ഫോണും പാസ്പോർട്ടും എല്ലാം ലോക്കാണ്, നീ ഗൾഫിൽ പോകേണ്ടെന്നാണ് പറയുന്നത്, മരണം വരെ ജാസിക്കൊപ്പം; ആഷി
സോഷ്യൽമീഡിയയിലെ വൈറൽ കപ്പിളാണ് ജാസിയും ആഷിയും. ട്രാൻസ് വുമണായ ജാസിയുമായി പ്രണയത്തിലായതിന്റെ പേരിൽ വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ആഷിക്ക് എതിരാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദുബായിൽ പെർഫ്യൂം ബിസിനസാണ് ജാസിക്കും ആഷിക്കും. ട്രാൻസ് വുമണായി മാറുന്നതിനുള്ള ചികിത്സയിലായതുകൊണ്ട് തന്നെ ജാസി ആഷിക്കൊപ്പം കൊച്ചിയിലാണ് ഇപ്പോൾ താമസം. ജാസിയുമായുള്ള ബന്ധത്തിന് ഇപ്പോഴും വീട്ടുകാർ എതിരാണെന്നും പാസ്പോർട്ട് അടക്കം തന്റെ സഹോദരങ്ങൾ മേടിച്ച് വെച്ചിരിക്കുകയാണെന്നും ആഷി പറയുന്നു.
ബിസിനസ് അടക്കം എല്ലാത്തിലും താൻ തിരികെ ചെല്ലാത്തതിനാൽ പ്രശ്നങ്ങൾ വന്ന് തുടങ്ങിയെന്നും മൈ മീഡിയ ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ ആഷി പറയുന്നു. ആദ്യമായാണ് ജാസി ഇല്ലാതെ ഒരു അഭിമുഖത്തിൽ ആഷി എത്തുന്നതും മനസ് തുറന്ന് സംസാരിക്കുന്നതും. ഞാൻ പാലക്കാടുകാരനാണ്. കുടുംബക്കാർ കൂടുതൽ തലശ്ശേരിയിലാണ്. പ്ലസ് ടു വരെ പഠിച്ചു.

പിന്നീട് ഗൾഫിൽ പോയി. നല്ല ഫുട്ബോൾ പ്ലയറായിരുന്നു. പ്രണയങ്ങൾ നിരവധി എനിക്കുണ്ടായിട്ടുണ്ട്. ആദ്യ പ്രണയം സ്കൂൾ കാലഘട്ടത്തിലായിരുന്നു. സ്കൂൾ ഫുട്ബോൾ ടീമിലുണ്ടായിരുന്നത് കൊണ്ടാക്കെ ഇഷ്ടം തോന്നിയാണ് ആ പെൺകുട്ടി എന്നെ പ്രപ്പോസ് ചെയ്തത്. പ്രണയ ലേഖനത്തിലൂടെയായിരുന്നു പ്രപ്പോസൽ. കാണാനും ഭംഗിയുള്ള കുട്ടിയായിരുന്നു. അങ്ങനെ പ്രണയത്തിലായി.
മൂന്ന് വർഷത്തോളം പ്രണയിച്ചു. അവസാനമായപ്പോൾ അവൾക്ക് മറ്റൊരു പ്രണയമുണ്ടെന്ന് അറിഞ്ഞ് വേർപിരിഞ്ഞു. ആ കുട്ടിയുടെ വിവാഹത്തിന് രണ്ട് മാസം മുമ്പ് ഞാൻ ഗൾഫിൽ പോയി. എനിക്ക് രണ്ട് സഹോദരന്മാരാണ് ഉള്ളത്. ബാപ്പ മരിച്ചു. ഉമ്മയുണ്ട്. ബാപ്പയുടെ ബിസിനസ് ഏറ്റെടുത്ത് നടത്തുകയാണ് എന്റെ ചേട്ടന്മാർ. ഇടയ്ക്ക് വിളിച്ച് സംസാരിക്കാറുണ്ട്.
വർഷങ്ങൾക്കുശേഷം ഞാൻ എന്റെ നാട്ടിൽ പോയിരുന്നു. പക്ഷെ ആരും പഴയതുപോലെ എന്നോട് പെരുമാറിയില്ല. തുറച്ച് നോട്ടങ്ങളായിരുന്നു ഏറെയും. അതുകൊണ്ടാണ് നാട്ടിൽ നിൽക്കാത്തത്. ഞാൻ എടുത്ത തീരുമാനം അവർക്ക് തെറ്റായി തോന്നുന്നതുകൊണ്ടാണ് അങ്ങനെ എന്നോട് പെരുമാറുന്നത്. എന്റെ തീരുമാനം എനിക്ക് ശരിയാണ്. ജാസിയുമായുള്ള ബന്ധം പരസ്യപ്പെടുത്തും മുമ്പ് ഞാൻ ഗൾഫിൽ നിന്നും നാട്ടിൽ ലീവിന് വരുമ്പോൾ ഫ്രണ്ട്സ് കൂട്ടാൻ വരുമായിരുന്നു.
പരസ്യപ്പെടുത്തിയശേഷം ഫ്രണ്ട്സിന്റെ പെരുമാറ്റം മാറി. അതോടെ ഞാനും നാട്ടിൽ നിൽക്കാതെയായി. അവസാനം ഞാൻ ഗൾഫിൽ നിന്നും നാട്ടിൽ വന്നപ്പോൾ വീട്ടുകാരാണ് കൂട്ടാൻ വന്നത്. അവർ എന്നെ കൂട്ടികൊണ്ടുപോയി ഫോണും പാസ്പോർട്ടും എല്ലാം മേടിച്ച് വെച്ചു. പാസ്പോർട്ട് ഇപ്പോൾ എന്റെ വീട്ടിൽ ലോക്കാണ്. ബ്രദറാണ് മേടിച്ച് വെച്ചത്. ഇനി നീ ഗൾഫിൽ പോകേണ്ടെന്നാണ് പറയുന്നത്.

ജാസിയുമായുള്ള റിലേഷൻഷിപ്പാണ് അവരുടെ പ്രശ്നം. എല്ലാം ഒഴിവാക്കി പഴയ ആഷിയായി വരാനാണ് അവർ പറയുന്നത്. പക്ഷെ എനിക്ക് അത് പറ്റില്ല. മരണം വരെ കൂടെയുണ്ടാകുമെന്ന് ഞാൻ ജാസിക്ക് വാക്ക് കൊടുത്തതാണ്. എന്റെ തല പോയാലും അത് അങ്ങനെ തന്നെയാണ്. ഒരാളെ നമ്മൾ പറഞ്ഞ് പറ്റിക്കരുതല്ലോ. എനിക്ക് തേപ്പ് കിട്ടിയ അനുഭവമുണ്ട്. അതുകൊണ്ട് ഞാൻ ഉപേക്ഷിച്ച് പോയാൽ ജാസിക്ക് എത്ര പെയിനുണ്ടാകുമെന്ന് എനിക്ക് അറിയാം.
മരണം വരെ ജാസിക്കൊപ്പം നന്നായി ജീവിക്കണം എന്നാണ്. ഞങ്ങളെ പിരിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. ഉമ്മയേയും എല്ലാവരേയും കാണണമെന്ന് എനിക്കുണ്ട്. പക്ഷെ പിടിച്ചാൽ അവർ എന്നെ വിടില്ല. അതുകൊണ്ട് ദൂരെ നിന്ന് കണ്ടിട്ട് ഒരിക്കൽ തിരിച്ച് പോയി. മാൻ മിസ്സിങിന് കേസ് കൊടുക്കുമെന്ന് ഒരിക്കൽ എന്റെ വീട്ടുകാർ എന്നെ ഭീഷണിപ്പെടുത്തി. അടുത്ത സെക്കന്റിൽ ഞാൻ ദുബായ്ക്ക് തിരിച്ച് പോയി.
വൈകാതെ അവർ അത് മനസിലാക്കി ഉമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് എന്നെ തിരിച്ച് വിളിപ്പിച്ചു. ഒരു ഉമ്മ അല്ലേയുള്ളു. അതുകൊണ്ട് വേഗം ടിക്കറ്റെടുത്ത് വീണ്ടും നാട്ടിലേക്ക് എത്തി. എയർപോട്ടിൽ എന്നെ കൂട്ടാൻ ചേട്ടനും ഉമ്മയും വന്നിരുന്നു. എന്നെ വീട്ടിൽ കൊണ്ടുപോയപ്പോൾ എല്ലാവരും കൂടി. തീവ്രവാദികളെ പിടിച്ച പ്രതീതിയായിരുന്നു എന്നും മൂന്ന്, നാല് ദിവസം വീട്ടിൽ ലോക്കായിരുന്നുവെന്നും പിന്നീട് ഒളിച്ചോടി ജാസിക്കൊപ്പം കൊച്ചിയിലേക്ക് വരികയായിരുന്നുവെന്നും ആഷി പറയുന്നു.


Click it and Unblock the Notifications











