മൂലം മാസങ്ങളോളം പോലീസ് സ്റ്റേഷൻ കയറി ഇറങ്ങുകയും മാനസീക പീഡനം അനുഭവിക്കുകയും ചെയ്ത വ്യക്തിയാണ് ശോഭ വിശ്വനാഥ്.
കഴിഞ്ഞ ദിവസം തമ്മിൽ തമ്മിൽ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ലഹരികേസിൽ തന്നെ ചിലർ ചേർന്ന് പെടുത്തിയ ദുരനുഭവം ശോഭ പങ്കുവെച്ചു. കൈത്തറി മേഖലയിലാണ് ഞാൻ. വീവേഴ്സ് വില്ലേജ് എന്ന പേരിൽ എനിക്ക് ഒരു ബ്രാൻ്റുണ്ട്. പതിനഞ്ച് വർഷമായി. കൊവിഡ് കഴിഞ്ഞിട്ട് രണ്ടാമത്തെ സ്ഥാപനം റീ ഓപ്പൺ ചെയ്ത സമയമായിരുന്നു.

കേരള ആർട്ട് ആന്റ് ക്രാഫ്റ്റ് വില്ലേജിന് അകത്തായിരുന്നു ആ സ്റ്റോർ ഉണ്ടായിരുന്നത്. അതിന്റെ തിരക്കിലുമായിരുന്നു ഞാൻ. വഴുതക്കാടുള്ള സ്റ്റോറിന്റെ പുതുക്കി പണികളും നടക്കുന്നുണ്ടായിരുന്നു. പഴയ സ്റ്റോറിൽ ഇരുപതോളം വർക്കേഴ്സും പുതിയ സ്റ്റോറിൽ എന്റെ നേതൃത്വത്തിൽ റിക്രൂട്ട്മെന്റും കാര്യങ്ങളും നടക്കുകയുമായിരുന്നു. 2021 ജനുവരി 12നാണ് സംഭവം നടക്കുന്നത്. ക്രാഫ്റ്റ് വില്ലേജിന് അകത്ത് മഫ്തിയിൽ രണ്ട് പോലീസുകാർ വന്നു. എന്റെ ഫോൺ വാങ്ങി ഹരാസ് ചെയ്യുന്ന തരത്തിൽ ചോദ്യങ്ങൾ തുടങ്ങി.
എന്ത് തരം ബിസിനസാണ് ചെയ്യുന്നത്?, നീ എന്ന് തുടങ്ങി ഈ പരിപാടികൾ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. കാര്യമെന്താണെന്ന ക്ലാരിറ്റി അവർ എനിക്ക് തന്നിരുന്നില്ല. ഉടൻ തന്നെ എന്നെ അവിടെ നിന്ന് പഴയ സ്റ്റോറിലേക്ക് കൊണ്ടുപോയി. പോലീസ് ജീപ്പിൽ കയറാൻ വിസമ്മതിച്ചപ്പോൾ എന്റെ വണ്ടി അവർ ഓടിച്ചു. അതിൽ ഞാൻ കയറി. ഈ സംഭവങ്ങൾ എല്ലാം നടക്കുമ്പോൾ എന്റെ ആദ്യ ചിന്ത പോയത് വയസായ അച്ഛനിലേക്കും അമ്മയിലേക്കുമാണ്.
ഈ ന്യൂസ് അറിഞ്ഞ് കഴിയുമ്പോൾ അവർക്ക് എന്താണ് സംഭവിക്കുക എന്ന വേവലാതിയായിരുന്നു എനിക്ക്. അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഉണ്ടാവില്ലെന്നും നിങ്ങളെ വെറുതെ വിടില്ലെന്നും അപ്പോൾ തന്നെ ഞാൻ പോലീസുകാരോട് പറഞ്ഞു. പിന്നീട് എനിക്ക് മനസിലായി ഞാൻ പെട്ടിരിക്കുന്നത് വളരെ സീരിയസായ കാര്യത്തിലാണെന്ന്. ഞാൻ പഴയ സ്റ്റോറിലേക്ക് എത്തിയപ്പോൾ മുപ്പതോളം പോലീസുകാർ അവിടെ ഉണ്ടായിരുന്നു. എന്നെ ട്രാപ്പ് ചെയ്തതായിരുന്നു.
അത് ഞാൻ പോലീസുകാരോട് ആദ്യമെ പറയുകയും ചെയ്തിരുന്നു. എന്റെ ഡിവോഴ്സ് കേസ് നടക്കുകയാണ് ഒന്നുകിൽ അയാൾ ആയിരിക്കാം ഇതിന് പിന്നിൽ. അല്ലെങ്കിൽ അത് കഴിഞ്ഞ് എനിക്ക് ഒരു പ്രപ്പോസൽ വന്നിരുന്നു. അയാളോട് ഞാൻ നോ പറഞ്ഞതുകൊണ്ട് ഒരു വർഷമായി എന്നെ ടോർച്ചർ ചെയ്യുന്നുണ്ട് ചിലപ്പോൾ അയാളുമാകാം ഇതിന് പിന്നിലെന്ന് ഞാൻ പറഞ്ഞു. അവർ എന്റെ സ്റ്റോറിന് ഉള്ളിൽ നിന്ന് കഞ്ചാവുമായി പുറത്തേക്ക് വന്നു.

എനിക്ക് ആദ്യം അത് എന്താണെന്ന് പോലും മനസിലായില്ല. സിസിടിവി പരിശോധിക്കാനും മെഡിക്കൽ ടെസ്റ്റിന് കൊണ്ടുപോകാനുമെല്ലാം ഞാൻ പോലീസുകാരോട് ആവർത്തിക്കുന്നുണ്ടായിരുന്നു. 400 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഷോപ്പിന്റെ പല സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തി എന്നാണ് പറഞ്ഞത്. എഫ്ഐആറിലും ഫേക്ക് റിപ്പോർട്ടായിരുന്നു. കഞ്ചാവ് കണ്ടെടുക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നുവെന്നും ഞാൻ തന്നെയാണ് കഞ്ചാവ് പോലീസുകാർക്ക് എടുത്ത് കൊടുത്തതെന്ന് വരെയും അതിൽ എഴുതിയിരുന്നു.
കഞ്ചാവ് എന്റെ സ്ഥാപനത്തിലുണ്ടെന്ന് വിളിച്ച് പറഞ്ഞതും മറ്റ് കാര്യങ്ങൾ ചെയ്തതുമെല്ലാം മൂന്ന് പേർ ചേർന്നാണ്. ഒന്ന് എന്റെ സ്റ്റാഫായിരുന്നു. ആ സ്ത്രീ സ്ഥാപനത്തിന്റെ കെയർ ടേക്കറായിരുന്നു. ഒരുപാട് വർഷമായി എന്റെ കൂടെയുള്ള സ്ത്രീയായിരുന്നു. ഞാൻ എന്റെ അമ്മയെപ്പോലെയാണ് അവരെ സ്നേഹിച്ചത്. പതിനായിരം രൂപയ്ക്ക് വേണ്ടിയാണ് അവർ കുറ്റകൃത്യത്തിന് കൂട്ടുനിന്നത്.
മറ്റൊരാൾ എന്റെ എക്സ് എബ്ലോയിയാണ്. അവനാണ് സ്ഥാപനത്തിൽ കഞ്ചാവ് കൊണ്ടുവന്നത്. ഇതെല്ലാം ചെയ്യിപ്പിച്ചത് പ്രപ്പോസലുമായി വന്നപ്പോൾ ഞാൻ നോ പറഞ്ഞ വ്യക്തിയാണ്. ഹരീഷ് ഹരിദാസ് എന്നാണ് പേര്. അയാൾ ലോഡ്സ് ആശുപത്രിയുടെ എംഡിയായിരുന്നു. അയാളാണ് ഒന്നാം പ്രതി. മുപ്പത് പോലീസുകാർ ഹരാസ് ചെയ്ത് ചോദ്യം ചെയ്യുകയായിരുന്നു. ഒരു വനിത എസ്ഐ മാത്രമാണ് എനിക്ക് സ്ത്രീയെന്ന പരിഗണന തന്നത്. എന്റെ സ്ഥാപനത്തിന്റെ ഏരിയ തന്നെ നോ സ്മോക്ക് ഏരിയയാണ്.
എന്റെ ചേട്ടന് അറിയാമായിരുന്നു ഞാൻ ചെയ്തിട്ടില്ലെന്ന്. എന്നെ അവർ റിമാന്റ് ചെയ്തില്ല. പകരം ഫൈൻ അടക്കാൻ പറഞ്ഞു. എന്നെ ട്രാപ്പ് ചെയ്തയാളെ പിന്നീട് പോലീസ് പിടിച്ചു. രണ്ട് മാസം ഞാൻ മ്യൂസിയം പോലീസ് സ്റ്റേഷൻ കയറി ഇറങ്ങി. എന്റെ കാര്യം നോക്കാൻ ഞാൻ മാത്രമെയുള്ളു. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയാണ്. ഗാർഹിക പീഡനം അനുഭവിച്ച് മടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചയാളാണ് ഞാൻ. അതിൽ നിന്നും ദൈവം എനിക്ക് ജീവൻ തിരിച്ച് തന്നു.
അന്ന് തീരുമാനിച്ചു ഇനി എന്ത് സംഭവിച്ചാലും ഫൈറ്റ് ചെയ്യുമെന്ന്. ആ ധൈര്യം വെച്ചാണ് കേസ് വന്നപ്പോൾ സത്യം തെളിയിക്കാൻ ഞാൻ പരമാവധി പരിശ്രമിച്ചത്. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. അങ്ങനെയാണ് അയാൾ പിടിയിലായതെന്നും അന്ന് അനുഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി ശോഭ പറഞ്ഞു.


Click it and Unblock the Notifications











