ആരാലും അറിയപ്പെടാതെ മൂലക്ക് കിടന്നയാളാണ് ഞാൻ, അവനോടും ദൈവത്തിനോടുമാണ് എനിക്ക് നന്ദി; ശോഭന വെട്ടിയാർ
സോഷ്യൽമീഡിയ നിരന്തരമായി ഉപയോഗിക്കുന്നവർക്ക് സുപരിചിതരായ അമ്മയും മകനുമാണ് ശ്രീകാന്ത് വെട്ടിയാറും അമ്മ ശോഭനയും. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സിൽ രണ്ടുപേർക്ക് കൂടിയാണ് ശ്രീകാന്തും അമ്മയും. കോമഡി റീലുകളാണ് ഇവരുടെ തുറുപ്പ് ചീട്ട്. മുപ്പത് സെക്കന്റ് റീലിൽ പോലും അരണിക്കൂർ സ്കിറ്റിൽ പോലും കാണാത്തത്ര കൗണ്ടറുകൾ ഉണ്ടാകും. ഒന്നിൽപോലും അശ്ലീലമോ ഡബിൾ മീനിങ്ങോ ഇല്ല.
സെലിബ്രിറ്റികളിൽ പലരും വെട്ടിയാർ ജിയുടേയും അമ്മയുടേയും ഫാൻസാണ്. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് മിക്കപ്പോഴും ഇവരുടെ റീലുകൾക്ക് വിഷയമാകുന്നത്. യാതൊരു വിധ മേക്കപ്പോ ആഡംബരങ്ങളോ ഇരുവരുടേയും റീലുകളിൽ കാണാൻ കഴിയില്ല. സാധാരണക്കാരിൽ സാധാരണക്കാരായ ഒരു അമ്മയും മകനും.

ഈ ടാഗ് തന്നെയാണ് ശ്രീകാന്ത് വെട്ടിയാറിനേയും അമ്മയേയും ജനപ്രിയരാക്കിയത്. സിനിമ പ്രമോഷനുകൾ അടക്കം ഇരുവരുടേയും സോഷ്യൽമീഡിയ പേജിലൂടെയും യുട്യൂബ് ചാനലിലൂടെയും നടക്കാറുണ്ട്. ശ്രീകാന്തിനേക്കാൾ ആരാധകർ മകനും കൂട്ടുകാർക്കുമൊപ്പം കട്ടയ്ക്ക് പിടിച്ച് നിന്ന് പെർഫോം ചെയ്ത് ചിരിപ്പിക്കുന്ന അമ്മ ശോഭനയ്ക്കാണ്. അടുത്തിടെയായി നിരവധി സിനിമാ അവസരങ്ങളും ശോഭനയെ തേടി എത്തുന്നുണ്ട്.
ജഗദീഷ് അടക്കമുള്ളവർ കേന്ദ്ര കഥാപാത്രങ്ങളായ പരിവാറിൽ ശോഭന മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. സുഹാസിനി എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്. സിനിമയുടെ പ്രമോഷൻ പരിപാടികളിലും ശോഭന സജീവമായിരുന്നു. ആനി, സജീവ് എന്നിവർ നിർമ്മിച്ച് ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാണ്ഡവലഹള എന്ന ചിത്രത്തിലും ശോഭന അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ മകനെ കുറിച്ച് ശോഭന പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തനിക്ക് ജീവിത്തിൽ നന്ദിയുള്ള രണ്ടുപേരിൽ ഒരാൾ ദൈവവും മറ്റൊരാൾ മകൻ ശ്രീകാന്തുമാണെന്നാണ് ഒരു അഭിമുഖത്തിൽ ശോഭന പറഞ്ഞത്. മകനെ കുറിച്ച് മീഡിയകൾ ചോദിച്ചപ്പോഴാണ് അമ്മ ശോഭന വാചാലയായത്. അവനോടും ദൈവത്തിനോടും മാത്രമെ എനിക്ക് നന്ദി പറയാനുള്ളു.
അവനാണ് എന്നെ ഇത്രയുമാക്കിയത്. ആരും അറിയാതെ ഒരു പെരയുടെ മൂലക്ക് കിടന്നിരുന്നയാളാണ് ഞാൻ. ഇപ്പോൾ ഇവിടം വരെ അവൻ എന്നെ കൊണ്ടെത്തിച്ചു. മക്കൾ അമ്മമാരെ കൊല്ലുന്ന വാർത്തകൾ നിരന്തരം നമ്മൾ കേൾക്കുന്നതല്ലേ. എന്നാൽ അവനാണ് എന്നെ ഇവിടെ വരെ എത്തിച്ചത് എന്നാണ് ശോഭന മകൻ ശ്രീകാന്തിനെ കുറിച്ച് പറഞ്ഞത്. ആലപ്പുഴ മാവേലിക്കര സ്വദേശിയാണ് ശ്രീകാന്ത്.

താരത്തിന്റെ വീടും പരിസരവും തന്നെയാണ് പലപ്പോഴും ഇവരുടെ സ്കിറ്റുകൾക്കും ലൊക്കേഷനാകുന്നത്. സുഹൃത്താണ് വീഡിയോ ഷൂട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനുമെല്ലാം ശ്രീകാന്തിനെ സഹായിക്കുന്നത്. സ്വന്തം നിലാപടുകളും കാഴ്ചപ്പാടുകളും രാഷ്ട്രീയവും ചിന്തകളുമാണ് ശ്രീകാന്ത് വീഡിയോയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത്. ചാനലിൽ ഹാസ്യ പരിപാടിയുടെ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചുള്ള പരിചയവും ശ്രീകാന്തിനുണ്ട്.
യുട്യൂബിലും റീൽസിലും സജീവമാകും മുമ്പ് കേരളത്തിലെ ഭൂരിഭാഗം ചെറുപ്പക്കാരെയും പോലെ ശ്രീകാന്തും പ്രവാസിയായിരുന്നു. കലയോടുള്ള പ്രിയം കൊണ്ടാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് എത്തിയത്. വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത് നിർമ്മിച്ച വീടാണ് ശ്രീകാന്തിന്റെ വീഡിയോകളിൽ ഉള്ള വീട്. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെ വന്നതിനാലാണ് വീട് പണി പൂർക്കിയാക്കാൻ താരത്തിന് കഴിയാതെ പോയത്.
ശ്രീകാന്തും ചില സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. അതിൽ ഒന്ന് സൂപ്പർ ശരണ്യയാണ്. സിനിമ സംവിധാനം തന്നെയാണ് ശ്രീകാന്തിന്റെയും ലക്ഷ്യം. അമ്മയും സഹോദരിയും അടങ്ങുന്നതാണ് ശ്രീകാന്തിന്റെ കുടുംബം. വിവാഹിതയായ ചേച്ചി ശ്രീകാന്തിന്റെ വീഡിയോകളിൽ പ്രത്യക്ഷപ്പെടാറില്ല. പ്രധാന അഭിനേതാക്കൾ അമ്മ ശോഭനയും ശ്രീകാന്തും തന്നെയാണ്.


Click it and Unblock the Notifications