'ഷൈൻ ചേട്ടൻ വെബ് സീരിസ് കാണുന്നുണ്ടായിരുന്നു, ജിസ്മയ്ക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്'; ജിസ്മയും വിമലും
ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഷോർട്ട്സ് വീഡിയോകളിലൂടെയും യുട്യൂബിൽ കണ്ടൻ്റ് വീഡിയോയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതരായി മാറിയ രണ്ട് പേരാണ് ജിസ്മയും വിമലും. ഇവർ പങ്കുവെക്കുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ ഞൊടിയിടയിലാണ് വൈറലായി മാറാറുള്ളത്.
സിനിമയിലൂടെ തുടക്കം കുറിച്ച് പിന്നീട് ടെലിവിഷൻ ആങ്കറിങ്ങ് മേഖലയിൽ തിളങ്ങി നിന്ന ഇവർ കപ്പിളാണോ ആങ്ങളയും പെങ്ങളുമാണോ എന്നൊക്കെ കുറെ പേർ കമൻ്റുകളിലൂടെ ചോദിക്കാറുണ്ട്.
ഈ ചോദ്യങ്ങൾക്കൊക്കെയുള്ള മറുപടി അടുത്തിടെ ഇരുവരും ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഞങ്ങൾ ലവേഴ്സാണ്. സൂര്യ ടിവിയിൽ ആങ്കറിങ്ങിനായി എത്തിയപ്പോഴാണ് ആദ്യം കണ്ടതെന്നും ഒന്നിച്ച് ഷോ ചെയ്യേണ്ടി വന്ന കഥയെ പറ്റിയും പിന്നീട് സുഹൃത്തുക്കളാവുകയും ആ സൗഹൃദം പ്രണയത്തിന് വഴി മാറുകയായിരുന്നുവെന്നും ജിസ്മയും വിമലും പറഞ്ഞിരുന്നു.
ഇരുവരുടേയും ഏറ്റവും പുതിയ സീരിസ് ആദ്യ ജോലി പിന്നെ കല്യാണം അടുത്തിടെയാണ് അവസാനിച്ചത്. സീരിസ് വലിയ വിജയമായിരുന്നു.

ഷൈൻ ടോം ചാക്കോ സീരിസിന്റെ അവസാന എപ്പിസോഡിൽ ഗസ്റ്റ് റോളിൽ വന്നതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിത ആദ്യം ജോലി പിന്നെ കല്യാണം എന്ന സീരിസിന്റെ പിന്നാമ്പുറ വിശേഷങ്ങൾ പങ്കുവെച്ച് എത്തയിരിക്കുകയാണ് ജിസ്മയും വിമലും. 'ആദ്യം ജോലി പിന്നെ കല്യാണത്തിന്റെ കഥ ഞങ്ങളുടേത് തന്നെയാണ്.'
'ഞങ്ങൾ തന്നെയാണ് അതിന്റെ കഥ എഴുതിയത്. ഒരു സിനിമ കണ്ട സമയത്ത് അതിലെ രണ്ട് കഥാപാത്രങ്ങളും അവരുടെ അവസ്ഥയും മനസിൽ വല്ലാതെ ഉടക്കി അങ്ങനെയാണ് അതിൽ നിന്നും ഒരു സ്റ്റോറി ഡവലപ്പ് ചെയ്ത് എടുത്തത്.'

'27 മുതൽ മുപ്പത് വയസുവരെയുള്ള യങ്സ്റ്റേർസ് അനുഭവിക്കുന്ന ചില പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചാൽ അവരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുമല്ലോയെന്ന് കരുതിയാണ് അങ്ങനൊരു വിഷയം എടുത്ത് സംസാരിച്ചത്. ആണുങ്ങളെ സംബന്ധിച്ച് ജോലിയും പെണ്ണുങ്ങളെ സംബന്ധിച്ച് കല്യാണവുമാണ് 27 മുതൽ മുപ്പത് വയസുവരെയുള്ള കാലഘട്ടത്തിൽ ഏറ്റവും വലിയ പ്രശ്നം.'
'അത് സംബന്ധിച്ചുള്ള ചോദ്യങ്ങളായിരിക്കും അവർ ഏറ്റവും കൂടുതൽ ഫേസ് ചെയ്യേണ്ടി വരിക. ഇത്രപെട്ടന്ന് ഇത്രയാളുകളിലേക്ക് ഈ വെബ് സീരിസ് എത്തുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല.'

'എപ്പിസോഡുകൾ അപ്ലോഡ് ചെയ്യും മുമ്പ് ഞങ്ങൾ പരസ്പരം പറയും നീ ഹാപ്പിയല്ലേ... ആളുകൾ അക്സപ്റ്റ് ചെയ്തില്ലെങ്കിലും കുഴപ്പമില്ല. നമ്മൾ നന്നായി കഷ്ടപ്പെട്ട് ചെയ്തതല്ലേ. അതുകൊണ്ട് അപ് ലോഡ് ചെയ്യാമെന്ന്.'
'ജോലി പോയി ഇരിക്കുന്ന സമയത്താണ് ഞങ്ങൾ ഈ കഥ ആലോചിക്കുന്നത്' ജിസ്മയും വിമലും പറഞ്ഞു. 'പ്രേമത്തിലൂടെയാണ് ഞാൻ സിനിമയിലേക്ക് എത്തുന്നത്. പിന്നെ ലളിതം സുന്ദരത്തിന്റെ എഴുത്തുകാരനായ പ്രമോദ് മോഹനെ അസിസ്റ്റ് ചെയ്തിരുന്നു കുറച്ച് കാലം.'

'കഥ പറയാനും എഴുതാനും എനിക്ക് ഒരുപാട് ഇഷ്ടമാണ്. കൂടാതെ ചുമ്മ എന്നൊരു സീരിസും ചെയ്തിരുന്നു.' വിമൽ പറഞ്ഞു. 'ഞങ്ങൾ ഒരുമിച്ചാണ് ഒരു ചാനലിൽ ഷോ ചെയ്തത്. അവിടെ നിന്നുള്ള സൗഹൃദമാണ്.'
'യുട്യൂബ് ചാനൽ തുടങ്ങിയപ്പോൾ തൊണ്ണൂറ് ദിവസം അടുപ്പിച്ച് ഞങ്ങൾ രണ്ടുപേരും ഡെയ്ലി വർക്കൗട്ട് വീഡിയോ ചെയ്ത് യുട്യൂബിലൂടെ പങ്കുവെച്ചു. അതായിരുന്നു ആദ്യ അച്ചീവ്മെന്റ്. അതിനിടയിൽ വിമലിന് കരിക്കിൽ നിന്നും ഓഫർ വന്നു. പനിവെച്ച് വരെ വർക്കൗട്ട് വീഡിയോ ചെയ്തിട്ടുണ്ട്.'

'തുടക്കത്തിൽ ആന്റണി എന്ന കഥാപാത്രം ചെയ്യാൻ ഞങ്ങളുടെ സുഹൃത്തുക്കളിൽ നിന്നും കുറച്ച് ഓപ്ഷനായിരുന്നു എടുത്ത് വെച്ചത്. പക്ഷെ അവരെ കൊണ്ടുവന്നാൽ പിന്നേയും എപ്പിസോഡിന് നീളം കൂടും അതേസമയം എല്ലാവർക്കും പരിചിതമായിട്ടുള്ള ഒരാളെ അഭിനയിപ്പിച്ചാൽ കഥാപാത്രത്തെ കൂടുതൽ വിശദീകരിക്കേണ്ടി വരില്ല.'
'അങ്ങനെയാണ് ഷൈൻ ചേട്ടനെന്ന ഓപ്ഷനെ കുറിച്ച് ചിന്തിക്കുന്നത്. ജിസ്മയുടെ കൂടെ വർക്ക് ചെയ്തിട്ടുണ്ട് ഷൈൻ ചേട്ടൻ. അങ്ങനെയാണ് അദ്ദേഹത്തെ കോൺടാക്ട് ചെയ്തത്. ഈ വെബ് സീരിസ് അദ്ദേഹം കാണുന്നുണ്ടായിരുന്നു' ജിസ്മയും വിമലും പറഞ്ഞു.


Click it and Unblock the Notifications