ചവിട്ടി വാങ്ങി തന്നവർ വരെ ചീത്ത; ഓലമേഞ്ഞതാണെങ്കിലും നല്ലത് അവനവന്റെ കൂര, ഔദാര്യം പറ്റിയാലുള്ള പ്രശ്നം!
ഒരു വർഷത്തെ പഴക്കം മാത്രമെ കെഎച്ച്ഡിഇസി കൊല്ലം സുധിയുടെ കുടുംബത്തിനായി കോട്ടയത്ത് നിർമ്മിച്ച് കൊടുത്ത വീടിനുള്ളു. വീട് എന്ന സ്വപ്നം ബാക്കിവച്ചായിരുന്നു കൊല്ലം സുധി വിടപറഞ്ഞത്. ആ സ്വപ്നം സഫലമാക്കാൻ പിന്നീട് മനുഷ്യർ ഒത്തുചേരുകയായിരുന്നു. കുടുംബത്തോടൊപ്പം വാടക വീട്ടിലായിരുന്നു സുധി മരിക്കും വരെ താമസിച്ചിരുന്നത്. ബിഷപ്പ് നോബിൾ ഫിലിപ്പാണ് വീട് നിർമ്മിക്കാനായി കോട്ടയത്ത് ഏഴ് സെന്റ് സ്ഥലം ഫ്രീയായി നൽകിയത്.
സുധിലയം എന്നായിരുന്നു വീടിന് നൽകിയ പേര്. പക്ഷെ താക്കോൽദാനം കഴിഞ്ഞ് ഒരു വർഷം പിന്നിടും മുമ്പ് തന്നെ വീടിനെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ രേണുവും കുടുംബവും നടത്തി. വീടിന്റെ പെയിന്റ് അടക്കം പൊളിഞ്ഞ് ഇളകിയെന്നും മുറികളിൽ ചോർച്ചയുണ്ടെന്ന് അടക്കമുള്ള ആരോപണങ്ങളാണ് രേണുവും കുടുംബവും ഉയർത്തിയത്.

ഇതോടെ വീട് നിർമ്മിച്ച കെഎച്ച്ഡിഇസി ഗ്രൂപ്പ് സ്ഥാപകൻ ഫിറോസും രേണുവും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കമായി. രേണുവും കുടുംബവും ആരോപിച്ച ചില പ്രശ്നങ്ങൾ ഫിറോസും സംഘവും പരിഹരിച്ച് കൊടുത്തു. പക്ഷെ വീടിന്റെ പ്ലാസ്റ്ററിങ് ഇളകിപോകുന്നതിന് ഇനിയും പരിഹാരമായിട്ടില്ല. രേണു കെഎച്ച്ഡിഇസിയുടെ നിർമ്മാണ പ്രവൃത്തികൾക്ക് എതിരെ രംഗത്ത് എത്തിയത് സംഘടനയുടെ ഭാവിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
കെഎച്ച്ഡിഇസിയുടെ കീഴിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് വർക്ക് കിട്ടാത്ത അവസ്ഥയാണ്. അതേസമയം ദാനം കിട്ടിയ വസ്തുവിനെ കുറിച്ച് കുറ്റം പറഞ്ഞ് റീച്ചുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സോഷ്യൽമീഡിയയിലെ ഒരു വിഭാഗം ആളുകൾ രേണുവിനും കുടുംബത്തിനും എതിരെ രംഗത്ത് എത്തി.
വീട്ടിലേക്ക് കസേരയും ചവിട്ടിയും വാങ്ങി തന്നവർ വരെ ഇപ്പോൾ തന്നേയും കുടുംബത്തേയും അധിക്ഷേപിച്ച് തുടങ്ങി എന്നാണ് രേണു കഴിഞ്ഞ ദിവസം പറഞ്ഞത്. എന്തൊക്കെയാണ് കേൾക്കുന്നത്... സ്ഥലം തന്ന മനുഷ്യന്റെ വായിൽ നിന്നും കേൾക്കുന്നു, വീട് വെച്ച് തന്നവരുടെ വായിൽ നിന്നും കേൾക്കുന്നു, ആ വീട്ടിലേക്ക് കസേരയും ചവിട്ടിയും വാങ്ങി തന്നവരുടെ വായിൽ നിന്നും കേൾക്കുന്നു. എന്തിന് ഒന്നും ചെയ്യാത്ത നാട്ടുകാരുടെ വായിൽ നിന്നും കേൾക്കുന്നു.
കേട്ട് കേട്ട് മടുത്തു. സത്യം പറഞ്ഞാൽ ഇതിലും ഭേദം ആ വാടക വീട് തന്നെയായിരുന്നു എന്നാണ് രേണു പറഞ്ഞത്. മറ്റൊരു വിവാഹം കഴിക്കുകയാണെങ്കിൽ ഒരിക്കലും താനും ഭർത്താവും സുധിലയത്തിൽ കഴിയില്ലെന്നും രേണു പറഞ്ഞിരുന്നു. അങ്ങനെ വല്ലതും നടക്കുകയാണെങ്കിൽ ആ വീട് തിരിച്ച് തന്നേക്കണേ... അത് മറ്റാർക്ക് എങ്കിലും നൽകാമെന്ന് ഫിറോസും രേണുവിനുള്ള മറുപടിയായി കുറിച്ചിരുന്നു.

രേണു-ഫിറോസ് വിഷയത്തിൽ കമന്റുകൾ ഏറെയും രേണുവിനെ അനുകൂലിച്ചാണ്. ഓലമേഞ്ഞതാണെങ്കിലും നല്ലത് അവനവന്റെ കൂര തന്നെയാണ് താമസിക്കാൻ നല്ലതെന്നും ഔദാര്യം പറ്റിയാൽ അടിമയായി പോകുമെന്നുമാണ് ഏറെയും പേർ രേണുവിന്റെ പക്ഷം ചേർന്ന് കുറിച്ചത്. ദാനം കൊടുത്തത് തിരിച്ച് ചോദിക്കാൻ പാടില്ല. ഫിറോസ് ചെയ്ത പ്രവൃത്തി മോശം, എന്തെങ്കിലും ആർക്കെങ്കിലും കൊടുത്താൽ പിന്നെ അത് വാങ്ങിയവർ തന്റെ അടിമയായി നിൽക്കണമെന്നാണോ ഫിറോസ് ഉദ്ദേശിക്കുന്നത്.
ഓരോരോ അല്പന്മാർ... നിന്റെ ഒന്നും പുറകെ അവർ നടന്നില്ലല്ലോ എന്തെങ്കിലും തായോന്ന് പറഞ്ഞ്, രേണു ആരുടേയും അടിമ അല്ല. ജീവിച്ച് കാണിക്കണം, കൊടുക്കുന്നതുപോലെ കൊടുത്തിട്ട് തിരിച്ച് ചോദിക്കുന്നവരാണ് നമ്മുടെ ജനങ്ങൾ. ഉയരങ്ങളിൽ എത്തുമ്പോൾ കണ്ണുകടിയുള്ളവർ തിരിച്ച് ചോദിക്കും.
ഓലമേഞ്ഞ വീടാണെങ്കിലും നമ്മുടെ സ്വന്തം ആണെങ്കിൽ ആരും നമ്മളെ ഒന്നും പറയില്ല, ഒരാൾക്ക് ഒരു ഉപകാരം ചെയ്ത് കൊടുത്തിട്ട് പിന്നെ അതിന് കണക്ക് പറയുന്നത് എന്തായാലും മോശമാണ്, നമ്മുടെ കഴിവിൽ വിശ്വാസം ഉണ്ടെങ്കിൽ ഒരുത്തന്റെയും ഔധാര്യം പറ്റാൻ നിൽക്കരുത്. അഥവാ പറ്റിയാൽ നീ എന്നും യാചകൻ ആകും എന്നിങ്ങനെ നീളുന്നു രേണുവിനെ പിന്തുണച്ച് എത്തിയവരുടെ വാക്കുകൾ. രേണുവും മകനും മാതാപിതാക്കളുമാണ് സുധിലയത്തിൽ താമസിക്കുന്നത്.


Click it and Unblock the Notifications











