കുടുംബത്തിൽ പിറന്നാൽ ഇങ്ങനെ ഇരിക്കും; ശമ്പളവും അവധിയുമില്ലാത്ത പ്രവൃത്തിയെ റൊമാന്റിസൈസ് ചെയ്യുന്നു, ചർച്ചകൾ!
മലയാളത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റികൾക്കും യുട്യൂബ് ചാനലുണ്ട്. കൊവിഡ് കാലത്താണ് ഭൂരിഭാഗം പേരും യുട്യൂബ് ചാനലിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി തുടങ്ങിയത്. അക്കൂട്ടത്തിൽ ഒരാളാണ് നടി താര കല്യാണിന്റെ മകളും നർത്തകിയും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും അഭിനേത്രിയും എല്ലാമായ സൗഭാഗ്യ വെങ്കിടേഷ്. നൃത്ത അധ്യാപികയാണ് സൗഭാഗ്യ. കുടുംബ ജീവിതത്തിനും പ്രൊഫഷനും ഇടയിൽ ലഭിക്കുന്ന ഒഴിവ് സമയങ്ങളാണ് യുട്യൂബ് വ്ലോഗിങ്ങിന് വേണ്ടി സൗഭാഗ്യ പ്രയോജനപ്പെടുത്തുന്നത്.
അവയിൽ ഏറെയും ഹോം വ്ലോഗുകളാണ്. ഒരു വ്ലോഗിൽ പോലും കൃത്രിമത്വം തോന്നുകയില്ല. മേക്കപ്പോ ബ്രാന്റഡ് വസ്ത്രങ്ങളോ ഒന്നും സോ കോൾഡ് യുട്യൂബേഴ്സിനെപ്പോലെ വ്ലോഗിന് വേണ്ടി പ്രത്യേകമായി സൗഭാഗ്യ ധരിക്കാറുമില്ല. എല്ലാത്തിലും ഒരു ഒറിജിനാലിറ്റി തോന്നിപ്പിക്കുന്നവെന്നതാണ് സൗഭാഗ്യയുടെ വ്ലോഗുകൾക്ക് ആരാധകർ കൂടാൻ കാരണം.

ഭർത്താവിനും മകൾക്കും ഒപ്പം തിരുവനന്തപുരത്താണ് സൗഭാഗ്യയുടെ താമസം. നായകൾ, പശു, പൂച്ച, താറാവുകൾ തുടങ്ങി എല്ലാ വളർത്ത് മൃഗങ്ങളും സൗഭാഗ്യയ്ക്കുണ്ട്. അവ എല്ലാത്തിനേയും പരിപാലിക്കുന്നതും വീട്ടുജോലികൾ ചെയ്യുന്നതും സൗഭാഗ്യ ഒറ്റയ്ക്കാണ്. കുടുംബവും പ്രൊഫഷനും മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്ന സൗഭാഗ്യയുടെ വ്ലോഗുകൾക്ക് താഴെ പ്രത്യക്ഷപ്പെട്ട ചില കമന്റുകൾ ഇങ്ങനെയായിരുന്നു...
കുടുംബത്തിൽ പിറന്നാൽ ഇങ്ങനെ ഇരിക്കും, ഇതെല്ലാം ചെയ്യുവെങ്കിൽ ഗുഡ് ഹൗസ് പത്നി, ഫാമിലി... കുടുംബം എന്നാൽ ഇതാണ്, ഇങ്ങനെ വേണം ലൈഫ്, നന്നായി ജീവിക്കുന്ന കുടുംബം, സെലിബ്രിറ്റികളിൽ ചിലരൊക്കെ സൗഭാഗ്യയെ കണ്ട് പഠിക്കണം, ഇന്നത്തെ പെൺകുട്ടികൾ മാതൃകയാണ് സൗഭാഗ്യ. വീട്ടുജോലി ചെയ്യാൻ മടിയുള്ള എല്ലാ പെൺകുട്ടികളും കണ്ടിരിക്കണം ഈ വീഡിയോസ്.
മിടുക്കിയായി ജോലി ചെയ്യുന്ന സൗഭാഗ്യയ്ക്ക് അഭിനന്ദനങ്ങൾ, ഒരു കുടുംബം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനുള്ള ഉദാഹരണം എന്നിങ്ങനെയായിരുന്നു. എന്നാൽ ശമ്പളവും അവധിയുമില്ലാത്ത പ്രവൃത്തിയെ റൊമാന്റിസൈസ് ചെയ്യുകയാണ് ഇത്തരം കമന്റുകളിലൂടെ ഒരു വിഭാഗം ആളുകൾ ചെയ്യുന്നതെന്ന് പറയുകയാണ് ഷിജിൻ റോയിറ്റ് എന്ന ഇൻഫ്ലൂവൻസർ. സൗഭാഗ്യയോട് നൂറ് ശതമാനം സ്നേഹം... വീട്ടുപണികൾ ചെയ്യുന്നത് തെറ്റല്ല.
അതിനെ സ്വതന്ത്ര്യമായി തെരഞ്ഞെടുത്ത ജീവിതം എന്ന് കാണിക്കുന്നതും തെറ്റല്ല. നീ ഭയങ്കര ഫെമിനിസമൊന്നും പറയേണ്ടെന്ന് പറയുന്നവരോട്... സ്ത്രീകൾ എന്ത് ചെയ്യണമെന്ന് പഠിപ്പിക്കുന്നതല്ല ഫെമിനിസം. അവർക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഓർമിപ്പിക്കലാണ്.

എന്നാൽ ഇതാണ് സ്ത്രീത്വം, ഇതായിരിക്കണം പെണ്ണ് എന്നൊക്കെ പറയുന്ന കമന്റുകൾ ഓരോന്നും എതിർക്കുന്നത് കൂടിയാണ് ഫെമിനിസം. വീട്ടുപണി എപ്പോഴും ഒരു തിരഞ്ഞെടുപ്പല്ല. ശമ്പളവും അവധിയുമില്ലാത്ത പ്രവൃത്തിയെ റൊമാന്റിസൈസ് ചെയ്യുന്ന കമന്റുകൾ ഉത്സവമാക്കി മാറ്റുമ്പോൾ സമൂഹം സ്ത്രീയെ പ്രഷർ ചെയ്യും. നിന്റെ അമ്മത്വം പോരടി, നീ മതിയായ സ്ത്രീ അല്ലടി,
യു ആർ ലേസി ഈഫ് യുആർ റെസ്റ്റ് എന്നിങ്ങനെയുള്ള മുദ്രാവാക്യം മുഴങ്ങുന്നതാണ് ഇത്തരത്തിലുള്ള ഓരോ കമന്റും. തളർച്ചയെ മഹത്വവത്കരിക്കുന്നത് ശാക്തീകരണമല്ല. തീരാത്ത കഠിനാധ്വാനത്തെ വാഴ്ത്തുന്നത് ആത്മബലമല്ല. അവസാനം വരെ കഷ്ടപ്പെടുന്നത് ഒരു ഗൗരവകരമായ സ്വാതന്ത്ര്യവുമല്ല. സ്ത്രീകളുടെ തീരാത്ത വീട്ടുപണിയെ മാതൃകയാക്കാൻ പറയുന്നത് അവരെ ബലവത്താക്കുന്നതല്ല ചുമലിലേറ്റിക്കലാണ്.
മികച്ച മകൾ, മികച്ച ഭാര്യ, മികച്ച അമ്മ എന്ന് പറയാൻ നമ്മൾ അവളെ അത്യധികം ശൂന്യമാക്കി പണി ചെയ്യിപ്പിക്കുന്ന രീതികൾ നിറക്കേണ്ടതുമില്ലെന്നായിരുന്നു ഷിജിൻ പറഞ്ഞത്. നടിയും അവതാരകയുമായി ജുവൽ മേരി അടക്കമുള്ളവർ ഷിജിന്റെ വാക്കുകളെ അനുകൂലിച്ച് എത്തി. ഷിജിൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നും ഇതേ തോന്നൽ തങ്ങൾക്കും വന്നുവെന്നും എന്നാൽ വെറുതെ കമൻ്റ് ഇട്ട് തെറി കേക്കണ്ടല്ലോയെന്ന് കരുതി വിട്ടതാണെന്നുമാണ് ഭൂരിഭാഗം പേരും കുറിച്ചത്.


Click it and Unblock the Notifications